ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി മോഷണം നടക്കുന്നത് എറണാകുളം ജില്ലയിലാണെന്ന് കെഎസ്ഇബി ചീഫ് വിജിലന്‍സ് ഓഫീസര്‍ ഋഷിരാജ് സിങ്. കെഎസ്ഇബി ആലപ്പുഴ ജില്ലയ്ക്കായി രൂപീകരിച്ച ആന്റിപവര്‍ തെഫ്റ്റ് സ്ക്വാഡിന്റെ ഓഫീസ് കെട്ടിടം പുന്നപ്രയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയിലടക്കം ഹൗസ്ബോട്ട്, ടൂറിസം മേഖലകളില്‍ വൈദ്യുതി മോഷണം കണ്ടെത്താനായിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് ശതമാനം വൈദ്യുതി മോഷണമാണ് ഇതുവരെ കണ്ടെത്താനായത്. സ്ക്വാഡിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈദ്യുതി മോഷണം കുറവ് കേരളത്തിലാണ്. യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ 22 ശതമാനം വരെയാണ് വൈദ്യുതി മോഷണം നടക്കുന്നത്.
കഴിഞ്ഞ് എട്ട് മാസത്തിനുള്ളില്‍ 31,000 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ ഇക്കാലയളവില്‍ 37 ലക്ഷം രൂപയുടെ വൈദ്യുതി മോഷണം പിടികൂടി. ഇതില്‍ 18 ലക്ഷം രൂപ പിരിച്ചെടുത്തു. ബാക്കി തുക അടയ്ക്കാന്‍ സമയപരിധി നല്‍കിയിരിക്കുകയാണ്. കൃഷി ആവശ്യത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി ഹൗസ്ബോട്ട് അടക്കമുള്ള മേഖലകളില്‍ ഉപയോഗിക്കുന്നതാണ് ജില്ലയിലെ പ്രധാന ക്രമക്കേടുകളെന്നും അദ്ദേഹം പറഞ്ഞു.
ആന്റിതെഫ്റ്റ് സ്ക്വാഡ് ചീഫ് എന്‍ജിനീയര്‍ ജയലത അദ്ധ്യക്ഷത വഹിച്ചു. എപിടിഎസ് ദക്ഷിണ മേഖലാ എക്സി. എന്‍ജിനീയര്‍ ടി. മുഹമ്മദ്, ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ എസ്. രാജ്കുമാര്, ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: