പത്തനംതിട്ട: ആറന്മുള വിമാനത്താവള നിര്‍മ്മാണത്തിന് അനധികൃതമായി നികത്തിയ കരിമാരംതോട്ടിലെ മണ്ണ് നീക്കിത്തുടങ്ങി. വിമാനത്താവള വിരുദ്ധ പ്രക്ഷോഭം നടത്തിയ ആറന്മുള പൈതൃക കര്‍മ്മ സമിതിയുടെ വിജയ നേട്ടങ്ങളില്‍ മറ്റൊന്നുകൂടിയായി ഇത്.
ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് ഇന്നലെ രാവിലെ പത്തുമണിയോടെയാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മണ്ണ് നീക്കംചെയ്യാന്‍ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് അനധികൃതമായി നികത്തിയ പൊതുതോട് പുനഃസ്ഥാപിക്കാന്‍ കോടതി വിധിയുണ്ടാകുന്നതും നടപ്പാക്കുന്നതും.
തുടക്കത്തില്‍ എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിനെന്ന പേരില്‍ ഭൂമിയുടെ ആദ്യ ഉടമ എബ്രഹാം കലമണ്ണിലാണ് സമീപത്തെ കുന്നിടിച്ച് തോട് നികത്തിയത്. പിന്നീട് വിമാനത്താവള പദ്ധതി കെജിഎസ് ഗ്രൂപ്പ് ഏറ്റെടുക്കുകയും ആറന്മുള, കിടങ്ങന്നൂര്‍, മല്ലപ്പുഴശ്ശേരി വില്ലേജുകളിലെ പാടശേഖരങ്ങളും നീര്‍ത്തടങ്ങളും വാങ്ങിക്കൂട്ടി സര്‍ക്കാര്‍ പുറംപോക്ക് ഭൂമിയടക്കം മണ്ണിട്ട് നികത്തുകയുമായിരുന്നു. ഇത്തരത്തില്‍ നികത്തിയ ആറന്മുള ചാലും കരിമാരംതോടുമടങ്ങുന്ന 11 സര്‍വ്വെ നമ്പരില്‍പ്പെട്ട 6.5 ഏക്കര്‍ സ്ഥലത്തുനിന്നും മണ്ണ് നീക്കംചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
തോട്ടിലേയും ചാലിലേയും മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ 2012 സെപ്തംബര്‍ 10ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാന്‍ ജില്ലാ ഭരണകൂടം തയ്യാറായില്ല. ഇതിനെതിരേ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി പ്രവര്ത്തകന് വി. മോഹനന് മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഒരുമാസത്തിനകം തോട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതും പാലിക്കപ്പെട്ടില്ല.
പലതവണ സമയപരിധി നീട്ടിനല്‍കിയിട്ടും മണ്ണ് നീക്കാത്തതിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടികളിലേക്കും നീങ്ങി. ഇതിനിടെ തോടുകള്‍ പുനഃസ്ഥാപിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരേ കെജിഎസ് ഗ്രൂപ്പ് ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധി ഡിവിഷന്‍ബെഞ്ച് ശരിവെച്ചു. ഇതിനെത്തുടര്‍ന്നായിരുന്നു മണ്ണ് നീക്കം ചെയ്യാന്‍ ജില്ലാഭരണകൂടം നിര്‍ബന്ധിതമായത്.
റവന്യൂ ചട്ടപ്രകാരം തോടുകളും നീര്‍ച്ചാലുകളും നികത്തുന്നവര്‍ സ്വന്തം ചെലവില്‍ മണ്ണ് നീക്കംചെയ്യണമെന്നാണ് നിയമം. ഇതനുസരിച്ച് ഭൂമിയുടെ ഉടമയായ ഏബ്രഹാം കലമണ്ണിലാണ് മണ്ണ് മാറ്റുന്നത്. കരിമാരം തോടിന്റെ പഴയപ്രവാഹത്തിന്റെ തുടക്കത്തില്നിന്നുമാണ് മണ്ണ് നീക്കിത്തുടങ്ങിയത്.
എടുത്തുമാറ്റുന്ന മണ്ണ് പാടശേഖരവും നീര്‍ച്ചാലുകളും നികത്താന്‍ ഉപയോഗിക്കരുതെന്നും ആറന്മുളയ്ക്ക് പുറത്തേക്ക് കൊണ്ടുപോകരുതെന്നുമുള്ള വ്യവസ്ഥകളും കോടതി നിര്‍ദ്ദേശത്തിലുണ്ട്. നിര്‍ദ്ദിഷ്ട വിമാനത്താവളത്തിന്റെ റണ്‍വേ എന്ന് പ്രചരിപ്പിച്ചിരുന്ന ഭാഗത്തുനിന്നുമാണ് ഇപ്പോള്‍ മണ്ണ് നീക്കം ചെയ്യുന്നത്.
പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോര്‍, കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ രഘു, തഹസീല്‍ദാര്‍ അനന്ദകുമാരി, പൈതൃകഗ്രാമ കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ പി.ആര്.ഷാജി, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ്, കര്‍ഷക സംഘം ആറന്മുള മേഖലാ പ്രസിഡന്റ് ഷാജി ചാക്കോ, സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.കെ.സുരേഷ്, പരിസ്ഥിതി പ്രവര്ത്തകന് കെ.പി. ശ്രീരംഗനാഥന്, പി.കെ. ദിവാകരന്, പി. ഇന്ദൂചൂഡന് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
ധര്‍മ്മസമരം സഫലമാകുന്നു: സുഗതകുമാരി
പത്തനംതിട്ട: ആറന്മുളയിലെ ജനങ്ങളുടെ ധര്‍മ്മസമരം സഫലമാകുന്നതായി കവയത്രി സുഗതകുമാരി. പമ്പയുടെ കൈവഴിയായ കരിമാരം തോടിനെ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പുഴയും കുന്നും വയലും രാജ്യത്തിന്റെ പൊതുസ്വത്താണ്, അവയെ നശിപ്പിക്കുന്ന വികസനം ഭാവി തലമുറയോട് കാണിക്കുന്ന ദ്രോഹമാണ്. മുറിവേറ്റ കുന്നില്‍ ആ മണ്ണിട്ട് വീണ്ടെടുക്കുന്നത് പുണ്യപ്രവൃത്തിയാണ്. പുഴയും വയലും നീര്‍ത്തടങ്ങളും വീണ്ടെടുക്കാന്‍വേണ്ടി നിരന്തരം പ്രവര്‍ത്തിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതായും, തിരുവാറന്മുളയപ്പന്റെ അനുഗ്രഹത്തിന് താനും നാട്ടുകാരും പ്രണമിക്കുന്നതായും സുഗതകുമാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: