അഹമ്മദാബാദ്:ലോകത്തിലെ എല്ലാപ്രശ്നങ്ങള്‍ക്കും ഹിന്ദുമതത്തില്‍ പരിഹാരമുണ്ടെന്ന് ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ. ഹിന്ദുമതത്തില്‍ പിറന്നതുകൊണ്ടല്ല താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് യൂണിവേഴ്സിറ്റി കണ്വെന്ഷന് സെന്ററില്‍ മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ‘ട്രാന്‍സെന്റന്‍സ്: മൈ സ്പിരിച്വല്‍ എക്സ്പീരിയന്‍സസ് വിത്ത് പ്രമുഖ് സ്വാമിജി’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി സംസാരിക്കുകയായിരുന്നു അമിത് ഷാ.
രണ്ടുവര്‍ഷത്തോളം നിരവധി ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍ ഭാരതത്തിലെ വിവിധ മതകേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.സോമനാഥ് ഒഴിച്ചുള്ള എല്ലാ ജ്യോതിര്‍ലിംഗങ്ങളിലും ശക്തിപീഠങ്ങളിലും അനുഗ്രഹം തേടി പോയിരുന്നു. ആ സമയങ്ങളില്‍ മറ്റ് കാര്യങ്ങളില്‍ ഒന്നിലും വ്യാപൃതനാവാന്‍ കഴിഞ്ഞിരുന്നില്ല. പ്രമുഖ സന്യാസിവര്യനായ സ്വാമി നാരായണ്‍ പ്രമുഖ് സ്വാമി ഹിന്ദുപാരമ്പര്യത്തിലെ ജീവിതചര്യകളെക്കുറിച്ച് ശങ്കരാചാര്യരെ പോലെ പകര്‍ന്ന് നല്‍കിയതായും ഷാ പറഞ്ഞു.
രാജദണ്ഡത്തെക്കാള് പ്രധാനം ധര്മ്മദണ്ഡമാണെന്നും അത് ജനങ്ങള്‍ക്ക് സന്തോഷം പകരുന്നതായും ചടങ്ങില്‍ പങ്കെടുത്ത കര്‍ണാടക ഗവര്‍ണര്‍ വജുഭായ് വാല പറഞ്ഞു. സന്യാസി തുല്യനായ ശാസ്ത്രജ്ഞനാണ് അബ്ദുള്‍ കലാമെന്ന് ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി. കോഹ്ലി പറഞ്ഞു. ഗുജറാത്ത് മന്ത്രിമാരായ സൗരബ് പട്ടേല്‍, ഭൂപേന്ദ്ര സിങ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: