തിരുവനന്തപുരം: സംസ്ഥാനത്ത് മഴ രണ്ടു ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ശക്തമായ മഴ തുടരുകയാണ്. തിരുവമ്പാടി ഇരുവഞ്ഞി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 വയസുകാരി നയന മരിച്ചു. പാലക്കാട് നിന്ന് അമ്മയുടെ സഹോദരിയുടെ വീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു കുട്ടി. കോഴിക്കോട് കോട്ടൂളിയില്‍ മതിലിടിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പെരുവയലില്‍ ഒരുവീട് പൂര്‍ണമായും 20 വീടുകള്‍ ഭാഗികമായും തകര്‍ന്നു.വടകര ദേശീയ പാതയില്‍ മരം വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
തിരുവനന്തപുരം നഗരത്തില്‍ ഇന്ന് മഴയ്ക്ക് അല്പം ശമനമുണ്ടായിരുന്നെങ്കിലും മഴയുണ്ടാക്കിയ ദുരിതം പൂര്‍ണമായും ഒഴിവായിട്ടില്ല. നെടുമങ്ങാട് ഒഴുക്കില്‍പ്പെട്ട് കാണാതായ പത്താം ക്ലാസുകാരന് നൈഫിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി. കൊല്ലത്ത് ഇരവിപുരം താന്നി ഫിഷര്‍മെന്‍സ് കോളനിയിലെ ഇരുപത് വീടുകള്‍ വെള്ളത്തിലായി. കായലില്‍ നിന്ന് ഉപ്പുവെള്ളം ജനവാസ മേഖലയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണ് .
പകര്‍ച്ച വ്യാധികള്‍ തടയാന്‍ ആരോഗ്യവകുപ്പ് കര്‍ശന നടപടി തുടങ്ങി. പകര്‍ച്ചവ്യാധി പടരാനുള്ള സാഹചര്യം കണ്ടെത്തിയതിനെ തുടര്‍ന്ന് 22 പേര്‍ക്കെതിരെ പൊതുജനാരോഗ്യനിയമപ്രകാരം കേസെടുത്തു. 2000ത്തിലേറെ പേര്‍ക്ക് നോട്ടീസ് നല്കി. നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹാരം കണ്ടില്ലെങ്കില്‍ പിഴയും നിയമനടപടിയും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: