എന്റെ പ്രിയപ്പെട്ട ദേശവാസികളേ…
നിങ്ങള്‍ക്ക് എന്റെ നമസ്കാരം. കഴിഞ്ഞ മന് കി ബാത്തില്‍ ഒഴിവുകാലത്ത്, യാത്രചെയ്യുമ്പോള്‍ നിങ്ങളുടെ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന മുഹൂര്‍ത്തങ്ങള്‍ പോസ്റ്റു ചെയ്യാന്‍ ഞാന്‍ അപേക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും ചിത്രങ്ങള്‍ പോസ്റ്റു ചെയ്തത്. ലോകമിത് കാണട്ടെ. നമ്മുടെ നാട്ടുകാര്‍ കാണട്ടെ. നമ്മുടെ പുത്തന്‍ തലമുറയും കാണട്ടെ.
എന്റെ പ്രിയമുള്ള ദേശവാസികളേ, നിങ്ങള്‍ എന്നെ പ്രധാനമന്ത്രിയാക്കി, ശരിതന്നെ. എന്റെ ഉള്ളിലുള്ള മനുഷ്യന് ചിലപ്പോഴെങ്കിലും മറ്റെല്ലാ പദവികളും ബഹുമാന്യതയും ഉപേക്ഷിച്ച് എന്നിലേയ്ക്ക് ഉള്‍വലിയാറുണ്ട്.
അതുപോലെ ജൂണ്‍ 21 അന്താരാഷ്ട്രാ യോഗാദിനം എന്റെ മനസ്സിനെ ആവേശം കൊള്ളിച്ചു. യു എന്നില്‍ ഈ ആശയം ഞാന്‍ അവതരിപ്പിച്ചപ്പോള്‍ ഒരു കാര്യം പരിചയപ്പെടുത്തുന്നു എന്നു മാത്രമേ കരുതിയുള്ളൂ. പക്ഷേ, ജൂണ്‍ 21 ലെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍, സൂര്യനുദിച്ചിടത്തെല്ലാം, സൂര്യകിരണങ്ങള്‍ പതിഞ്ഞിടത്തെല്ലാം യോഗ. യോഗയിലൂടെ സൂര്യനെ സ്വാഗതം ചെയ്യാത്തതായി ലോകത്തിലെ ഒരു ഭൂവിഭാഗവും ഇല്ലെന്നായി. യോഗാഭ്യാസത്തിന്റെ ലോകത്ത് സൂര്യന് ഒരിയ്ക്കലും അസ്തമിയ്ക്കില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. ലോകം യോഗയെ പരവതാനി വിരിച്ച് സ്വീകരിക്കുന്നത് കണ്ടപ്പോള്‍, യോഗയെ ലോകം തോളിലേറ്റുന്നത് കണ്ടപ്പോള്‍ ഏത് ഭാരതീയന്റെ മനസ്സാണ് അഭിമാനം കൊള്ളാതിരുന്നത്? ഞാനും ആനന്ദപുളകിതനായി. എന്റെ മനസ്സ് സന്തോഷംകൊണ്ട് തുള്ളിച്ചാടി.
ദല്‍ഹിയില്‍ നടന്ന യോഗ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ്സില്‍ സ്ഥാനം ഉറപ്പിച്ചു. രാജ്പഥ് യോഗ് പഥമായി. ഇതൊരു ചടങ്ങിനു മാത്രമുള്ള പരിപാടിയായിരുന്നില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിയറ്റ്നാമിലെ ഒരു കുടുംബത്തിലെ ഒരു ചെറിയ കുട്ടി യോഗ ചെയ്യുന്ന ചിത്രം ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. എത്ര ഓമനത്തം നിറഞ്ഞതായിരുന്നു ആ ചിത്രം. അത് ലോകം മുഴുവന്‍ പ്രചരിച്ചു. എല്ലാപേരും സ്ത്രീകളും പുരുഷന്മാരും ആബാലവൃദ്ധം ഗ്രാമീണരും നഗരവാസികളും വികസിതരാജ്യങ്ങളും വികസ്വരരാജ്യങ്ങളും എല്ലാവരും യോഗയ്ക്കുവേണ്ടി ഒന്നിച്ചു. ശരിയ്ക്കും ലോകത്തെ ഒരുമിപ്പിക്കുന്ന ഒരു കണ്ണിയായി അത് മാറി. ബുദ്ധിജീവികളും മറ്റുള്ളവരും ഇതിനെ എങ്ങനെ വ്യാഖ്യാനം ചെയ്യുമെന്ന് എനിയ്ക്കറിയില്ല.
പക്ഷേ, ഒരു കാര്യം ഞാന്‍ മനസ്സിലാക്കുന്നുണ്ട്, ലോകം, ഭാരതത്തെ അറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഓരോ ഭാരതീയനും അഭിമാനിക്കാന്‍ വകനല്‍കുന്നതാണിത്. ഭാരതത്തെ അറിയാനുള്ള ജിജ്ഞാസ ഏറുകയാണ്. ഇവിടുത്തെ മൂല്യങ്ങളും പാരമ്പര്യങ്ങളും അറിയാന്‍ ലോകം കാതോര്‍ക്കുന്നു. ഈ പാരമ്പര്യത്തെ അമാന്തം കൂടാതെ ലോകത്തിന് കൈമാറേണ്ടുന്ന ഉത്തരവാദിത്വം നമ്മളിലാണ്. നാം നമ്മുടെ പാരമ്പര്യത്തില്‍ ഊറ്റം കൊള്ളുന്നുണ്ടെങ്കിലേ അതിനു കഴിയൂ.
ഉദാഹരണത്തിന് നമ്മുടെ കുടുംബബന്ധങ്ങള്‍. എന്തുകൊണ്ട് നമ്മുടെ കുടുംബ വ്യവസ്ഥയും കുടുംബ മൂല്യങ്ങളും ലോകത്തിന് പരിചയപ്പെടുത്തിക്കൂടാ. ലോകം അതിശയിക്കും. അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ വിജയം ആനന്ദത്തോടൊപ്പം ഒരു പുതിയ ഉത്തരവാദിത്വംകൂടി നല്കിയിരിക്കുന്നു. ലോകത്തിന് ഉത്തമമായ യോഗയിലുള്ള അറിവ് പകരേണ്ട ഉത്തരവാദിത്വം, അതു നമ്മുടേതാണ്. യോഗയുടെ എല്ലാ തലങ്ങളേയും ലോകത്തിന് ഒരു വേദിയില്‍ ഒന്നിച്ചുകാണാനുള്ള അവസരം. അത് ഒരുക്കേണ്ടുന്ന ഉത്തരവാദിത്വവും നമ്മുടേതാണ്. ദേശത്തെ യുവാക്കളോട് പ്രത്യേകിച്ചും ഐ ടി വിദഗ്ദ്ധരോട് ചേര്‍ന്ന് ഓണ്‍ലൈന്‍ യോഗ പരിശീലനത്തിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. അതില്‍ യോഗാ സ്ഥാപനങ്ങളെക്കുറിച്ചും യോഗാ ഗുരുക്കളെക്കുറിച്ചും യോഗയെക്കുറിച്ചും യോഗ എവിടെ പഠിക്കണമെന്നും യോഗാ പരിശീലകര്‍ എവിടെ ലഭ്യമാകുമെന്നുമുള്ള വിവരങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.
ചുറ്റും നിരാശ വ്യാപിച്ചിരുന്ന സമയത്ത്…നമുക്ക് മറക്കാന്‍ കഴിയില്ല. ഒരു വര്‍ഷം മുന്‍പ് ഒരേയൊരു ജല്പനം മാത്രമേ കേള്‍ക്കാനുണ്ടായിരുന്നുള്ളൂ. ഒന്നും നടക്കുന്നില്ല. ഒന്നും നടക്കുന്നില്ല. ഒന്നും നടക്കുന്നില്ല. സര്‍ക്കാരിന് ആയുഷ് എന്ന ഒരു വിഭാഗം ഉണ്ടായിരുന്നതായി നിങ്ങള്‍ക്ക് സങ്കല്പ്പിക്കാന് കഴിയുമോ? ആരും തന്നെ അക്കൂട്ടരെ ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ യോഗാ ദിനത്തെ നയിച്ചതവരാണ്. ഈ ചെറിയ വിഭാഗമാണ് ലോകത്തിനു മുന്പില് ഇത്രയും മഹത്തായ കാര്യം ആസൂത്രണം ചെയ്തു കാട്ടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ ലോകം കണ്ടതാണ്, നമ്മള് യമനില്‍ അപകടത്തില്‍പ്പെട്ടവരെ എങ്ങനെയാണ് രക്ഷപ്പെടുത്തിയതെന്ന്. മണിക്കൂറുകള്‍ക്കകമാണ് നമ്മുടെ ആള്ക്കാര് നേപ്പാളില്‍ സഹായത്തിനായി ഓടിയെത്തിയത്. പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിയപ്പോള്‍ ബാങ്ക് ജീവനക്കാര്‍ ജനങ്ങള്‍ക്കിടയിലേയ്ക്ക് ഇറങ്ങിവന്നു. ചുരുങ്ങിയ സമയത്തില്‍ കോടിക്കണക്കിന് ആളുകളെയാണ് അവര്‍ ബാങ്കുമായി ബന്ധിപ്പിച്ചത്. കഴിഞ്ഞ ആഗസ്റ്റ് 15-ന് ചുവപ്പ്കോട്ടയില്വെച്ച് സ്കൂളുകളില്‍ ശൗചാലയങ്ങള്‍ ഉണ്ടാക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്തിരുന്നുവല്ലോ.
അടുത്ത ആഗസ്റ്റ് 15-നകം നമ്മള് ഇത് പൂര്‍ത്തിയാക്കണമെന്നും പറഞ്ഞിരുന്നു. 60 വര്‍ഷംകൊണ്ട് നടക്കാത്ത കാര്യം ഒരു വര്‍ഷംകൊണ്ട് സാധിക്കണമെന്ന് ആഹ്വാനം ചെയ്യുന്നതുതന്നെ ഒരു സാഹസമാണ്. ഏകദേശം നാലര ലക്ഷം ശൗചാലയങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ടായിരുന്നു. ഇന്ന് എനിക്ക് ആഹ്ലാദത്തോടെ പറയാന്‍ കഴിയും ആഗസ്റ്റ് 15 വരാനിരിക്കുന്നതേയുള്ളൂ. പൂര്‍ണ്ണമായിട്ടില്ലെങ്കിലും ഏകദേശം എല്ലാ സ്ക്കൂളുകളിലും ശൗചാലയ നിര്‍മ്മാണ പണികള്‍ ജനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. അതായത്, സര്‍ക്കാരും ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ദേശത്തിനുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. ‘സര്‍വ്വജനഹിതായ സര്‍വ്വജനസുഖായ’ എന്ന കാഴ്ചപ്പാടുമായി മുന്നോട്ടു പോകുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച് മുന്നേറും. എല്ലാ വിഭാഗം ജനങ്ങളും ഇതിനെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യുന്നു. ദേശത്തിന് മുന്നേറാനുള്ള യഥാര്‍ത്ഥ ഊര്‍ജ്ജവും ഇതു തന്നെയാണ്.
ഭാരതത്തില്‍ സാമൂഹ്യസുരക്ഷയുമായി ബന്ധപ്പെട്ട വളരെ കുറച്ചു പ്രവര്‍ത്തനങ്ങളേ നടന്നിട്ടുള്ളൂ. എന്നാല്‍, ഈ മൂന്നു പദ്ധതികളിലൂടെയും ഒരു കുതിപ്പാണ് നമ്മള് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ പത്തുകോടിയില്‍പ്പരം ജനങ്ങള്‍ ഏതെങ്കിലുമൊക്കെ വിധത്തില്‍ ഈ പദ്ധതികളുമായി ബന്ധപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. എനിക്കൊരുകാര്യം തോന്നുന്നു. അത് നിങ്ങളുടെ മുന്നിലവതരിപ്പിക്കുകയാണ്. ആഗസ്റ്റ് മാസത്തില്‍ രക്ഷാബന്ധന് ആഘോഷിക്കുകയാണല്ലോ. നമുക്ക് എന്തുകൊണ്ട് രക്ഷാബന്ധനത്തിനു മുന്‍പായി ഒരു ജനമുന്നേറ്റം നടത്തിക്കൂടാ. എന്തുകൊണ്ട് ദേശത്തിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ജനസുരക്ഷാപദ്ധതികളുടെ നേട്ടങ്ങള്‍ എത്തിച്ചുകൂടാ. നമ്മുടെയൊക്കെ വീടുകളില്‍ ആഹാരം പാചകം ചെയ്യുന്ന സഹോദരിമാരുണ്ടാകും. പാത്രം കഴുകുന്ന സഹോദരിമാരുണ്ടാകും. വയലുകളില്‍ പണിയെടുക്കുന്ന സഹോദരിമാരുണ്ടാകും. നമ്മുടെ കുടുംബത്തിലെ സഹോദരിമാരുണ്ടാകും.
നമുക്ക് എന്തുകൊണ്ട് രക്ഷാബന്ധന് എന്ന പവിത്രമായ ഉത്സവത്തോടനുബന്ധിച്ച് പന്ത്രണ്ടുരൂപയ്ക്കുള്ളതോ മുന്നൂറ്റിമുപ്പതു രൂപയ്ക്കുള്ളതോ ആയ ജന സുരക്ഷാപദ്ധതികള്‍ സമ്മാനമായി നല്കി ജീവിതകാലം മുഴുവന്‍ അവരെ സുരക്ഷിതരാക്കിക്കൂടാ. ഇത് രക്ഷാബന്ധന് ഒരു സഹോദരന് സഹോദരിയ്ക്ക് നല്കുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായിരിക്കും. രക്ഷാബന്ധന് ഉത്സവത്തെ ലക്ഷ്യമാക്കിക്കൊണ്ട് രണ്ട് കോടിയോ അഞ്ചു കോടിയോ ഏഴു കോടിയോ പത്തു കോടിയോ…. നമുക്ക് ഇത് എത്രമാത്രം സഹോദരിമാര്‍ക്ക് പ്രയോജനപ്രദമാക്കിക്കൂടാ? വരൂ നമുക്ക് ഒരുമിച്ച് ഈ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കാന്‍ ശ്രമിയ്ക്കാം.
മഴക്കാലം എല്ലാവരുടെയും മനസ്സിനെ ആനന്ദിപ്പിക്കുന്നതാണ്. ഓരോ തുള്ളി ജലവും അമൂല്യമാണ്. ഒരു പൗരനെന്ന നിലയില്‍ സമൂഹത്തിനായി ഓരോ തുള്ളി വെള്ളവും സംരക്ഷിക്കേണ്ടതുണ്ട്. വെള്ളം തടഞ്ഞുനിര്‍ത്തണം. അത് ഭൂമിയിലേയ്ക്ക് മടങ്ങിപ്പോയാല് ഭൂമി റീചാര്‍ജ്ജ് ചെയ്യപ്പെടും.
അങ്ങനെ വര്‍ഷം മുഴുവനുമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. മഴവെള്ളസംഭരണം ഒരു പുതിയ സംരംഭമല്ല. നൂറ്റാണ്ടുകളായി നടന്നുവരുന്നതാണ് അത്. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലമായ പോര്‍ബന്തറില്‍ മഹാത്മജിയുടെ വീടു കാണാന്‍ പോകുകയാണെങ്കില്‍ ഇരുനൂറു വര്‍ഷം പഴക്കമുള്ള അദ്ദേഹത്തിന്റെ വീട്ടിനുള്ളില്‍ ഒരു ഭൂഗര്ഭജലസംഭരണിയുണ്ട്. ഇതില്‍ മഴവെള്ളം നേരിട്ടെത്താനുള്ള ഏര്‍പ്പാടുണ്ടായിരുന്നു. ഇരുനൂറു വര്‍ഷങ്ങള്‍ക്കുശേഷവും അത് പ്രവര്‍ത്തനക്ഷമമാണ്. മാത്രമല്ല വേനല്‍ക്കാലത്തുപോലും വെള്ളം കേടുവരുന്നില്ല. പോര്‍ബന്തര്‍ സമുദ്രതീരത്താണ്. എങ്കിലും ശുദ്ധമായ ജലം. മഴവെള്ളം സംഭരിച്ച് ഓരോ വീട്ടിലും സൂക്ഷിക്കുമായിരുന്നു. നമുക്കും ഇത് ചെയ്യാം. ഇതൊരു ജനമുന്നേറ്റമായി മാറേണ്ടതുണ്ട്. ഓരോ ഗ്രാമത്തിലും ഇതിനുള്ള ഏര്പ്പാടുണ്ടാകേണ്ടതുണ്ട്. ഈ മഴക്കാലത്ത് മരം നട്ടു പിടിപ്പിക്കാനുള്ള ശ്രമം സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലും യുവാക്കള്‍ മുഖേനയും ധാരാളം ഉണ്ടാകേണ്ടതുണ്ട്.
മരം നടുന്നതിനോടൊപ്പം മരത്തിന്റെ വശത്തായി ഒരു മണ്കുടംകൂടി വയ്ക്കുക. അതില്‍ വെള്ളം നിറയ്ക്കുക. മാസം രണ്ടു തവണ നിറച്ചാലും മതി. ആ ചെടി വളരെ പെട്ടെന്ന് തഴച്ചു വളരുന്നതു കാണാം. നിങ്ങളൊന്നു പരീക്ഷിച്ചുനോക്കൂ. ഞാന്‍ കര്‍ഷകരോട് പറയാറുണ്ട്. പാടത്ത് വരമ്പു നിര്‍മ്മിക്കുന്നതിനു പകരം മരം നടണമെന്ന്. അത് നിങ്ങള്‍ക്കൊരു സമ്പാദ്യമായി മാറും.
മഴക്കാലത്താണ് ധാരാളം രോഗങ്ങള്‍ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ ശുചിത്വം അത്യന്താപേക്ഷിതമാണ്.
ശുദ്ധജലം കുടിക്കാനുള്ള ആഗ്രഹവും തീര്‍ച്ചയായും ഉണ്ടാകും. മിക്കവാറും ആള്ക്കാര് അക്കാലത്ത് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാറുണ്ട്. അത് പ്രയോജനപ്രദവുമാണ്. നമ്മള് ശ്രദ്ധിക്കുന്നിടത്തോളം രോഗം നമ്മളില്‍നിന്ന് അകലം പാലിക്കും. നമുക്ക് വെള്ളവും വേണം, മഴയും വേണം. പക്ഷേ, രോഗത്തില്‍ നിന്ന് മുക്തിയും വേണം.
പാഴ്വസ്തുക്കളില് നിന്ന് ധനമുണ്ടാക്കാം. ചപ്പുചവറുകള്ക്കുള്ളില്നിന്നുപോലും സമ്പത്തുണ്ടാക്കാം. വളം നിര്മ്മിയ്ക്കാം, ഇഷ്ടിക നിര്മ്മിയ്ക്കാം, വൈദ്യുതി നിര്മ്മിയ്ക്കാം, മലിനജലം ശുദ്ധീകരിച്ച് കൃഷിയ്ക്കായി ഉപയോഗിക്കാം. ഈ പദ്ധതിയെ നമുക്ക് മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. അമൃത് പദ്ധതിയിലൂടെ നഗരങ്ങളെ വാസയോഗ്യമാക്കിമാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ലോകത്തോട് കിടപിടിക്കാനുള്ള ശ്രമവും രാജ്യത്തിന് നടത്തേണ്ടതുണ്ട്. അങ്ങനെയുള്ള സ്മാര്‍ട്ട് സിറ്റികള്‍ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം രാജ്യത്തെ ഏറ്റവും ദരിദ്രനായ വ്യക്തിയ്ക്കുപോലും കയറിക്കിടക്കാന്‍ വീടുണ്ടാകേണ്ടതുണ്ട്. വീട്ടില്‍ വെള്ളം വേണം, വെളിച്ചം വേണം, ശൗചാലയം വേണം. സമീപത്ത് വിദ്യാലയങ്ങള്‍ വേണം. 2022-ല്‍ ഭാരതസ്വാതന്ത്ര്യത്തിന്റെ 75-ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ നമ്മള് ദേശവാസികള്‍ക്ക് വീടു നല്കാന് ആഗ്രഹിക്കുന്നു.
പലപ്പോഴും വളരെ ദൂരെയുള്ള ഗ്രാമങ്ങളിലെ വ്യക്തികള്‍ ചെയ്യുന്ന നിസ്സാരകാര്യങ്ങള്‍പോലും നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കാറുണ്ട്. ‘ബേട്ടീ ബചാവോ, ബേട്ടീ പഠാവോ’ എന്ന സര്‍ക്കാരിന്റെ പരിപാടിയെ കുറിച്ച് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. ഹരിയാനയില്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളുടെ എണ്ണം വളരെ കുറവാണ്. രാജ്യത്തെ ഏകദേശം നൂറു ജില്ലകളിലെ ഈ അവസ്ഥ ആശങ്കാജനകമാണ്. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍. ഹരിയാനയിലെ ഒരച്ഛന് മകള്‍ക്കൊപ്പമുള്ള സെല്‍ഫി പ്രചരിപ്പിച്ചു. ഒരു ചെറിയ ഗ്രാമത്തിലെ സര്‍പാഞ്ച് ‘ബേട്ടി ബച്ചാവോ’ എന്ന പദ്ധതിയെ ഈ രീതിയില്‍ ആവിഷ്കരിച്ചു. അതു നാടാകെ പ്രചരിച്ചു. അതുകൊണ്ടു ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നത് നിങ്ങളും നിങ്ങളുടെ മകളോടൊപ്പമുള്ള സെല്‍ഫിയെടുത്ത് selfie with daughter എന്ന് പോസ്റ്റുചെയ്യുക. അതോടൊപ്പം ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പദ്ധതിയ്ക്ക് ശക്തി പകരുന്ന തലക്കെട്ടും എഴുതി അയയ്ക്കൂ. നിങ്ങളുടെ മാതൃഭാഷയിലുമാകാം. അതില്‍ ആകര്‍ഷകമായ തലക്കെട്ടുള്ള സെല്‍ഫി നിങ്ങളുടെയും മകളുടെയും, ഞാന്‍ retweet േചെയ്യും. നമുക്ക് ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ എന്ന പദ്ധതിയെ ഒരു ജനമുന്നേറ്റമായി മാറ്റാന്‍ കഴിയും. ഹരിയാനയിലെ ബീബിപൂര്‍ ഗ്രാമത്തില്‍ സുനില്ഭായ് തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ നമുക്ക് ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാം. പെണ്മക്കളുടെ മഹത്വം വര്‍ദ്ധിക്കുന്നതു കാണൂ. അഭിമാനം വര്‍ദ്ധിക്കുന്നതു കാണൂ.
ശരി, ഈ മഴക്കാലത്ത് നിങ്ങള്‍ക്കെന്റെ മംഗളാശംസകള്‍. മഴ ആസ്വദിക്കൂ. നമ്മുടെ ദേശത്തെ ഹരിതാഭമാക്കി മാറ്റൂ. അന്താരാഷ്ട്രാ യോഗാദിനം ദിനാചരണമാക്കാതെ നിങ്ങള്‍ യോഗ അഭ്യസിയ്ക്കൂ. നിത്യജീവിതത്തിന്റെ ഭാഗമാക്കൂ.
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന് ഇത്രമാത്രം. അടുത്ത മന് കി ബാത്തിനായി അടുത്ത പ്രാവശ്യം കാണാം. ചിലപ്പോഴൊക്കെ കുറച്ചുപേര്‍ക്കെങ്കിലും മന് കി ബാത്തില്‍ സര്‍ക്കാരിന്റെ വലിയവലിയ പദ്ധതികളാണ് ഞാന്‍ പ്രഖ്യാപിയ്ക്കുന്നതെന്ന് തോന്നുന്നുണ്ടാവും. അങ്ങനെയല്ല, അതിനായി ഞാന്‍ ദിനരാത്രങ്ങള്‍ പണിയെടുത്തുകൊണ്ടിരിക്കുകയാണ്. നിങ്ങളോട് കൊച്ചുകൊച്ചു രസകരമായ കാര്യങ്ങള്‍ സംസാരിക്കാം. അതുമതി. അതിലാണ് എനിക്കാനന്ദം.
വളരെ വളരെ നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: