ഹേ ജഗന്നാഥാ! ഞാനിപ്പോള്‍ കൃതാര്‍ത്ഥയായിരിക്കുന്നു. അങ്ങയെക്കാണാന്‍ സാധിച്ചതുകൊണ്ടുമാത്രമല്ല, ബ്രഹ്മാവ്, ശിവന് തുടങ്ങിയ ദേവന്മാര് അപേക്ഷിക്കുമ്പോള്‍പോലും കിക്കാന്‍ പ്രയാസമായ അങ്ങയുടെ പാദപത്മങ്ങളിലെ പൊടി എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നു. അങ്ങയുടെ ഈ പ്രസാദാതിരേകം ബഹുകല്പകാലം അങ്ങയെ ആരാധിച്ചാലും ലഭിക്കാത്തതാണ്.
അവിടത്തെ ഇച്ഛ വിചിത്രം തന്നെ. ഹേ ജഹല്പതേ! അങ്ങിപ്പോള്‍ മനുഷ്യരൂപത്തില്‍ വിമോഹിപ്പിക്കുന്നു. ആനന്ദമയനായ അവിടന്ന് മായയെ അതിക്രമിച്ചവനും വൃദ്ധിക്ഷയങ്ങളോ ചലനങ്ങളോ ഇല്ലാത്തവനുമാണ്. എങ്കിലും അവയൊക്കെ ഉള്ളവനെപ്പോലെ പെരുമാറുന്നത് വിചിത്രം തന്നെ. അങ്ങയുടെ പാദരേണുക്കള്‍ വീണ് ഗംഗാദേവി പവിത്രയായിരിക്കുന്നു. അത് ബ്രഹ്മാവ് ശിവന് തുടങ്ങിയ ദേവന്മാരെയൊക്കെ ശുദ്ധമാക്കുന്നു. അതാണ് എനിക്കിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിനുവേണ്ടി പണ്ട് ഞാനെന്തു പുണ്യം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയില്ല. മന്ദബുദ്ധികള്‍ക്ക് അവിടുന്ന് ദുര്ലഭമൂര്ത്തിയാണ്. ഹേ വിഷ്ണോ! അങ്ങ് മനുഷ്യനായി അവതരിച്ച ദേവനാണ്. ചിത്തമോഹനവും രമണീയവുമായ രാമനാണ്. ശുദ്ധനും ധനുര്ദ്ധരനും സുന്ദരനും അത്ഭുതവീര്യനുമായ അങ്ങയുടെ തത്ത്വം സത്യസന്ധവും. അങ്ങനെ ഞാനിനി നിത്യവും ഭക്തിയോടെ ഭജിക്കാന്‍ തുടങ്ങുന്നു. അങ്ങയെയല്ലാതെ മറ്റാരെയും ഭജിക്കുന്നതുമല്ല.
വേദങ്ങള്‍ ആരെയാണോ തിരയുന്നത്, ആരുടെ നാഭിയിലാണോ വിരിഞ്ചനുണ്ടായത്, ആരുടെ നാമമാണോ മഹാദേവന് സദാ ജപിക്കുന്നത് ആ സ്വാമിയെ മനസ്സുകൊണ്ട് ഞാനും നിത്യവും വണങ്ങുന്നു. കലിനാശനൗഷധമായ രാമചരിതമാകുന്ന രസായനം നാരദമുനിയും ശിവനും ബ്രഹ്മാവും സരസ്വതിയും ബ്രഹ്മലോകത്തിലിരുന്ന് കീര്‍ത്തിക്കുന്നു. എന്നുള്ളിലെ കാമക്രോധാദികള്‍ തീര്‍ന്ന് ആനന്ദമുണ്ടാകാന്‍ രാമദേവനെ ഞാനും ആശ്രയിക്കുന്നു.
ആനന്ദനും അദ്യയനും ഏകനും അവ്യക്തനും ആകുലങ്ങളില്ലാത്തവനും ആരാലും അറിയപ്പെടാത്തവനും വേദാന്തത്തില്കൂടി മാത്രം അറിയപ്പെടുന്നവനുമായ പരമനും പരാപരനും പരമാത്മാവും പരനുമായ അങ്ങ് പരബ്രഹ്മമെന്നു പേരുള്ളവനും പരമാനന്ദമൂര്ത്തിയും നാഥനുമാണ്. കൂടാതെ പുരുഷനും പുരാതനവും സ്വയം തന്നെ ജ്യോതിസ്വരൂപനും സകലചരാചരങ്ങള്ക്കു ഗുരുവും കാരുണ്യമൂര്‍ത്തിയുമാണ്. ഭൂമിക്ക് അനുഗ്രഹം ചൊരിയുവാന്‍ വന്ന അവിടുത്തെ വര്‍ദ്ധിച്ച ഭക്തിയോടെ ഞാന്‍ മനസ്സില്‍ സദാ സ്മരിക്കുന്നു.
സ്വതന്ത്രനും പരിപൂര്‍ണനും ആനന്ദനും ആത്മാരാമനും സദാ ലോകവ്യാപാരം ചെയ്യുന്നവനും തന്റെ മായാഗുണങ്ങളില്‍ പ്രതിബിംബിച്ച് ജഗത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരങ്ങള്‍ ചെയ്യുന്നവനുമാണ്. അഖണ്ഡനാണെങ്കിലും ബ്രഹ്മാവിഷ്ണു ശിവനാമങ്ങളില്‍ വ്യത്യസ്തരൂപങ്ങള്‍ കൈക്കൊണ്ട നിര്ഗുണമൂര്ത്തിയാണ്. വേദാന്തവേദ്യനായ അങ്ങ് എന്റെ ചേതസില്‍ സദാ വസിക്കണം.
ഹേ രാമ! ഹേ രാഘവാ! അങ്ങയുടെ പാദപങ്കജം നമിക്കുന്നു. ഐശ്വര്യപ്രദമായ അവിടുത്തെ പാദങ്ങളില്‍ ലക്ഷ്മി ഭഗവതി പാണിപത്മങ്ങള് കൊണ്ട് അര്‍ച്ചന നടത്തുന്നു. എന്റെ മനസ്സാകുന്ന പാര്‍പ്പിടത്തില്‍ നിവസിക്കുന്നവനും പാപനാശനും നിര്മ്മലാത്മാവുമായ അങ്ങാണ് എല്ലാറ്റിനും അടിസ്ഥാനം. അങ്ങേയ്ക്കു നമസ്ക്കാരം. ഈ ജഗത്തിന് ആശ്രയഭൂതനായ അങ്ങുതന്നെ ഈ ജഗത്തായിത്തീര്ന്നിരിക്കുന്നതും, ജഗത്തിനെ ആദികാരണവും നിര്വ്വികാരാത്മാവുമായ അവിടുന്ന് സര്‍വ്വത്തിനും സാക്ഷിയാണ്. ജനനമരണങ്ങളില്ലാത്ത അങ്ങ് നാശരഹിതനും അജിതനും നിരഞ്ജനനും വാച്യവാചക ഭേദംകൊണ്ട് കുറിക്കപ്പെടാന്‍ കഴിയാത്ത പരമാനന്ദമാണ്.
എന്റെ വാക്കുകള്‍ക്ക് എപ്പോഴും അങ്ങ് വിഷയമായിത്തീരണം. അങ്ങയുടെ മായകൊണ്ട് കാര്യകാരണം എന്നും കര്‍ത്താവ്, കരണം, ഫലം എന്നുമുള്ള ഭേദമുണ്ടാകുന്നു. അങ്ങ് കേവലസ്വരൂപനാണെങ്കിലും സേവകന്മാര്ക്കുപോലും അതറിയാന്‍ കഴിവില്ല. അവിടുത്തെ മായകൊണ്ട് വിമോഹിക്കപ്പെട്ട മനസ്സോടുകൂടിയവര്ക്ക് അവിടുത്തെ മാഹാത്മ്യം ശരിക്കറിയാന്‍ കഴിയുന്നില്ല. അതുകൊണ്ട് അജ്ഞാനികളായ അവര്‍ അങ്ങയെ മനുഷ്യനായികരുതുന്നു. അകത്തും പുറത്തും എല്ലായിടത്തും നിത്യവും നിറഞ്ഞിരിക്കുന്നത് അവിടുന്നുതന്നെ.
പരിശുദ്ധനും അദ്യയനും സമനും നിത്യനും നിര്‍മ്മലനും ഏകനും ബുദ്ധനും അവ്യക്തനും ശാന്തനും ഒന്നിനോടും സംഗമില്ലാത്തവനും രൂപരഹിതനും സത്യാദി ഗുണങ്ങള്ക്കതീതനും ശക്തിയുക്തനും സര്‍വ്വജീവജാലങ്ങളുടെയും ഉള്ളില്‍ വാഴുന്ന ജീവാത്മായ നാഥനുമായ അവിടുന്ന് ഭക്തന്മാര്ക്ക് മുക്തിപ്രദനാണ്. ലൗകികര്‍ക്ക് ലോകസുഖങ്ങള്‍ നല്‍കുന്നതും അങ്ങുതന്നെ. യോഗികള്‍ക്ക് സായുജ്യവും സിദ്ധന്മാര്ക്ക് മോക്ഷവും തത്ത്വങ്ങള്‍ക്ക് ആധാരഭൂതനും സകലജന്മയനുമാണങ്ങ്. അങ്ങയുടെ വിശേഷങ്ങള്‍ അനന്തമാണ്.
തത്ത്വജ്ഞന്, നിരൂപമന്‍, നിഷ്കളന്‍, നിരഞ്ജനന്‍, നിര്ഗുണന്, ചഞ്ചലമില്ലാത്തവന്, നിര്മ്മലന്ദ നിരാധാരന്‍, നിഷ്ക്രിയന്, കാരണമില്ലാത്തവന്‍, നിരഹങ്കാരന്‍, നിത്യന്, സത്യജ്ഞാനാനന്തവും ആനന്ദവുമായവന്‍, അമൃതാത്മകന്, പരന്, സത്താമാത്രാത്മാ, പരമാത്മാവ്, സര്‍വ്വാത്മാവ്, വിഭൂ, സത്ചിത് ബ്രഹ്മാത്മാവ്, സമസ്തേശ്വരന്‍, മഹേശ്വരന്, അച്യുതന്, ആദിനാഥന്, സര്‍വ്വദേവതാമയന്‍ എന്നിങ്ങനെയുള്ള അവിടുത്തെ തത്ത്വം അജ്ഞാനിയായ ഞാന്‍ എങ്ങനെ അറിയാനാണ്. എങ്കിലും ഞാനങ്ങയെ വീണ്ടും വീണ്ടും നമസ്ക്കരിക്കുന്നു.
ഞാന്‍ എവിടെ വസിച്ചാലും എല്ലാനാളും അവിടുത്തെ പാദങ്ങളില്‍ അചഞ്ചലമായ ഭക്തിയുണ്ടായിരിക്കണം. മറ്റൊന്നും ഞാന്‍ അപേക്ഷിക്കുന്നില്ല. അങ്ങേയ്ക്കു നമസ്ക്കാരം. ഹേ രാമാരാമ, ഭക്തവത്സലാ, ഋഷീകേശാ, രാഘവാ, നാരായണാ, സന്തതം നമസ്കാരം. എന്റെയെല്ലാ കര്‍മ്മങ്ങളും ഞാനങ്ങയില്‍ സമര്‍പ്പിക്കുന്നു. എന്റെ സമസ്തപരാധങ്ങളും ക്ഷമിക്കണം. ജനനമരണങ്ങളില്ലാതാക്കുന്നവനേ,ജഗന്നാഥാ, കോടിസൂര്യന്മാര്ക്കു തുല്യമായ പ്രഭയുള്ള ഹേരാമാ! കൈകളില്‍ അമ്പും വില്ലും ധരിച്ചവനേ, കരുണാകരാ, കാളമേഘവര്ണ്ണാ, കനകംപോലെ മനോഹരമായ ദിവ്യാംബരങ്ങള്‍ അണിഞ്ഞവനേ,സ്വര്‍ണ്ണ- രത്ന- കുണ്ഡലങ്ങളെക്കൊണ്ടു ശോഭിക്കുന്ന കവിള്ത്തടങ്ങളോടുകൂടിയവനേ, താമരയിതള്‍പോലെ നയങ്ങളുള്ളവനേ, ബ്രഹ്മാവിനാല്‍ നമിക്കപ്പെടുന്നവനേ ഞാനിതാ മനസാ നമിക്കുന്നു.ഭക്തിനിര്‍ഭരമായി ഇങ്ങനെ രാമനെ സ്തുതിച്ചശേഷം ബ്രഹ്മപുത്രിയായ അഹല്യ പരിശുദ്ധയായി ഹിമവല്‍സാനുക്കളില്‍ തപസ്സനുഷ്ഠിക്കുന്ന തന്റെ ഭര്‍ത്താവായ ഗൗതമന്റെ സമീപത്തേക്കുപോയി സുഖമായി വസിച്ചു.
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: