കോതമംഗലം: ഒരു ഗ്രാമത്തിന്റെ ആബാലവൃന്ദം ജനങ്ങളുടെ കണ്ണീര്‍പൂക്കള്‍ ഏറ്റുവാങ്ങി, അച്ഛനും അമ്മയ്ക്കും അനുജന്മാര്ക്കും ബന്ധുമിത്രാദികള്‍ക്കും നാട്ടുകാര്‍ക്കും സഹപാഠികള്‍ക്കും തോരാക്കണ്ണീര് നല്കി നാടിന്റെ പിഞ്ചോമന ഗൗരി യാത്രയായി.
നാടിനെ നടുക്കിയ വെള്ളിയാഴ്ചത്തെ സ്കൂള്‍ ബസ് ദുരന്തത്തില്‍ ദാരുണമായി മരണമടഞ്ഞ ഊന്നുകല്‍ പുന്നക്കല്‍ അനീഷ്-ഷീബ ദമ്പതികളുടെ മകളായ ഗൗരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ കോതമംഗലം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലുള്ള നൂറുകണക്കിനാളുകളും കറുകടം വിദ്യാവികാസ് സ്കൂളിലെ സഹപാഠികളും അദ്ധ്യാപകരും മറ്റ് ജീവനക്കാരും എത്തി. ഗൗരിയുടെ ചേതനയറ്റ മുഖത്തേക്ക് നോക്കി വാവിട്ട് കരയുന്ന സഹപാഠികളെയും സ്കൂളിലെ അഭിമാനമായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ വേര്‍പാടിനെ ഉള്‍ക്കൊള്ളാനാകാതെ വിതുമ്പിക്കരയുന്ന അദ്ധ്യാപകരേയും കണ്ട് മാതാപിതാക്കളും കൂടിനിന്നവരും പൊട്ടിക്കരഞ്ഞു.
സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോകാനും തിരിച്ചുകൊണ്ടുവരാനും കുഞ്ഞനുജന്മാര്ക്ക് പൊന്നുമ്മ നല്കുവാനും കുഞ്ഞേച്ചിയുണ്ടാവില്ലല്ലോയെന്ന സത്യം മനസ്സിലാകാതെ ദേവസാരംഗും, ഇന്ദ്രരൂപും അന്ത്യചുംബനം നല്കി ചേച്ചിയെ യാത്രയാക്കി. തങ്ങളുടെ പൊന്നോമനയ്ക്ക് അന്ത്യചുംബനം നല്കി ഹൃദയം പൊട്ടിക്കരയുന്ന അച്ഛന് അനീഷിന്റെയും അമ്മ ഷീലയുടെയും കൂടിനിന്നവരുടെയും തേങ്ങല്‍ കൂട്ടനിലവിളിയായി മാറി.
ഇന്നലെ രാവിലെ 10 മുതല്‍ തന്നെ കോരിച്ചൊരിയുന്ന മഴയത്തും ഗൗരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ നാടിന്റെ നാനാഭാഗത്തു നിന്ന് ആളുകളെത്തി തുടങ്ങിയിരുന്നു. പന്ത്രണ്ട് മണിയോടെ ഗൗരിയുടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ എത്തി. നെടുമങ്ങാട് ആനാട് എസ്എന്‍ഡിപി സ്കൂളിലെ അദ്ധ്യാപകനായ ഊന്നുകല്‍ പുന്നക്കല്‍ അനീഷിന്റെയും ഷീബയുടെയും മൂന്ന് മക്കളില്‍ മൂത്തകുട്ടിയാണ് ഗൗരി. രണ്ടാം ക്ലാസുകാരന് അനുജന് ദേവസാരംഗിനും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇളയ അനുജന് അഞ്ച് വയസുകാരനായ ഇന്ദ്രരൂപ്.
സ്കൂള്‍ ബസ് വരേണ്ട സമയം കഴിഞ്ഞിട്ടും വരാത്തതിന്റെ കാരണമന്വേഷിക്കാന്‍ സ്കൂളിലെ ആയയെ ഫോണില്‍ വിളിച്ചപ്പോഴാണ് ഷീബ അപകടവിവരമറിഞ്ഞത്. ഉടന്‍ അപകടസ്ഥലത്തെത്തിയെങ്കിലും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് തന്റെ പൊന്നോമന മകള്‍ എന്നെന്നേക്കുമായി വിട്ടുപിരിഞ്ഞതറിഞ്ഞത്.
അടിമാലി ഇരുനൂറേക്കര്‍ സ്വദേശിയായ അനീഷ് ഒരുവര്‍ഷം മുമ്പാണ് ഊന്നുകല്ലില്‍ പുതിയ വീട് വച്ച് താമസമാക്കിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന അനീഷിന്റെ അനുജനും കുടുംബവും എത്തുന്നതിനു വേണ്ടിയാണ് സംസ്കാരം ഇന്നലത്തേക്കു മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: