കൊച്ചി: രാജ്യത്തെ ചില മതതീവ്രവാദ സംഘടനകള്‍ക്ക് അന്താരാഷ്ട്ര മുസ്ലിം ഭീകരസംഘടനകളുടെ സഹായം ലഭിക്കുന്നതായി മിലിട്ടറി ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ഈ സംഘടനകള്‍ക്കെതിരെ നടപടിവേണമെന്നും പ്രതിരോധ വകുപ്പ് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറി.
കശ്മീരിനുപുറമേ കേരളം, ബംഗാള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, പഞ്ചാബ്, തെലങ്കാന, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരം സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണ്ടെത്തല്‍. വര്ഗ്ഗീയതീവ്രവാദം വളര്‍ത്തി അസ്വസ്ഥതകള്‍ സൃഷ്ടിക്കുകയും രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തുകയുമാണ് ഇവയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തെലങ്കാനയില്‍ അടുത്തിടെ പോലീസ് വെടിവെപ്പില്‍ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ചവര്‍ കൊല്ലപ്പെട്ട സംഭവം ഇത്തരം ചില സംഘടനകള്‍ ഏറ്റെടുക്കുകയും വന്‍കലാപത്തിന് രഹസ്യ നീക്കം നടത്തുകയും ചെയ്തതായി പറയുന്നു. തെലങ്കാനയില്‍ ഉടനീളം ഈ സംഘടന രാജ്യ വിരുദ്ധ പോസ്റ്റുകള്‍ പതിച്ചിരുന്നു. ഭാരത ഭരണഘടന അനുസരിക്കേണ്ടതില്ലെന്നും ഭാരത സര്‍ക്കാര്‍ തങ്ങള്‍ക്കെതിരാണെന്നുമുള്ള പ്രചാരണങ്ങള്‍ ഇവര്‍ ഒരുവിഭാഗത്തിനിടയില്‍ നടത്തിയതായി വ്യക്തമായിട്ടുണ്ട്.സമാനമായ വിഷയങ്ങള്‍ കണ്ടെത്തി വിവിധ സംസ്ഥാനങ്ങളില്‍ ഇവര്‍ അസ്വസ്ഥതകളും കലാപങ്ങളും സൃഷ്ടിക്കാന്‍ ശ്രമിക്കുമെന്നും പറയുന്നു.
കേരളത്തില്‍ നിരോധിത സംഘടനയായ സിമിയുടെ രഹസ്യപ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നതായാണ് കണ്ടെത്തല്‍. എന്‍ഡിഎഫ്- പോപ്പുലര്‍ ഫ്രണ്ട് എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ പഴയ സിമി പ്രവര്‍ത്തകര്‍ക്കാണ് മുന്‍തൂക്കം. ഇത്തരം ചില സംഘടനകളുടെ രഹസ്യനേതൃയോഗം കഴിഞ്ഞ 16 ന് കൊല്‍ക്കത്തയില്‍ ചേര്‍ന്നിരുന്നു. കേരളത്തില്‍ നിന്നുളളവരും ഈ യോഗത്തില്‍ പങ്കെടുത്തു. തെലങ്കാനയിലെ പോലീസ് വെടിവെപ്പ് സംഭവം ദേശീയ പ്രക്ഷോഭമാക്കി മാറ്റണമെന്നും മാധ്യമങ്ങള്‍,മനുഷ്യാവകാശ സംഘനകള്‍ തുടങ്ങിയവയുടെ പിന്തുണ ഇതിനായി നേടണമെന്നും ഈ യോഗത്തില്‍ തീരുമാനമുണ്ടായിട്ടുണ്ട്. കശ്മീരില്‍നിന്നും പാക് അധീന കശ്മീരില്‍നിന്നുമുള്ള വിഘടനവാദി നേതാക്കളും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് ഈ സംഘടനകളുടെ പ്രവര്‍ത്തനത്തിനായി വന്‍തോതില്‍ പണമെത്തുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന പോലീസും ആഭ്യന്തര വകുപ്പും ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. നേരത്തെ ലഷ്കര്‍ ഇ തൊയ്ബയുടെ ദക്ഷിഭാരത വിങ്ങിന്റെ ആസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയതും മിലിട്ടറി ഇന്റലിജന്‍സ് ആയിരുന്നു. ഈ വിവരം അന്നുതന്നെ അവര്‍ കേരള പോലീസിനു കൈമാറിയിരുന്നുവെങ്കിലും സംസ്ഥാനം ഒരു നടപടിയും കൈക്കൊണ്ടില്ല.
പിന്നീട് കേരളത്തില്‍ നിന്ന് ലഷ്കറെ തൊയ്ബ റിക്രൂട്ട് ചെയ്ത മലയാളി ഭീകരര്‍ കശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റു മരിച്ചപ്പോഴാണ് കേരള പോലീസ് അന്വേഷണം ആരംഭിച്ചത്. സമാനമായ രീതിയില്‍ കേരളത്തില്‍ നിന്ന് ഇപ്പോഴും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും സൂചനയുണ്ട്. അടുത്തകാലത്തായി കേരളത്തില്‍ നിന്ന് മൂന്നു യുവാക്കള്‍ ഐഎസ് എന്ന ആഗോള ഭീകരപ്രസ്ഥാനത്തില്‍ ചേര്‍ന്നതായി കണ്ടെത്തിയിരുന്നു. പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഈ സംഘടനകളുടെ പ്രവര്‍ത്തനം സൂക്ഷമമായി നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിരോധനം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനുമാണ് ശുപാര്‍ശ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: