പ്രഭാതമായി, ഇന്നാണ് രാമാഭിഷേകം നടക്കേണ്ടത്. വാര്‍ത്ത പരന്നതോടെ ആഘോഷം കാണാനും ചടങ്ങുകള്‍ വീക്ഷിക്കാനുമായി ആയിരിക്കണക്കിന് ആബാലവൃദ്ധം ജനങ്ങള്‍ തലേന്നാള്‍ മുതലേ നഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു.
വസ്ത്രാഭരണ വിഭൂഷിതനായി ഛത്രചാമര പരിശോഭിതനായ രാമനെ ലക്ഷ്മണ സമേതനായി കാണുന്നതിനുവേണ്ടി ജനങ്ങള്‍ കാത്തിരുന്നു.
മഹര്‍ഷി വസിഷ്ഠനും ശിഷ്യസമേതം മുനിമാരോടൊത്ത് എത്തിച്ചേര്‍ന്നു. പക്ഷെ ദശരഥന് ഇതുവരെ എത്തിയില്ല. മഹാരാജാവ് ഇനിയും പള്ളിക്കുറുപ്പ് ഉണര്‍ന്നില്ലെന്നുണ്ടോ? സുമന്ത്രര്‍ ഇങ്ങനെ ചിന്തിച്ച് നില്ക്കുന്ന സമയത്ത് വസിഷ്ഠമഹര്‍ഷി സുമന്ത്രരോട് അഗ്നി ഹോത്രാദികള്‍ ആരംഭിക്കുന്നതിന് മഹാരാജാവിന്റെ അനുമതി തേടാന്‍ നിര്‍ദ്ദേശിച്ചു. ഇതുകേട്ട മന്ത്രിപ്രവരന്‍ കൊട്ടാരത്തില്‍ ചെന്ന് പതിവിന്‍പടി ദൈനീകച്ചടങ്ങനുസരിച്ച് രാജസ്തുതി തുടങ്ങി. തന്റെ അപദാനങ്ങള്‍ വാഴ്ത്തുന്നതു കേട്ടിട്ട് രാജാവ് അതീവ ദുഃഖിതനായി. രാജാവിന്റെ ദൈന്യതയാര്‍ന്ന അവസ്ഥ മനസ്സിലാക്കിയ സുമന്ത്രര്‍ പതുക്കെ പിന് മാറാന്‍ ശ്രമിക്കവെ അതിനിടയില്‍ കൈകേയി അവിടേക്ക് കടന്നുവന്നു. ജിജ്ഞാസയോടെ കൈകേയിയെ നോക്കിയ സുമന്ത്രരോടായി കൈകേയി പറഞ്ഞു.
വെളുപ്പോളം അഭിഷേക കാര്യങ്ങളെക്കുറിച്ച് പറഞ്ഞിരുന്ന രാജാവ് രാത്രി ഒട്ടും ഉറങ്ങിയില്ല. ക്ഷീണിച്ചു കിടപ്പാണ്. അതുകൊണ്ട് വേഗം പോയി ശ്രീരാമനെ വിളിച്ചുകൊണ്ടുവരിക. രാമന് വന്നാല്‍ തന്റെ കാര്യം നിര്‍ബാധം നടക്കുമെന്ന് കൈകേയിക്കറിയാമായിരുന്നു. രാമന് സത്യമേ പാലിക്കയുള്ളൂ. അത് പിതാവ് ചെയ്താലും രാമന് പാലിക്കുമെന്ന് കൈകേയിക്കറിയാമായിരുന്നു. അതുകൊണ്ടാണ് കൈകേയി രാമനെ കൂട്ടിക്കൊണ്ടു വരുവാന്‍ സുമന്ത്രരോട് നിര്‍ദ്ദേശിച്ചത്.
സാധാരണ നിലയില്‍ രാജപത്നിയുടെ നിര്‍ദ്ദേശം താന്‍ അനുസരിക്കുന്നതാണെങ്കിലും മഹാരാജാവ് സമീപത്തുള്ളപ്പോള്‍ അദ്ദേഹം അനുവാദം നല്‍കാതെ എങ്ങനെയാണ് പോയി രാമനെ കൊണ്ട് വരുന്നത് എന്ന സംശയം സുമന്ത്രര്‍ പ്രകടിപ്പിച്ചു. ഇതുകേട്ട ദശരഥന് പറഞ്ഞു സുമന്ത്രരെ വേഗം ചെന്ന് രാമനെ വരുത്തുക എനിക്ക് രാമന്റെ മുഖം ഉടനെ കാണണം. സുമന്ത്രര്‍ക്ക് ആജ്ഞ നല്കാന് ദശരഥന് പതറുന്നില്ല. രൂപത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അദ്ദേഹം സര്‍വഥ സൂര്യവംശികളുടെ പാരമ്പര്യം പുലര്‍ത്തുന്നു.
താതന് വിളിക്കുന്നു. രാജാവും റാണി കൈകേയിയും അങ്ങയെ കാണാന്‍ കാത്തിരിക്കുന്നു എന്ന് സുമന്ത്രര്‍ അറിയിച്ചപ്പോള്‍ ശ്രീരാമന് വിവരം പറഞ്ഞശേഷം ലക്ഷ്മണാ… എന്നു പറഞ്ഞ് വിളിച്ചു. താനുമൊന്നിച്ച് രഥത്തില്‍ കയറി താതസന്നിധിയിലെത്തി.
രാജവീഥിയിലൂടെ വരവെ സുഹൃത്തുക്കളും ശുഭകാംക്ഷികളും ശ്രീരാമനെ വഴിനീളെ വന്ദിക്കുകയും, ആശംസകളര്‍പ്പിക്കുകയും, അനുഗ്രഹങ്ങള്‍ ചൊരിയുകയും ചെയ്തു. രാജസവിധത്തിലെത്തിയ തങ്ങള്‍ കണ്ടത് അതീവ ദുഃഖിതനും പരവശനുമായ ദശരഥന് കൈകേയിയുമൊത്ത് ദൈന്യതയോടെ ഇരിക്കുന്നതാണ്. ക്ഷാത്രതേജസ്സ് വെട്ടിത്തിളങ്ങാറുള്ള ആ മുഖം വിളറിവെളുത്തിരിക്കുന്നു. ചെന്നപാടെ ഞങ്ങള്‍ ആചാരമനുസരിച്ച് പിതൃചരണങ്ങള് സ്പര്‍ശിച്ച് വന്ദിച്ചു. അതിനു ശേഷം കൈകേയി മാതാവിനെയും പാദം തൊട്ട് വണങ്ങി. പിതാവ് രാമാ! എന്ന് ഒരു വാക്കല്ലാതെ മറ്റൊന്നും ഉച്ചരിച്ചില്ല. രാമനെ ആശ്ലേഷിക്കാനായി എഴുന്നേറ്റു കൈനീട്ടിയതും അദ്ദേഹം ബോധംകെട്ടു നിലത്തുവീണു. ദശരഥനെ എടുത്തു മടിയില്‍ കിടത്തി ആശ്ലേഷിച്ചു. അതിനുശേഷം പതുക്കെ ശയ്യയില്‍ പിടിച്ചു കിടത്തി.
പിതാവിന്റെ ഈ അവസ്ഥ കണ്ട് ഞങ്ങള്‍ അതിഖിന്നരായി. ജിജ്ഞാസ അടക്കാന്‍ കഴിയാതെ രാമന് കൈകേയി മാതാവിനോട് ചോദിച്ചു. ദശരഥന്റെ ഈ അവസ്ഥയുടെ കാരണം പറയാന്‍ സത്യത്തില്‍ കൈകേയിക്കു മാത്രമേ കഴിയുകയുള്ളൂ. അവര്‍ അത് ഒട്ടും പതറാതെ നിര്‍വഹിച്ചു. അവര്‍ പറഞ്ഞു അച്ഛന്റെ ഈ ദുഃഖത്തിനു കാരണം നീതന്നെയാണ്. മഹാരാജാവിനെ മറ്റുവിധത്തില്‍ ദേഷ്യമോ, വേദനയോ, ദുഃഖമോ ഇല്ല ഭൂമിയില്‍ മനുഷ്യര്‍ക്കു സുഖം എപ്പോഴും ദുഃഖകാരണമായിത്തീരുന്നു.
നിന്നെക്കുറിച്ചുള്ള ഏതോ ഒരു കാര്യം അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ട്. രാജാവ് ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് മൂത്ത പുത്രനായ നിന്നെയാണല്ലോ. അത് മഹാരാജാവിന് വല്ലാത്ത ആനന്ദവും, സുഖവും നല്‍കിയിരുന്നു. ആ സുഖമാണ് ഇപ്പോള്‍ വല്ലാത്ത ദുഃഖമായി കലാശിച്ചിരിക്കുന്നത്.പക്ഷെ ഭയംകൊണ്ടാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നറിയില്ല. അദ്ദേഹം എന്താണെന്ന് പറയാന്‍ കൂട്ടാക്കുന്നില്ല. നീവിചാരിച്ചാല് പിതാവിന് ദുഃഖ നിവര്‍ത്തി വരുത്താന്‍ കഴിയും. മോനേ അച്ഛന് എന്തെങ്കിലും ഉചിതമായതോ, അനുചിതമായതോ പറഞ്ഞാല്‍ നീ അനുസരിക്കുമെങ്കില്‍ ഞാനെല്ലാം പറയാം. സത്യമെന്ന പാശത്താല് ബന്ധനായിരിക്കുന്ന താതനെ ഈ അവസ്ഥയില്‍ നിന്നും രക്ഷിക്കാന്‍ നിനക്കു മാത്രമേ കഴിയൂ
… തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: