തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിര്‍ണ്ണയിക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നുവരാനിരിക്കെ മുന്‍കൂര്‍ ജാമ്യമെടുത്ത് സിപിഎം. ഭരണവിരുദ്ധ വോട്ടുകള്‍ എല്‍ഡിഎഫിനു കിട്ടിയില്ലെന്നും അവ ബിജെപിക്കു ലഭിച്ചുവെന്നും തുറന്നുപറഞ്ഞാണ് സിപിഎം തോല്‍വി സമ്മതിക്കുന്നത്.
ഇടതുവോട്ടുകള്‍ ബിജെപി ഭിന്നിപ്പിച്ചുവെന്നായിരുന്നു തെരഞ്ഞെടുപ്പിനുശേഷം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി വിലയിരുത്തിയത്. അരുവിക്കര മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപിക്ക് ഇക്കുറി ലഭിക്കും.
എസ്എന്‍ഡിപി യോഗം അനുകൂല നിലപാട് സ്വീകരിക്കാത്തത് സിപിഎമ്മിനേറ്റ വലിയ തിരിച്ചടിയായി. പരമ്പരാഗതമായി സമുദായത്തില്‍ നിന്നു ലഭിച്ചിരുന്ന വോട്ടുകള്‍ പാര്‍ട്ടിക്ക് നേടാനായില്ല. ശ്രീനാരായണഗുരുദേവനെ വിശ്വഹിന്ദുപരിഷത്തുമായി ചേര്‍ന്ന് ശൂലത്തില്‍ തറയ്ക്കാന് വെള്ളാപ്പള്ളി നടേശന് ശ്രമിക്കുന്നെന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപവും പാര്‍ട്ടിക്ക് വിനയായി. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കല്‍ പഞ്ചായത്തുകളില്‍ സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഏറെദോഷം ചെയ്തതായും സിപിഎം വിലയിരുത്തി. തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതില്‍ പക്വത പാലിക്കണമെന്നാണ് ഒട്ടുമിക്കനേതാക്കളും അഭിപ്രായപ്പെട്ടത്.
ഉപതെരഞ്ഞെടുപ്പ് പരാജയം തുറന്നുസമ്മതിക്കുന്നതായിരുന്നു കോടിയേരിയുടെ വാര്‍ത്താസമ്മേളനം. ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ച് പാര്‍ട്ടി പ്രത്യേകയോഗംചേര്ന്ന് ചര്‍ച്ചചെയ്യുമെന്നും കോടിയേരി വ്യക്തമാക്കി. തങ്ങളുടെ കണക്കുകൂട്ടലുകള്‍ പാടെ തെറ്റിയെന്ന് സമ്മതിക്കുന്ന രീതിയിലാണ് കോടിയേരിയുടെ പ്രതികരണം. അരുവിക്കരയില്‍ വിജയിക്കാനായില്ലെങ്കില്‍ പാര്‍ട്ടി കേരളത്തില്‍ നിന്നുതന്നെ തുടച്ചുനീക്കപ്പെടുമെന്ന ഭയവും സിപിഎമ്മിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: