കൊല്ലം: എന്‍എസ്എസിന്റെ നേതൃസ്ഥാനത്ത് തിരുത്തലുകള്‍ ആവശ്യമാണെന്ന് സുരേഷ്ഗോപി. അതിന് സമുദായാംഗങ്ങള്‍ തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പെരുന്നയിലുണ്ടായ സംഭവത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് രാഷ്ട്രീയ ഉദ്ദേശ്യം വെച്ചല്ല പെരുന്നയില്‍ പോയതെന്നും അങ്ങനെയാണെങ്കില്‍ മാധ്യമങ്ങളെയും കൂടെ കൂട്ടുമായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. അവിടെ നടന്ന സംഭവം തനിക്ക് അങ്ങേയറ്റം വേദനയുളവാക്കുന്നതായിരുന്നു. ആരും ആരോടും അത്തരത്തില്‍ പെരുമാറുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
പെരുന്നയില്‍ സുരേഷ് ഗോപിയെ ഇറക്കി വിട്ട സംഭവത്തില്‍ കൊല്ലം കരിക്കോട് 903 നമ്പര്‍ എന്‍എസ്എസ് കരയോഗം പ്രമേയം പാസാക്കി. പെരുന്നയില്‍ സന്ദര്‍ശനം നടത്തിയ സുരേഷ് ഗോപിക്ക് നായരെന്ന പരിഗണന പോലും നല്‍കാതിരുന്ന സമുദായത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ഖേദം പ്രകടിപ്പിക്കണമെന്ന് പ്രമേയം അവശ്യപ്പെട്ടു. കരയോഗ പൊതുയോഗത്തില്‍ പ്രമേയം ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു.
പുനലൂര്‍ അലിമുക്കില്‍ ജനകീയവേദി പ്രവര്‍ത്തകര്‍ സുകുമാരന്‍ നായരുടെ കോലം കത്തിച്ചു. സ്വന്തം തറവാട്ടില്‍ എത്തുന്നവരെ ആട്ടിയിറക്കുന്ന പാരമ്പര്യം എന്എസ്എസിന്റേതെല്ലന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. തപസ്യ കൊല്ലം മഹാനഗര്‍ സമിതി പ്രതിഷേധ പ്രകടനം നടത്തുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: