ന്യൂദല്‍ഹി: സിംബാബ്വെയിലേക്ക് ടീം ഇന്ത്യയുടെ ബി ടീം. മുന്‍നിരതാരങ്ങള്‍ക്ക് വിശ്രമം നല്കി ബി ടീമിനെയാണ് ടീം ഇന്ത്യ സിംബാബ്വെയിലേക്ക് അയക്കുന്നത്. ഇന്ത്യന്‍ ടീമിനെ അജിന്‍ക്യ രഹാനെ നയിക്കും. മനീഷ് പാണ്ഡെയും സന്ദീപ് ശര്‍മ്മയുമാണ് ടീമിലെ പുതുമുഖങ്ങള്‍. മൂന്ന് ഏകദിനങ്ങളും രണ്ട് ട്വന്റി 20 മത്സരങ്ങളുമാണ് ഇന്ത്യ സിംബാബ്വെയില് കളിക്കുക. എന്നാല്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി സിംബാബ്വെയിലേക്ക് പോകില്ല. പകരം സഹപരിശീലകരായ ബി. അരുണ്‍, സഞ്ജയ് ബംഗാര്‍, ആര്. ശ്രീധര്‍ എന്നിവരാണ് ടീമിനെ നിയന്ത്രിക്കുക.
ഏകദിന ക്യാപ്റ്റന്‍ എം.എസ്. ധോനി, ടെസ്റ്റ് നായകന് വിരാട് കോഹ്ലി, ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, സ്പിന്നര്‍ ആര്. അശ്വിന്, സുരേഷ് റെയ്ന എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ പേസ് ബൗളര്‍ ഉമേഷ് യാദവ്, ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരെ ഒഴിവാക്കുകയും ചെയ്തു. അതേസമയം നാല് വര്‍ഷത്തെ ഇടവേളക്കുശേഷം ഓഫ് സ്പിന്നര്‍ ഹര്ഭജന് ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്തു. ഒരു ഇടവേളയ്ക്കുശേഷം റോബിന് ഉത്തപ്പ ദേശീയ ടീമില്‍ തിരിച്ചെത്തി.കേരളത്തിന്റെ സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. സ്പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ധോണിക്ക് പകരം റോബിന് ഉത്തപ്പയോ, അമ്പാട്ടി റായിഡുവോ, കേദാര്‍ ജാദവോ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.
ന്യൂദല്‍ഹിയില്‍ നടന്ന സെലക്ഷന് കമ്മിറ്റി യോഗമാണ് ടീമിനെ തിരഞ്ഞെടുത്തത്. ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ടീം പ്രഖ്യാപിച്ചത്. സംപ്രേഷണാവകാശത്തെത്തുടര്ന്ന് സംശയത്തിലായ പരമ്പര പിന്നീട് ബിസിസിഐ പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യക്കുവേണ്ടി 15 ടെസ്റ്റും 55 ഏകദിനവും കളിച്ച രഹാനെ ഇതാദ്യമായാണ് നായകനാവുന്നത്. ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികളോടെ 1175 റണ്‍സും ഏകദിനത്തില്‍ രണ്ട് സെഞ്ചുകളുമടക്കം 1593 റണ്‍സും നേടിയിട്ടുണ്ട്.
ജൂലൈ 10, 12, 14 തീയതികളിലാണ് മൂന്ന് ഏകദിനങ്ങള്‍ നടക്കുന്നത്. 17നും 19നും ട്വന്റി 20 മത്സരങ്ങളും അരങ്ങേറും.ടീം: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), മുരളി വിജയ്, അമ്പാട്ടി റായിഡു, മനോജ് തിവാരി, കേദാര്‍ ജാദവ്, റോബിന് ഉത്തപ്പ, മനീഷ് പാണ്ഡെ, ഹര്‍ഭജന്‍സിങ്, അക്ഷര്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, ധവാല്‍ കുല്‍ക്കര്‍ണി, സ്റ്റുവര്‍ട്ട് ബിന്നി, ഭുവനേശ്വര്‍ കുമാര്‍, മോഹിത് ശര്ണ്ണ, സന്ദീപ് ശര്‍മ്മ.
അതേസമയം ജൂലൈ 19ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര എ ടീം പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിച്ചു. ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ നായകന്. ഓസ്ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകളാണ് ഇന്ത്യക്ക് പുറമെ ത്രിരാഷ്ട്ര പരമ്പരയില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ എ ടീം കോച്ചായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്റെ ആദ്യപരീക്ഷണമാണിത്. സിംബാബ്വെക്കെതിരായ എകദിന ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഉമേഷ് യാദവ് എ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
എ ടീം: ചേതേശ്വര്‍ പൂജാര (ക്യാപ്റ്റന്‍), ലോകേഷ് രാഹുല്‍, അഭിനവ് മുകുന്ദ്, കരുണ്‍ നായര്‍, ശ്രേയസ്സ് അയ്യര്‍, നമന്‍ ഓജ, അമിത് മിശ്ര, പ്രഗ്യാന്‍ ഓജ, ഷര്‍ദുല്‍ താക്കൂര്‍, വരുണ്‍ ആരോണ്‍, അഭിമന്യു മിഥുന്, ഉമേഷ് യാദവ്, ശ്രേയസ് ഗോപാല്‍, ബാബാ അപരാജിത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: