അരുവിക്കര: രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ വിധി നാളെ അറിയാം. കണക്കുകള്‍ തലനാരിഴകീറി പരിശോധിച്ചിട്ടും വിജയസംഖ്യയിലെത്താനാവാത്ത അങ്കലാപ്പിലാണ് ഇരുമുന്നണികളും. കൂട്ടലുംകിഴിക്കലും ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും ബിജെപി പെട്ടിയിലാക്കിയ വോട്ടുകളുടെ എണ്ണം ഭാവനയ്ക്കനുസരിച്ച് എണ്ണിയെടുക്കുമ്പോള്‍ ഇടതു വലതു ക്യാമ്പുകളില്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയാണ്.
അടിത്തട്ടിലെ പ്രചാരണം തുണച്ചതിനാല്‍ വിജയസാധ്യതയുണ്ടെന്ന് ഒഴുക്കന്‍ മട്ടില്‍ പറയുകയാണ് ഇടതുനേതൃത്വം. അന്‍പതിനായിരം വോട്ടുകള്‍ തങ്ങള്‍ക്ക് കിട്ടുമെന്ന് സിപിഎം പറയുമ്പോള്‍ പൂവച്ചല്‍, വെള്ളനാട്, ഉഴമലയ്ക്കല്‍, വിതുര പഞ്ചായത്തുകളിലേറ്റ തിരിച്ചടി സമ്മതിക്കാനും അവര്‍ മറക്കുന്നില്ല. ആദിവാസിമേഖലയും സ്ത്രീകളും പ്രതീക്ഷിച്ചതിലുമേറെ പോളിംഗ് ബൂത്തിലേക്ക് ഒഴുകിയെത്തിയതും സിപിഎമ്മിന്റെ ജയപ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ ഇത്തവണ കാല്‍ലക്ഷം വോട്ടുകള്‍ അധികമായി പോള്‍ ചെയ്തിട്ടുണ്ട്. വ്യക്തമായ കണക്കുകള്‍ ബ്രാഞ്ചുതലം മുതല്‍ ശേഖരിച്ച് പരിശോധിക്കുമ്പോഴും അധികമായി വന്നിട്ടുള്ള കാല്‍ലക്ഷം വോട്ടുകളുടെ പട്ടിക ഇടതിന് അനുകൂലമല്ലെന്നാണ് വിലയിരുത്തല്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 46000ത്തിനു മുകളില്‍ വോട്ടുനേടിയ ഇടതുപക്ഷത്തിന് ശക്തനായ എം.വിജയകുമാര്‍ കളത്തിലിറങ്ങിയിട്ടും അന്‍പതിനായിരം വോട്ടുകള്‍ പ്രവചിക്കാനെ സാധിക്കുന്നുള്ളു. അരുവിക്കര മണ്ഡലത്തില്‍ ഏതൊക്കെ പഞ്ചായത്തുകള്‍ തങ്ങളെ കാക്കുമെന്ന് ഉറപ്പിക്കാനും എല്ഡിഎഫിനാകുന്നില്ല. എന്നാല്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ നിന്ന് ബിജെപിയിലേക്ക് വോട്ടുകള്‍ ഒഴുകിയെന്നത് ഇടതുനേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നുണ്ട്.
ജി.കാര്‍ത്തികേയനോടുള്ള അനുഭാവം സഹതാപതരംഗമാക്കി അരുവിക്കരയില്‍ ജയമുറപ്പിക്കാമെന്ന കോണ്‍ഗ്രസ് തന്ത്രം തുടക്കത്തിലേ പരാജയപ്പെട്ടിരുന്നു.
വെള്ളനാട്, പൂവച്ചല്‍, വിതുര, ആര്യനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളില്‍ വലിയ നേട്ടം കോണ്‍ഗ്രസ് പ്രതീക്ഷിച്ചെങ്കിലും അവിടെ നിന്നുള്ള കണക്കുകള്‍ നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. 1.40 ലക്ഷത്തിലധികം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടത് യുഡിഎഫിന് ആശങ്കയുളവാക്കുന്നതാണ്. 1987 ല്‍ പോളിംഗ് 70 ശതമാനം കടന്നപ്പോള്‍ യുഡിഎഫിന് തോല്‍വിയായിരുന്നു ഫലം. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളിലെ കുറഞ്ഞ പോളിംഗാണ് യുഡിഎഫിനെ തുണച്ചിരുന്നത്. 2011ല്‍ 56,797 വോട്ടുകള്‍ അരുവിക്കരയില്‍ ജി.കാര്ത്തികേയന് നേടിയിരുന്നു. എന്നാല്‍ ഇത്തവണ കണക്കുകള്‍ കൂട്ടിയെടുത്തിരിക്കുന്നത് 50000 വോട്ടുകള്‍ മാത്രമാണ്. 1.40 ലക്ഷത്തില്‍ 10000 വോട്ടുകളെങ്കിലും പിസിജോര്‍ജ്ജും പിഡിപിയും മറ്റ് സ്വതന്ത്രന്മാരും ചേര്‍ന്ന് തട്ടിയെടുക്കുമെന്ന് യുഡിഎഫ് ക്യാമ്പുകള്‍ ഉറപ്പിക്കുന്നു. ശേഷിക്കുന്ന 1.30 ലക്ഷത്തില്‍ ത്രികോണ മത്സരമായതിനാല്‍ 50000 വോട്ടുണ്ടെങ്കില്‍ ജയിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ശബരീനാഥന്.45000 മുതല്‍ 50000 വരെ വോട്ടുകള്‍ ലഭിച്ചേക്കാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. വിജയപ്രതീക്ഷയാണ് ഇത് നല്‍കുന്നത്.
ഒരു മണ്ഡലകാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ ചൂടില്‍ നിന്ന് ഇന്നലെ ഒരു ദിവസം വീണുകിട്ടിയ വിശ്രമ വേളയായിരുന്നു സ്ഥാനാര്‍ത്ഥികള്‍ക്ക്. ഒ.രാജഗോപാല്‍ തിരുവനന്തപുരത്തെ ഫഌറ്റില്‍ വിശ്രമിച്ചു. എം.വിജയകുമാര്‍ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ പങ്കെടുത്ത ശേഷം വീട്ടില്‍ തന്നെയുണ്ടായിരുന്നു. ശബരീനാഥന് രാവിലെ ആര്യനാട്, ചായം ഭാഗങ്ങളില്‍ രണ്ട് മരണവീടുകള്‍ സന്ദര്‍ശിച്ചു.
പോളിംഗിനുശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ വന്‍ സുരക്ഷയില്‍ സ്ട്രോംഗ് റൂമില്‍ സീല്‍ ചെയ്തു. വിവിധ ബൂത്തുകളില്‍ നിന്ന് പോളിംഗ് ഉദ്യോഗസ്ഥര്‍ എത്തിച്ച മെഷീനുകള്‍ ശനിയാഴ്ച രാത്രി നെടുമങ്ങാട് ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ ശേഖരിച്ചശേഷം വെളുപ്പിന് രണ്ടുമണിയോടെയാണ് വോട്ടെണ്ണല്‍ കേന്ദ്രമായ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ എത്തിച്ചത്.ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഓരോ വോട്ടിംഗ് മെഷീനും സീല്‍ചെയ്തു സ്ട്രോംഗ് റൂമിലേക്ക് മാറ്റിയത്. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് നടപടികള്‍ അവസാനിച്ചത്. തെരഞ്ഞെടുപ്പിന്റെ പൊതു നിരീക്ഷകന് സനോജ് കുമാര്‍ ഝായും സന്നിഹിതനായിരുന്നു. 150 ഓളം ബിഎസ്എഫ് ഭടന്മാരാണ് സ്ട്രോംഗ് റൂമിന് കാവല്‍ നില്‍ക്കുന്നത്. കേരളാ പോലീസിന്റെ പ്രത്യേകസംഘവും ഇവര്‍ക്ക് സഹായത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: