താനെ: തന്നെ വിവാഹം ചെയ്യണമെന്ന മുംബൈ സ്വദേശിനിയുടെ അഭ്യര്‍ത്ഥന അധോലോക നേതാവ് അബു സലീം അംഗീകരിച്ചു. തന്റെ തെറ്റ് കൊണ്ടല്ല ഇങ്ങനെ സംഭവിച്ചതെങ്കിലും, തന്റെ പേര് വലിച്ചിഴച്ചത് കാരണം യുവതിക്കുണ്ടായ അപമാനത്തില്‍ ആത്മാര്‍ത്ഥമായ വിഷമമുണ്ട്. അവരുടെ വികാരത്തേയും സ്വഭാവത്തേയും ബഹുമാനിച്ച് താന്‍ അവരുടെ വിവാഹാഭ്യര്‍ത്ഥന അംഗീകരിക്കുന്നെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം യുവതിയെ വിവാഹം ചെയ്യാമെന്നും സലീം പറഞ്ഞു.
അവരെ ഇനിയും അപമാനിക്കാന്‍ താന്‍ തയ്യാറല്ലെന്നും യുവതിയെ എല്ലാ അര്‍ത്ഥത്തിലും താന്‍ സംരക്ഷിക്കുമെന്നും അവര്‍ ഔദ്യോഗികമായി തന്റെ ഭാര്യയാകുമെന്നും സലീം കൂട്ടിച്ചേര്‍ത്തു.
അധോലോക നേതാവ് അബു സലീമിനെ വിവാഹം ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കി മുംബൈ സ്വദേിശിനിയാണ് ടാഡാ കോടതിയെ സമീപിച്ചത്. ജൂണ്‍ 15ന് കോടതിയില്‍ സമര്‍പ്പിച്ച ആറ് പേജുള്ള അപേക്ഷയിലാണ് സെയിദ് ബഹാര്‍ കൗസര്‍(25) എന്ന യുവതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014ല്‍ ഒരു ട്രെയിനില്‍ വച്ച് താനും അബുവും നിക്കാഹ് കഴിച്ചിരുന്നതായി വന്ന വാര്‍ത്തയെത്തുടര്‍ന്ന് താന്‍ പൂര്‍ണമായും തകര്‍ന്നതായി യുവതി പറഞ്ഞു. തന്റെ പേരും പ്രതിച്ഛായയുമെല്ലാം തകര്‍ന്നു.
ജീവിതം ദുഃസ്സഹമായി. ഇനി സലീമിനെ വിവാഹം ചെയ്യുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ അല്ലാതെ തനിക്ക് മറ്റ് മാര്‍ഗങ്ങളില്ല. സലീമിനെ മുംബൈയിലെ രജിസ്ട്രാറിന്റെ ഓഫീസില്‍ എത്തിക്കണമെന്നും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം തങ്ങളുടെ നിക്കാഹ് നിയമപരമാക്കണമെന്നുമാണ് കൗസറിന്റെ ആവശ്യം. ഇതിലൂടെ തനിക്ക് സമൂഹത്തില്‍ നിന്നുണ്ടായ അപമാനത്തിന് ശമനമുണ്ടാകുമെന്നും കൗസര്‍ പറയുന്നു. താനും സലീമുമായുള്ള മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോലീസ് പ്രചരിപ്പിച്ചതായും യുവതി ആരോപിച്ചു. തന്നേയും സുഹൃത്തിനേയും ചോദ്യം ചെയ്യലിനായി പൊലീസ് വിളിപ്പിച്ചെന്നും എന്നാല്‍ ചോദ്യം ചോദിക്കുന്നതിന് പകരം പോലീസ് തന്റെ സുഹൃത്തിനെ അടിച്ചെന്നും കൗസര്‍ പറഞ്ഞു.
അന്നു മുതല്‍ അവള് അതിന്റെ ആഘാതത്തിലാണ്. എന്റെ കൂടെ സ്റ്റേഷനിലേക്ക് വന്നു എന്ന തെറ്റ് മാത്രം ചെയ്ത ആ കൂട്ടുകാരിയുടെ മുഖത്ത് നോക്കാന്‍ പോലും തനിക്കിപ്പോള്‍ സാധിക്കുന്നില്ലെന്നും എന്തിനാണ് അവളോട് പൊലീസ് അങ്ങനെയൊരു മനോഭാവം കാണിച്ചതെന്ന് അറിയില്ലെന്നും അപേക്ഷയില്‍ വ്യക്തമാക്കി. പോലീസിന്റെ ഉപദ്രവം കാരണം ഇപ്പോള്‍ ബന്ധുക്കളും അയല്‍ക്കാരുമെല്ലാം തങ്ങളില്‍ നിന്നും അകലം പാലിക്കുകയാണ്.
ഇപ്പോഴുള്ള സാഹചര്യത്തില്‍ താന്‍ മറ്റാരെയെങ്കിലും വിവാഹം ചെയ്താല്‍ അയാള്‍ എല്ലായ്പ്പോഴും തന്നെ സലീമിന്റെ പേരില്‍ സംശയത്തോടെ പെരുമാറിയേക്കുമെന്നും താനത് ആഗ്രഹിക്കുന്നില്ലെന്നും അവര്‍ അപേക്ഷിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ തലോജ ജയിലില്‍ കഴിയുകയാണ് സലീം. അമ്മയ്ക്കും മുത്തച്ഛനും മൂത്ത സഹോദരനുമൊപ്പമാണ് കൗസര്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: