പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ആശങ്കാജനകമായി കുറഞ്ഞുകൊണ്ടിരിക്കുന്ന ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ”ബേട്ടി ബചാവോ, ബേട്ടി പഠാവോ” എന്ന മുദ്രാവാക്യം സമയോചിതവും പ്രസക്തവുമാണ്. പെണ്‍കുട്ടികള്‍ ഭാരമാണെന്നും അവരെ വളര്‍ത്തുന്നത് അയലത്തെ ചെടിയ്ക്ക് വെള്ളമൊഴിക്കുന്നതുപോലെയാണെന്നുമാണ് ചില അമ്മമാരുടെ തത്വസംഹിത തന്നെ. പെണ്‍കുട്ടികളെ വിവാഹം കഴിച്ചുകൊടുക്കാന്‍ വേണ്ടിവരുന്നതിന്റെ ചെലവും സ്ത്രീധനവുമാണ് മനുഷ്യപരമ്പരയുടെ തുടര്‍ച്ചപോലും സാധ്യമാക്കുന്ന സ്ത്രീകളെ അവഗണിക്കാന്‍ കാരണമാകുന്നത്.
ഇന്നു ഭാരതത്തില്‍ സ്ത്രീപുരുഷ അനുപാതം 1000 പുരുഷന്മാര്ക്ക് 943 സ്ത്രീകള്‍ എന്നാണത്രെ. 0-6 പ്രായക്കാരില്‍ അനുപാതം ഇതിലും കുറവാണ്. പ്രധാനമന്ത്രിയുടെ മറ്റൊരു ആഹ്വാനം രക്ഷാബന്ധന് ദിവസം സ്ത്രീകള്‍ക്ക് എല്ലാവിധ സുരക്ഷയും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്ന സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങളും ലഭിക്കാനുള്ള ഒരു ജനകീയ മുന്നേറ്റം നടത്തണമെന്നാണ്. കേരളത്തിലും ഭാരതത്തില്തന്നെയും സ്ത്രീധന പ്രശ്നം കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തി പെണ്കുഞ്ഞാണെങ്കില് ഗര്‍ഭഛിദ്രം നടത്തുന്നത് വ്യാപകമാണ്.
ഇതാണ് സ്ത്രീ-പുരുഷ അനുപാതം കുറയാന്‍ പ്രധാന കാണം. ഇന്ന് ഒരു പെണ്‍കുഞ്ഞ് ജനിച്ചാല്‍, അവളെ വിവാഹം ചെയ്തുകൊടുക്കാന്‍ ഭാരിച്ച സ്ത്രീധനം മാത്രമല്ല അതിനനുയോജ്യമായ ആഭരണങ്ങളും ആഡംബര വിവാഹങ്ങളും നടത്തേണ്ടിവരുന്നത് മധ്യവര്‍ഗ-താഴെത്തട്ടിലുള്ള സമൂഹത്തിന് താങ്ങാനാവാത്ത ഭാരമാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടി വിവാഹപ്രായമായാല്‍ വിവാഹം കഴിക്കാതെ വീട്ടിലിരിക്കുന്നത് കുടുംബാഭിമാനത്തിന് ക്ഷതമുണ്ടാക്കുകയും ചെയ്യുന്നു.
പെണ്‍കുട്ടിയെ വിവാഹം കഴിച്ചയയ്ക്കാന്‍ വേണ്ടിയാണ് ഇന്ന് സമൂഹത്തിലെ വലിയൊരു വിഭാഗം ബാങ്ക് ലോണ്‍ എടുക്കുന്നതും ചിട്ടിക്കമ്പനികളില്‍ ചേരുന്നതും പണം പലിശയ്ക്ക് കൊടുക്കുന്നവരില്‍നിന്ന് കടംവാങ്ങുന്നതും ഒടുവില്‍ അത് തിരിച്ചുനല്‍കാനാകാതെ കുടുംബ ആത്മഹത്യകളില്‍ അഭയം തേടുന്നതും. സ്ത്രീധനവും ആഭരണവും പറഞ്ഞപ്രകാരം കൊടുക്കാതെ വധുവിനെ അയച്ചാല്‍ അവളെ തീകൊളുത്തിയും മറ്റുവിധത്തിലും കൊല്ലുന്ന അമ്മായിഅമ്മമാരും സമൂഹത്തില്‍ ധാരാളം. നമ്മുടെ ഭരണഘടന സ്ത്രീ-പുരുഷ തുല്യത ഉറപ്പുവരുത്തുന്നു. ഇന്ന് പെണ്‍കുട്ടികള്‍ വന്‍തോതില്‍ സ്കൂളിലും കോളേജിലും പോവുകയും ജോലിനേടുകയും സമൂഹത്തില്‍ ഉന്നതസ്ഥാനങ്ങളില്‍ എത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീയും സോഷ്യല്‍ ക്യാപ്പിറ്റല്‍ ആണ്.
പക്ഷേ വിവാഹം വരുന്നിടത്ത് തുല്യത അവസാനിക്കുന്നു. വധു ഡോക്ടറായാലും എഞ്ചിനീയറായാലും സമാന ബിരുദങ്ങള്‍ ഉള്ള/ഇല്ലാത്ത വരന്മാര് സ്ത്രീധനവും ആഭരണവും വേണ്ടെന്നുവയ്ക്കില്ല. ഈ പ്രവണത ഏറ്റവും കൂടുതല്‍ ഹരിയാനയിലും മറ്റ് ചില വടക്കന്‍ സംസ്ഥാനങ്ങളിലുമാണത്രെ. അതുകൊണ്ടുതന്നെ പെണ്‍ഭ്രൂണഹത്യ വര്‍ധിച്ച് ഹരിയാനക്കാരായ പുരുഷന്മാര്ക്ക് ഇന്ന് വധുക്കളെ ലഭ്യമല്ലാത്ത അവസ്ഥയാണ്.സ്ത്രീകളുടെ ഉയര്‍ച്ചയ്ക്കും സംരക്ഷണത്തിനും ഒപ്പം സര്‍ക്കാര്‍ ഉറപ്പാക്കേണ്ടത് സ്ത്രീധന നിരോധനമാണ്. സ്ത്രീധനവും ആര്‍ഭാട വിവാഹങ്ങളും കേരളത്തില്‍ നിയമവിധേയമല്ലെങ്കിലും സ്ത്രീധനം കൊടുത്തും ആഘോഷപൂര്‍വമായി ആഭരണങ്ങളും വസ്ത്രങ്ങളും കൊടുത്തും വിവാഹ ചടങ്ങുകള്‍ ആഘോഷപൂര്‍വം നടത്തുകയും ചെയ്യുന്നത് സര്‍വസാധാരണമാണ്. നിയമം പുസ്തകത്താളുകളില്‍ മാത്രം ഒതുങ്ങുന്നു.
ഭ്രൂണലിംഗ പരിശോധനാ നിരോധന നിയമം നിലവിലുണ്ട്. ജനസംഖ്യയിലെ സ്ത്രീ-പുരുഷ അനുപാതം ദേശീയതലത്തില്‍ 943-1000 ആയിരുന്നു കഴിഞ്ഞ സെന്‍സസില്‍. പക്ഷേ ഭ്രൂണപരിശോധനയും പെണ്‍ഭ്രൂണഹത്യയും വന്ധ്യംകരണ പ്രക്രിയയും എല്ലാമുണ്ടെങ്കിലും വന്ധ്യംകരണ പ്രക്രിയ സ്ത്രീയ്ക്കുമാത്രം വിധിക്കപ്പെട്ടതാണെന്നും പുരുഷന്മാര് അതിന് വിധേയരാകില്ലെന്നുമുള്ള അലിഖിത നിയമവും ഇന്ന് സാര്‍വത്രികമാണ്. സ്ത്രീധന കൊലപാതകം, ഗാര്‍ഹിക പീഡനം, ലൈംഗിക കുറ്റകൃത്യങ്ങള്‍ ഇതെല്ലാം കേരളത്തില്‍ പെരുകുകയല്ലേ?
കേരളത്തില്‍ 1221 സ്ത്രീകള്‍ ബലാത്സംഗ വിധേയരായതായും 252 പേരെ തട്ടിക്കൊണ്ടുപോയതായും 4766 ലൈംഗികാതിക്രമങ്ങള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ഉണ്ടായെന്നും ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ കണക്കുകള്‍ കാണിക്കുന്നു. ദല്‍ഹിയെ ബലാത്സംഗ തലസ്ഥാനമാക്കിയത് യുപിഎ ഭരണകൂടമായിരുന്നല്ലോ. 100 ശതമാനം സ്ത്രീ സാക്ഷരത, 72 ശതമാനം ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്ത്രീ പങ്കാളിത്തം, 95 ശതമാനം പ്രസവങ്ങള്‍ ആശുപത്രിയില്‍, ആരോഗ്യപരിരക്ഷ മുതലായ എണ്ണമറ്റ നേട്ടങ്ങള്‍ കേരളം ഉദ്ഘോഷിക്കുമ്പോഴും സ്ത്രീസമത്വത്തിന്റെ കാര്യത്തില്‍ ഇതൊന്നും ബാധകമേയല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: