മുംബൈ: കുവൈറ്റിലേക്കു പോകുന്നവരുടെ ആരോഗ്യ പരിശോധനയില്‍ നിന്നും കുവൈറ്റ് സര്‍ക്കാരിന്റെ പരോക്ഷ നിയന്ത്രണത്തിലുള്ള കമ്പനിയുടെ ഉപസ്ഥാപനമായ ഖദാമത്തിനെ ഒഴിവാക്കി. ആരോഗ്യക്ഷമതാ പരിശോധനയ്ക്കു ഖദാമത്ത് അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണു നടപടി.
പരിശോധനകള്‍ അടിയന്തരമായി നിര്‍ത്തണമെന്നു കുവൈറ്റ് സര്‍ക്കാര്‍ ഖദാമത്തിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഗള്‍ഫ് അപ്രൂവ്ഡ് മെഡിക്കല്‍ സെന്റേഴ്സ് അസോസിയേഷന് (ഗാംക) എന്ന ഏജന്‍സിയെ പരിശോധനാ ചുമതലകള്‍ ഏല്‍പ്പിച്ചു.
കുവൈറ്റിലേക്കു പോകുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് 24,000 രൂപയാണു ഖദാമത്ത് ഫീസായി ഈടാക്കിയിരുന്നത്. പരിശോധനയ്ക്കു 4,000 രൂപമാത്രമായിരുന്നു ഫീസ്. എന്നാല്‍, ഖദാമത്ത് 20,000 രൂപ അധികമായി ഈടാക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കാന്‍ കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം തീരുമാനിച്ചത്.
കമ്പനിക്കെതിരെ ആക്ഷേപം കൂടിയതോടെ മുംബയ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ ഫീസ് ഈടാക്കിയതിന് കൊച്ചി പോലീസും ഖദാമത്തിനെതിരെ കേസെടുത്തു. ഖദാമത്തിന് കൊച്ചിയിലും ഓഫീസ് ഉണ്ടായിരുന്നു. എന്നാല്‍ കേസ് ഉണ്ടായതോടെ കമ്പനി കേരളത്തിലെ ഓഫീസ് പ്രവര്‍ത്തനം നിറുത്തി. ഇന്ത്യയില്‍ പരിശോധന നടത്താന്‍ മറ്റ് അംഗീകൃത സ്ഥാപനങ്ങള്‍ ഇല്ലാതെ വന്നതോടെ തൊഴിലന്വേഷകര്‍ ചെന്നൈയിലേയും മുംബയിലേയും ഖദാമത്തിന്റെ പരിശോധനാ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.
ഗാംകയ്ക്ക് കൊച്ചിയില്‍ മാത്രം അഞ്ച് കേന്ദ്രങ്ങളുണ്ട്. ഇത് കൂടാതെ മലപ്പുറം, തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളിലും മലയാളികള്‍ക്ക് പരിശോധന നടത്താനാവുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: