കൊച്ചി: അവകാശങ്ങള്‍ക്കായി 162 ദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ യാചിച്ച് നിന്ന വനവാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു. വന്‍ വാഗ്ദാനങ്ങള്‍ നല്കി സമരം അവസാനിപ്പിച്ച സര്‍ക്കാര്‍ തുടര്‍നടപടികളെടുത്തില്ല. ആറ് മാസം പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒന്നുപോലും പാലിക്കാന്‍ സര്‍ക്കാരിനായില്ല. വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് ആദിവാസി ഗോത്രമഹാസഭയുടെ ആഭിമുഖ്യത്തില്‍ നടന്ന നില്‍പ്പ് സമരം കഴിഞ്ഞ ഡിസംബര്‍ 17നാണ് ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കിയത്. അഞ്ച് മാസത്തിലേറെ നീണ്ട സമരം വന്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ഒത്തുതീര്‍പ്പിന് സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. കാലങ്ങളായുള്ള വനവാസി വിഭാഗങ്ങളുടെ ആവശ്യമാണ് നില്‍പ്പ് സമരത്തിലും ഉന്നയിക്കപ്പെട്ടിരുന്നത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കാത്തത് വനവാസി നേതാക്കള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അരുവിക്കര തെരഞ്ഞെടുപ്പ് കഴിഞ്ഞ് യോഗം വിളിക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി. അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങളാണ് ആറ് മാസം പിന്നിട്ടിട്ടും എങ്ങുമെത്താതെ നില്‍ക്കുന്നത്.
വാഗ്ദാനങ്ങള്‍ ഇപ്രകാരം
7693 ഹെക്ടര്‍ നിക്ഷിപ്തവനഭൂമി വനവാസികള്‍ക്ക് പതിച്ചുനല്‍കും. ‘പെസ നിയമം’ നടപ്പിലാക്കും. പെസ നിയമം നടപ്പിലാക്കാത്ത നാല് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിയമം നിലവില്‍ വന്നാല്‍ ഊരുകളുടെ ഭരണസമിതി അറിയാതെ ഭൂമി ക്രയവിക്രയം നടത്താനാകില്ല. മുത്തങ്ങയില്‍ കുടിയിറക്കിയ 447 കുടുംബങ്ങള്‍ക്ക് ഓരോ ഏക്കര്‍ഭൂമിയും രണ്ടരലക്ഷം രൂപ വീതവും നല്‍കും. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ പോയ കുട്ടികള്‍ക്ക് ഓരോലക്ഷം രൂപ വീതം നല്‍കും. അറളം ഫാമിലെ പ്രശ്നങ്ങള്‍ പരിഹരിക്കും. വനവാസി പുനരധിവാസ മിഷന് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. അട്ടപ്പാടി ഊരുകളില്‍ പരമ്പരാഗത കൃഷിക്കുള്ള പ്രോജക്ടുകള്‍ പ്രോത്സാഹിപ്പിക്കും. പ്രോജക്ട് ഫാമുകളില്‍ താമസിക്കുന്ന പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് വനാവകാശ നിയമത്തിലെ മാര്‍ഗരേഖ അനുസരിച്ച് കൈവശരേഖ നല്‍കും.
യാഥാര്‍ത്ഥ്യം ഇങ്ങനെ
കേന്ദ്രസര്‍ക്കാരും സുപ്രീംകോടതിയും അനുമതി നല്കിയ വനഭൂമി പതിച്ച് നല്കാന് സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതില്‍ കയ്യേറിയ സ്ഥലങ്ങള്‍ക്ക് പകരം ഭൂമിയും കണ്ടെത്തിയിട്ടില്ല. പെസ നിയമം നടപ്പാക്കാന്‍ കേന്ദ്രത്തിന് കത്തെഴുതിയതല്ലാതെ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് നിയമം നടപ്പിലാക്കാത്തിന് പിന്നില്‍. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ പോയ പത്തോളം കുട്ടികള്‍ക്ക് ഒരു ലക്ഷത്തിന്റെ ഡി.ഡി. കൈമാറിയതാണ് ആകെ ചെയ്തത്. 44 കുട്ടികള്‍ക്ക് നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ 120ലധികം കുട്ടികളുണ്ടെന്ന് സമരക്കാര്‍ പറയുന്നു. ആറളം ഫാമില്‍ വൈദ്യുതി വേലി നിര്‍മ്മിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നതാണ് വാസ്തവം. വാഗ്ദാനം ചെയ്ത ഭൂമിയും സാമ്പത്തിക സഹായവും ജലരേഖയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: