ആലപ്പുഴ: സംസ്ഥാനത്ത് ജലോത്സവങ്ങള്‍ക്ക് നാന്ദി കുറിക്കുന്ന ചരിത്ര പ്രസിദ്ധമായ മൂലം ജലോത്സവവും മൂലക്കാഴ്ചയും ജൂലൈ ഒന്നിന് ചമ്പക്കുളത്ത് പമ്പയാറ്റില്‍ നടക്കും. നാലു നൂറ്റാണ്ടുകള്‍ മുമ്പ് ചങ്ങനാശേരി താലൂക്കിലെ കുറിച്ചി കരിങ്കുളം ശ്രീകൃഷ്ണന് കുന്ന് ക്ഷേത്രത്തില്‍ നിന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള വിഗ്രഹം വഹിച്ചുള്ള ഘോഷയാത്ര ചമ്പക്കുളത്ത് വിശ്രമിച്ച് അവിടെ നിന്നും ചെമ്പകശേരി രാജാവ് കളിവള്ളങ്ങളില്‍ അമ്പലപ്പുഴയിലേക്ക് കൊണ്ടുപോയി വിഗ്രഹ പ്രതിഷ്ഠ നടത്തിയതിന്റെ ഓര്‍മ്മ പുതുക്കലാണ് ചമ്പക്കുളം മൂലക്കാഴ്ചയും മൂലം ജലോത്സവവും.
മൂലം വള്ളംകളി ആണ്ടുതോറും മിഥുന മാസത്തിലെ മൂലം നക്ഷത്രത്തിലാണ് അരങ്ങേറുക. അഞ്ച് ചുണ്ടനുകള്‍ ഉള്‍പ്പെടെ 19 കളിവള്ളങ്ങളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. നാളെ രാവിലെ 11.30ന് മഠത്തില്‍ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും കല്ലൂര്‍ക്കാട് ഫൊറോന പള്ളിയിലും തിരുവിതാംകൂര്‍ ദേവസ്വം അധികാരികള്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളോടെ ജലോത്സവം ആരംഭിക്കും. 1.30ന് ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ പതാക ഉയര്‍ത്തും. മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.തോമസ് ചാണ്ടി എംഎല്‍എ അദ്ധ്യക്ഷത വഹിക്കും.
വൈകിട്ട് മൂന്നിന് പ്രാഥമിക മത്സരങ്ങള്‍ ആരംഭിക്കും. ചുണ്ടന് വള്ളങ്ങളുടെ ഒന്നാം ഹീറ്റ്സില്‍ കുന്നുമ്മ ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് ചുണ്ടനും ടൗണ്‍ ബോട്ട് ക്ലബ് കുമരകത്തിന്റെ ചമ്പക്കുളം ചുണ്ടനും, രണ്ടാം ഹീറ്റ്സില്‍ സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബിന്റെ സെന്റ് പയസ് ടെന്ത് ചുണ്ടനും, കൊല്ലം ദാവീഡ് പുത്ര ബോട്ട് ക്ലബിന്റെ നടുഭാഗം പുത്തന്‍ ചുണ്ടനും മത്സരിക്കും. മൂന്നാം ഹീറ്റ്സില്‍ കൊല്ലം സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബിന്റെ വെള്ളംകുളങ്ങര ചുണ്ടന് എതിരാളികള്‍ ഇല്ലാത്തതിനാല്‍ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം നേടി. തുടര്‍ന്ന് വെപ്പ് എ ഗ്രേഡ്, ബി ഗ്രേഡ്, ഓടി എ ഗ്രേഡ്, ബി ഗ്രേഡ്, ചുരുളന്‍ വള്ളങ്ങളുടെ പ്രദര്‍ശന മത്സരം നടക്കും.
ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ കരുനാഗപ്പള്ളി സഹോദരാ കോളേജിന്റെ വേങ്ങല്‍ പുത്തന്വീടനും, ചങ്ങംകരി ദേവീ വിലാസം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ കോടിമതയും, കുമരകം അമ്പതില്‍ സഡ്ജു നയിക്കുന്ന വേലങ്ങാടനും മാറ്റുരയ്ക്കും. ഓടി ബി ഗ്രേഡ് വള്ളങ്ങളുടെ ഫൈനലില്‍ ജയകേരള ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ കരുമാടിയുടെ ജലറാണി വള്ളവും, അനൂപ് ചന്ദ്രന് നയിക്കുന്ന കാരുണ്യ ബോട്ട് ക്ലബിന്റെ ചേന്നങ്കരിയുടെ കുറുപ്പുപറമ്പന്‍ വള്ളവും കുട്ടനാട് ബോട്ട് ക്ലബ് വെളിയനാടിന്റെ ദാനിയേല്‍ വള്ളവും മത്സരിക്കും.
വെപ്പ് ബി ഗ്രേഡ് ഫൈനലില്‍ ഫ്രണ്ട്സ് ബോട്ട് ക്ലബ് ഒളശയുടെ പനയക്കഴിപ്പ് വള്ളവും, മുട്ടാര്‍ വില്ലേജ് ബോട്ട് ക്ലബിന്റെ ചിറമേല്‍ തോട്ടുകടവനും, എബ്രഹാം മൂന്നുതൈക്കല്‍ വള്ളവും ഏറ്റുമുട്ടും. വെപ്പ് എ ഗ്രേഡ് ഫൈനലില്‍ ഫിനിക്സ് ബോട്ട് ക്ലബ് പറയങ്കരിയുടെ ആശാ പുളിക്കക്കളവും എന്‍സിഡിസി ബോട്ട് ക്ലബ് മഞ്ചാടിക്കരിയുടെ കോട്ടപ്പറമ്പന്‍ വള്ളവും ബേബി ചെത്തിക്കാടന്‍ നയിക്കുന്ന ചെത്തിക്കാടന്‍ വള്ളവും മത്സരിക്കും. തുടര്‍ന്ന് ചൂണ്ടന് ലൂസേഴ്സ് ഫൈനലും, രാജപ്രമുഖന്‍ ട്രോഫിക്കായുള്ള ചുണ്ടന് വള്ളങ്ങളുടെ ഫൈനല്‍ മത്സരവും അരങ്ങേറും.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സമ്മാനദാനം നിര്‍വഹിക്കും. മത്സര വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ്, ട്രാക്ക് സംവിധാനങ്ങള്‍, ഫിനിഷിങ് പോയിന്റ് എന്നിവ സജ്ജമായിക്കഴിഞ്ഞതായി സബ് കളക്ടര്‍ ഡി. ബാലമുരളി, ജില്ലാ പഞ്ചായത്തംഗം അഡ്വ. ജേക്കബ് എബ്രഹാം, കുട്ടനാട് തഹസില്‍ദാര്‍ പി.വി. സജീവ്, കെ. മോഹന്‍കുമാര്‍, എ.വി. മുരളി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
15 ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. വിവിധ ഇനങ്ങളിലായി മൂന്ന് ലക്ഷം രൂപ മാത്രമാണ് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നത്. ബാക്കിത്തുക പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്തണം. ഒമ്പത് ലക്ഷം രൂപ വള്ളങ്ങള്‍ക്ക് ബോണസ് കൊടുക്കാന്‍ മാത്രം വേണം. ഇത്തവണ ജലോത്സവത്തിന് സ്പോണ്‍സര്‍മാരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: