തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥനാര്‍ത്ഥി ശബരീനാഥന് 10,128 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന് ലീഡ് നിലനിര്‍ത്താനായി. 34145 വോട്ടുകള്‍ നേടി ബിജെപി ശക്തമായ സാന്നിധ്യം അരുവിക്കരയില്‍ അറിയിച്ചു. ബിജെപിയുടെ എക്കാലത്തെയും ഉയര്‍ന്ന വോട്ടാണിത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനെക്കാള്‍ അഞ്ചിരട്ടി വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി ഒ. രാജഗോപാല്‍ നേടിയത്. ഇടത്, വലത് കോട്ടകളില്‍ വിളളല്‍ വീഴ്ത്താനും ബിജെപിക്കായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ രാജഗോപാല്‍ ശക്തമായ സാന്നിധ്യമറിയിച്ചിരുന്നു. ആദ്യം മുതല്‍ രണ്ടാം സ്ഥാനത്തായിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കടുത്ത വെല്ലുവിളിയാണ് രാജഗോപാല്‍ ഉയര്‍ത്തിയത്. ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലുളള അന്തരം കേവലം 600 ല്‍ പരം വോട്ടുകള്‍ മാത്രമായിരുന്നു.
154 ബൂത്തുകളില്‍ 93 എണ്ണം പിന്നിട്ടപ്പോള്‍ തന്നെ ഒ. രാജഗോപാല്‍ 20,000 ത്തില്‍ പരം വോട്ടുകള്‍ നേടിയിരുന്നു. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ടുകള്‍ ഒരുപോലെ ബിജെപിക്ക് ലഭിച്ചതായി പഞ്ചായത്തുകള്‍ അടിസ്ഥാനമാക്കിയുളള പരിശോധനയില്‍ വ്യക്തമാകും. പൂവച്ചല്‍ പഞ്ചായത്തിലാണ് ഒ. രാജഗോപാലിന് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ ലഭിച്ചത് 7694 വോട്ടുകളായിരുന്നു. നാല് വര്‍ഷത്തിനിപ്പുറം 34,145 വോട്ടുകള്‍ നേടാന്‍ കഴിഞ്ഞത് ബിജെപിയുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയാണ് വ്യക്തമാക്കുന്നത്.
ഇടതുമുന്നണിക്ക് കാര്യമായ നേട്ടം ഉണ്ടാക്കാനായില്ല. 46,320 വോട്ടുകള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.വിജയകുമാര്‍ സ്വന്തമാക്കിയത്. അരുവിക്കര പഞ്ചായത്തില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പ്പമെങ്കിലും നേട്ടമുണ്ടാക്കാനായത്. പി.സി ജോര്‍ജിന്റെയും ആര്.ബാലകൃഷ്ണ പിള്ളയുടെയും അഴിമതി വിരുദ്ധ മുന്നക്കിക്ക് യാതൊരു സ്വാധീനവും ഈ തെരഞ്ഞെടുപ്പില്‍ ചെലുത്താനായില്ല.
പിഡിപി സ്ഥാനാര്‍ഥി പൂന്തുറ സിറാജിന് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുളളൂ. 703 വോട്ടുകള്‍ മാത്രമാണ് പൂന്തുറ സിറാജ് നേടിയത്. നോട്ടയുടെ സാന്നിധ്യവും എടുത്തുപറയേണ്ടതാണ്. 1430 വോട്ടുകള്‍ നേടി നാലാം സ്ഥാനത്താണ് നോട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: