തിരുവനന്തപുരം: കെഎസ്എഫ്ഇയില്‍ വഴിവിട്ട അധിക നിയമനങ്ങള്‍ നടത്താന്‍ നീക്കം. 257 അസിസ്റ്റന്റ് മാനേജരുടെ തസ്തികകള്‍ അധികമായിരിക്കെയാണ് രാഷ്ട്രീയ സ്വാധീനത്തില്‍ വീണ്ടും നൂറോളം പേരെ പ്രൊമോഷന് നല്കി അസിസ്റ്റന്റ് മാനേര്ജര്മാരാക്കാന് നീക്കം നടക്കുന്നത്.
കെഎസ്എഫ്ഇയില്‍ കമ്പ്യൂട്ടറൈസേഷന് നടപ്പാക്കുന്ന വേളയില്‍ വിവിധ ബ്രാഞ്ചുകളിലെ ജീവനക്കാരുടെ ആവശ്യകത, നിയമിക്കുന്നതിനുള്ള മാനദണ്ഡം, ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം എന്നിവ സംബന്ധിച്ച് കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ ആറുമാസവും മേഖലാ അടിസ്ഥാനത്തില്‍ ബ്രാഞ്ചുകളുടെ പ്രവര്‍ത്തനവും സ്റ്റാഫുകളുടെ കാര്യക്ഷമതയും വിലയിരുത്തുന്ന അവലോകന സമ്പ്രദായം കെഎസ്എഫ്ഇയിലുണ്ട്. മാര്‍ച്ചില്‍ നടത്തുന്ന അവലോകനറിപ്പോര്‍ട്ടില്‍ 507 ബ്രാഞ്ചുകളിലായി 257 അസിസ്റ്റന്റ് മാനേജര്‍മാരുടെയും 93 പ്യൂണ്‍ തസ്തികയിലുള്ളവരുടെയും ആധിക്യമുണ്ടെന്ന് കണ്ടെത്തി.
ഇവരെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചുകളില്‍ പുനര്‍വിന്യസിക്കണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. ഈ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാക്കളുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി 100ഓളം പേര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍മാരായി പ്രൊമോഷന് നല്കാന് ധാരണയായിരിക്കുന്നത്. ഇത് കെഎസ്എഫ്ഇക്ക് വന്‍ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കും. 30ന് ചേരുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാണ് ധാരണ.
തിരുവനന്തപുരം മേഖലയില്‍ 50 അസിസ്റ്റന്റ് മാനേജര്‍മാരും കൊല്ലം മേഖലയില്‍ 45 പേരും എറണാകുളത്ത് 31 പേരും തൃശൂരില്‍ 31 പേരും കോഴിക്കോട് 30 പേരും കോട്ടയത്ത് 42പേരും അധികമാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
അധിക തസ്തികകളിലെ നിയമനങ്ങള്‍ കൂടാതെ വ്യക്തമായ പഠനങ്ങളില്ലാതെ വിവിധ കേരളാകോണ്‍ഗ്രസ് നേതാക്കന്മാര്ക്ക് താല്പര്യമുള്ള സ്ഥലങ്ങളില്‍ ബ്രാഞ്ച് അനുവദിക്കാനും ധാരണയായിട്ടുണ്ട്. കെഎസ്എഫ്ഇയുടെ സാമൂഹ്യ സുരക്ഷാപദ്ധതികള്‍ക്കായി മാറ്റിവച്ച 1.67കോടി രൂപയില്‍ 42 ലക്ഷം രൂപ മന്ത്രി കെ.എം. മാണിയുടെ മണ്ഡലമായ പാലയിലെ മരിയസദനത്തിന് കൈമാറിയതും വിവാദമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: