സൂര്യവംശസ്ഥാപകനായ ഇക്ഷ്വാകുവിന്റെ മക്കളാണ് ദണ്ഡന്, വികുക്ഷി, നിമി എന്നിവര്‍. ഇതില്‍ നിമിചക്രവര്‍ത്തി സുന്ദരനും സൗഭാഗ്യവാനും ഗുണവാനും ദാനംചെയ്യുന്നവനും ധര്‍മ്മിഷ്ഠനുമായിരുന്നു. അദ്ദേഹം ധാരാളം യാഗം ചെയ്ത് പുണ്യം നേടി. ഗൗതമ മഹര്‍ഷിയുടെ ആശ്രമത്തിനടുത്ത് ജയന്തപുരം എന്ന അഗ്രഹാരം നിര്‍മ്മിച്ചത് നിമിയാണ്. ഒരിക്കല്‍ നിമി വളരെ വിശിഷ്ടവും ദീര്‍ഘനാള്‍ നീണ്ടുനില്ക്കുന്നതുമായ ഒരു യാഗം ചെയ്യുവാന്‍ നിശ്ചയിച്ചു. പിതാവായ ഇക്ഷ്വാകുവിന്റെ അനുമതി വാങ്ങി. ഭൃഗു, അംഗിരസ്സ്, വാമദേവന, ഗൗതമന്, പുലസ്ത്യന്, ഋചീകന് തുടങ്ങിയ ഋഷിമാരെയൊക്കെ ക്ഷണിച്ചുവരുത്തുകയും യാഗത്തിനുള്ള കോപ്പുകള്‍ സംഭരിക്കുകയും ചെയ്തു.
സൂര്യവംശത്തിന്റെ മുഖ്യപുരോഹിതനായ വസിഷ്ഠനെ ഈ യാഗപുരോഹിതനാക്കണമെന്നു നിശ്ചയിച്ച് അദ്ദേഹത്തെയും ക്ഷണിച്ചു. എന്നാലീ സമയത്ത് ഇന്ദ്രന് ഒരുയാഗം ചെയ്യാന്‍ തീരുമാനിച്ച് വസിഷ്ഠനെ ക്ഷണിച്ചു. നിമിയുടെ യാഗം അഞ്ഞുറുവര്‍ഷം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ട് വസിഷ്ഠന് ഇന്ദ്രയാഗത്തിനുപോയി. നിമിയാകട്ടെ ഗൗതമനെ മുഖ്യപുരോഹിതനാക്കി യാഗം പൂര്‍ത്തിയാക്കി. ഇന്ദ്രന്റെ യാഗം കഴിഞ്ഞ് വസിഷ്ഠന് മടങ്ങിയെത്തിയപ്പോള്‍ യാഗം പരിസമാപിച്ചതായിക്കണ്ട് കോപിച്ച് നിമിയെ ഉടന്‍ കാണണമെന്നാവശ്യപ്പെട്ടു. നിമി ക്ഷീണം കൊണ്ട് നല്ല ഉറക്കമായിരുന്നു. കുപിതനായ വസിഷ്ഠന് നിമിയെ ദേഹമില്ലാത്തവനായിപ്പോകട്ടെയെന്നു ശപിച്ചു. ഉടന്‍തന്നെ നിമിയുടെ ശരീരത്തില്‍നിന്നുംആത്മാവു
വേര്‍പ്പെട്ടു. കാരണം കൂടാതെതന്നെ ശപിച്ച വസിഷ്ഠനും ദേഹമില്ലാത്തവനാകട്ടെയെന്ന് നിമി തിരിച്ചും ശപിച്ചു. രണ്ടുപേരും വിദേഹന്മാരായിത്തീര്‍ന്നു. ദേവന്മാര് നിമിക്കു ശരീരം നല്‍കാമെന്നു പറഞ്ഞെങ്കിലും ശരീരമില്ലാത്തതാണു സുഖമെന്നു പറഞ്ഞ് നിമി അതു നിഷേധിച്ചു. പ്രാണികളുടെ കണ്പോളകളില് വസിച്ചുകൊള്ളാന്‍ അനുമതി കിട്ടി. അതാണു നിമിഷം. ശരീരം നഷ്ടപ്പെട്ട വസിഷ്ഠന് പിന്നീട് മൈത്രാവരുണന്മാരായി പുനര്‍ജ്ജനിച്ചു.
രാജ്യത്തു രാജാവില്ലാതിരിക്കാന്‍ പറ്റില്ല. പുണ്യവാനായ നിമിയുടെ ശരീരത്തെ മഹര്‍ഷിമാര്‍ മഥിക്കാന്‍ തുടങ്ങി. അതില്‍നിന്നും തേജോമയനും അതിമാനുഷനുമായ ഒരു പുത്രന് ജനിച്ചു. മഥനം കൊണ്ടു ജനിക്കയാല് മിഥിയെന്നു പേരിട്ടു. കൂടാതെ ജനകനില്‍ നിന്നും ജനിച്ചതുകൊണ്ട് ജനകനെന്നും അറിയപ്പെട്ടു. മിഥി ഭരിച്ച രാജ്യം മിഥില എന്നറിയപ്പെടാന്‍ തുടങ്ങി. വിദേഹം എന്നും ആ രാജ്യത്തിനു പേരുവന്നു. ആ രാജവംശത്തിലെ രാജാക്കന്മാരെല്ലാം ജനകന് എന്നാണു പിന്നീടറിയപ്പെട്ടത്.
മിഥില ഭരിച്ചിരുന്ന ഹ്രസ്വരോമാവ് ധര്‍മജ്ഞനും മഹാത്മാവുമായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രന്മാരാണ് സീരദ്ധ്വജനും കുശദ്ധ്വജനും. കലപ്പ കൊടിയടയാളമാക്കി കാര്‍ഷികവൃത്തിയിലൂടെ രാജ്യം അഭിവൃദ്ധിപ്പെടുത്തിയ സീരദ്ധ്വജനാണ് യഥാര്‍ത്ഥ ജനകമഹാരാജാവ്. മഹാജ്ഞാനിയും അനേകം യാഗങ്ങള്‍ നടത്തിയിട്ടുള്ളയാളുമായ ജനകന് രാജര്‍ഷിയായിരുന്നു. ഇദ്ദേഹത്തിന്റെ അടുത്ത് വ്യാസന് തന്റെ പുത്രനായ ശുക്രബ്രഹ്മര്‍ഷിയെ ആത്മജ്ഞാനം ഗ്രഹിക്കാന്‍ പറഞ്ഞുവിട്ടതായി മഹാഭാരതത്തില്‍ കാണുന്നു.
മൈത്രേയിയുടെ ശിഷ്യയും ജ്ഞാനിയുമായ സുമേധനായിരുന്നു ജനകന്റെ പട്ടമഹിഷി. ഇവരുടെ വളര്‍ത്തു പുത്രിയാണ് സീത. ഔരസപുത്രി ഊര്‍മ്മിള. സീരദ്ധ്വജന്റെ അനുജന് കുശദ്ധ്വജന്‍ സാംകാശ്യം എന്ന ചെറിയരാജ്യം ഭരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മക്കളാണ് മാണ്ഡവിയും ശ്രുതകീര്‍ത്തിയും. ഈ നാലു പെണ്‍കുട്ടികളും ജനകന്റെ കൊട്ടാരത്തില്‍തന്നെ ഒന്നിച്ചു കളിച്ചു വളര്‍ന്നു.
– തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: