ഹസാരിബാഗ്: രണ്ടാം ഹരിതവിപ്ലവത്തിന് സമയം അതിക്രമിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പരമ്പരാഗത മാര്‍ഗങ്ങള്‍ക്കും രീതികള്‍ക്കുമപ്പുറം പുതിയ കൃഷി രീതികള്‍ അവലംബിക്കണമെന്ന് വിശദീകരിച്ച പ്രധാനമന്ത്രി, മണ്ണു പരിശോധന പോലുള്ള അടിസ്ഥാന സാങ്കേതിക സംവധാനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി പറഞ്ഞു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ കാര്‍ഷിക ഗവേഷണ സ്ഥാപനത്തിന് തറക്കല്ലിട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കണം. ഗുണനിലവാരമുള്ള വിത്ത്, ആവശ്യത്തിനുജലം, വൈദ്യുതി, ഉല്പ്പന്നത്തിനര്ഹമായ വില എന്നിവ ലഭിക്കാത്തതാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. സംയോജിതവും സന്തുലിതവും വ്യാപകവുമായ ഒരു പദ്ധതിയാണ് ഇക്കാര്യത്തില്‍ വേണ്ടത്, അല്ലെങ്കില്‍ കര്‍ഷകരുടെ ജീവിതനിലവാരത്തില്‍ മാറ്റമുണ്ടാക്കുവാനാവില്ല. രണ്ടാം ഹരിത വിപ്ലവത്തിനുള്ള സമയമാണിതെന്നും അതുകൊണ്ട് ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ ഉത്പാദനം വര്‍ദ്ധിപ്പിച്ചേ മതിയാകുവെന്നും മോദി പറഞ്ഞു. കിഴക്കന്‍ മേഖലകളാണ് രണ്ടാം ഹരിത വിപ്ലവത്തിന് ഏറ്റവും അനുയോജ്യം. പ്രത്യേകിച്ച് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, അസം, ഒഡീഷ എന്നിവക്കാണ് കൂടുതല്‍ സാധ്യത.
കര്‍ഷകര്‍ മറ്റെന്തു കൃഷിചെയ്താലും പയര്‍വര്‍ഗ്ഗങ്ങള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് അവശ്യമാണ്. അഞ്ചേക്കര്‍ കൃഷിഭൂമിയുണ്ടെങ്കില്‍ നാലില്‍ മറ്റെന്തു കൃഷിചെയ്താലും ഒരേക്കറില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ നിര്‍ബന്ധമായും ഉല്‍പ്പാദിപ്പിക്കണം, പ്രധാനമന്ത്രി പറഞ്ഞു.
‘ഓരോ തുള്ളിക്കും കൂടുതല്‍ ഉല്പാദനം’ എന്നതിനായിരിക്കണം മുന്‍ഗണന. മണ്ണിന്റെ ഗുണം, വിത്തിന്റെ ആവശ്യകത, ജലത്തിന്റെ അളവ്, വളത്തിന്റെ അളവ് എന്നീ കാര്യങ്ങളില്‍ ഗവേഷണം അത്യാവശ്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യുവാക്കള്‍ക്ക് പരിശീലനം നല്കുവാന് നടപടി സ്വീകരിക്കുന്നുണ്ട്. ഇതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. പയര്‍ വര്‍ഗ്ഗങ്ങളുടെ ഉല്പാദനം വളരെ കുറവാണ്. ഇത് പരിഹരിക്കുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരും. ഉയര്‍ന്ന ഉത്പാദനത്തിലൂടെ ഇറക്കുമതി അവസാനിപ്പിക്കുവാനാകും. ആഭ്യന്തര ആവശ്യത്തിനായി 3-4 മില്യണ്‍ ടണ്‍ പയര്‍ വര്‍ഗ്ഗങ്ങളാണ് വര്‍ഷത്തില്‍ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞവര്‍ഷം 19.25 മില്യണ്‍ ടണ്ണായിരുന്ന ഉല്പാദനം ഈ വര്‍ഷം 17.38 ആയി കുറഞ്ഞു. കാലം തെറ്റിയുള്ള മഴയും പ്രകൃതിക്ഷോഭങ്ങളുമാണ് ഇതിന് കാരണം.
ജനസംഖ്യ വര്‍ദ്ധിക്കുകയും കൃഷി ഭൂമിയുടെ ലഭ്യത കുറയുകയും ചെയ്യുകയാണ്. നമുക്ക് ഉല്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ കൃഷിക്കാര്‍ക്ക് വരുമാന വര്‍ദ്ധനവ് ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ പരമ്പരാഗത രീതികളില്‍ നിന്നും മാറി ചിന്തിച്ച് ഉല്പാദനം വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: