തിരുവനന്തപുരം: മിനി ആര്സിസികളായി ഉയര്‍ത്തിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ കാന്സര്ചികിത്സാവിഭാഗം വിപുലീകരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
മലപ്പുറത്ത് ഇന്‍കെല്ലിന്റെ സഹായത്തോടെ കാന്‍സര്‍ ആശുപത്രി തുടങ്ങും. ഇതിനായി ബജറ്റില്‍ 150 കോടി വകയിരുത്തിയിട്ടുണ്ട്. കൊച്ചിയില്‍ ആന്വിറ്റി അടിസ്ഥാനത്തില്‍ കാന്‍സര്‍ ആസ്പത്രി ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഫണ്ടിന്റെ അപര്യാപ്തതയുള്ള സാഹചര്യത്തില്‍ എറണാകുളം ജില്ലാ സഹകരണബാങ്കിന്റെ സഹായം തേടും.
തിരുവനന്തപുരം, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ കാന്‍സര്‍ ചികിത്സയ്ക്ക് ആവശ്യമായ ലീനിയര്‍ ആക്സിലറേറ്ററുകള്‍ ഈ വര്‍ഷം തന്നെ സ്ഥാപിക്കും. ഇതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തിരുവനന്തപുരം ആര്‍സിസിയില്‍ പോലും ഓങ്കോളജി(കാന്‍സര്‍ ചികിത്സാ) ഡോക്ടര്‍മാരെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഇത്തരം ഡോക്ടര്‍മാരുടെ കുറവ് നികത്തും. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണങ്ങള്‍ പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും.
അമ്പതിനായിരത്തോളം കാന്‍സര്‍ രോഗികളാണ് കേരളത്തില്‍ ഓരോ വര്‍ഷവും രജിസ്റ്റര്‍ ചെയ്യുന്നത്. സംസ്ഥാനത്തെ കാന്‍സര്‍രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ട് .നിലവില്‍ ഒന്നരലക്ഷം പേര്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാന്‍സര്‍രോഗ നിര്‍ണയത്തിനും പ്രതിരോധത്തിനും വേണ്ട ചികിത്സയും ബോധവല്‍ക്കരണവും സര്‍ക്കാര്‍ ഊര്‍ജിതമാക്കും.
തിരുവനന്തപുരം ആര്.സി.സിയെ വിദേശസഹകരണത്തോടെ സംസ്ഥാന ഇന്‍സ്റ്റിറ്റിയൂട്ടാക്കി മാറ്റാനുള്ള നടപടികള്‍ നടന്നു വരികയാണ്. 120 കോടിയുടെ പദ്ധതിയാണിത്. ജില്ലയില്‍ ഒരു ആശുപത്രിയെ കാന്‍സര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗപ്രതിരോധവും ബോധവല്‍ക്കരണവും രോഗനിര്‍ണയവുമാണ് ഈ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗബാധ സ്ഥിരീകരിക്കുന്നവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റു ആശുപത്രികളിലേക്ക് മാറ്റും. ഇതിനായി ആശുപത്രിയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ക്ക് വിദഗ്ധപരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: