കൊച്ചി: മാറാട് കൂട്ടക്കൊലക്കേസില്‍ ഒളിവിലായിരുന്ന രണ്ട് പ്രതികളുടെ വിചാരണ ഹൈക്കോടതി തടഞ്ഞു. സര്‍ക്കാര്‍ നിലപാടിന് കനത്ത തിരിച്ചടിയാണിത്. കേസ് അട്ടിമറിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിന് പ്രോസിക്യൂട്ടറായിരുന്ന പി.കെ. ഹരിദാസിനെ മാറ്റി പകരം മറ്റൊരാളെ നിയമിച്ചെന്നും കാണിച്ച് കൊല്ലപ്പെട്ട പുഷ്പരാജന്‍, സന്തോഷ് എന്നിവരുടെ അമ്മ ശ്യാമള സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിചാരണ തടഞ്ഞത്.
സംഭവത്തിന് ശേഷം ഒളിവില്‍പോയ 95-ാം പ്രതി കോയാമോന്‍ എന്ന ഹൈദ്രോസ് കുട്ടി (50), 142-ാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെ ആരംഭിച്ച വിചാരണയാണ് തടഞ്ഞത്.
പുതുതായി സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടര്‍ അഡ്വ.പി.ഡി. രവി മുന്‍പ് പ്രതികള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടെന്നും ശ്യാമളയുടെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആഭ്യന്തര മന്ത്രിക്ക് ഇതു ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല എന്നും പരാതിക്കാരി കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് സര്‍ക്കാരിന്റെ വിശദീകരണം തേടി.
അഡ്വ.പി.കെ. ഹരിദാസിനെ പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകുമെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചു. തുടര്‍ന്ന്് അഡ്വ.പി.കെ. ഹരിദാസ് പ്രോസിക്യൂട്ടറായി ചുമതലയേല്‍ക്കുന്നത് വരെ കോഴിക്കോട് പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഹര്‍ജിക്കാരിക്ക് വേണ്ടി അഡ്വ.പി. വിജയഭാനു ഹാജരായി.
നിലവിലുള്ള സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ പി.ഡി. രവിയെ മാറ്റണമെന്നും നേരത്തെ പ്രോസിക്യൂഷന് അഭിഭാഷകനായിരുന്ന അഡ്വ.പി.കെ. ഹരിദാസിനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നും ഹിന്ദു ഐക്യവേദി, അരയസമാജം, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ എന്നിവര്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച തീരുമാനമുണ്ടാകുന്നതിന് മുമ്പ് കേസ് വിസ്താരം ആരംഭിക്കുകയായിരുന്നു.
2003 മെയ് രണ്ടിന് മാറാട് കടപ്പുറത്ത് നടന്ന കൂട്ടക്കൊലക്കേസില്‍ 136 പ്രതികളുടെ വിചാരണ പൂര്‍ത്തീകരിച്ച് ശിക്ഷ വിധിച്ചിരുന്നു. അന്ന് ഒളിവില്‍പ്പോയ 95-ാം പ്രതി മാറാട് ആനങ്ങാടികുട്ടിച്ചന്റെപുറായില് കോയാമോന്‍ എന്ന ഹൈദ്രോസ് കുട്ടി (50), 142-ാം പ്രതി കല്ലുവച്ച വീട്ടില്‍ നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരായ കേസിലാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്പെഷ്യല്‍ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് (മാറാട്) കോടതി ജഡ്ജി എസ്. കൃഷ്ണകുമാറിന്റെ മുമ്പാകെ വിചാരണ നടന്നിരുന്നത്. നേരത്തെ കേസില്‍ പ്രതികള്‍ക്കനുകൂലമായി മൊഴിമാറ്റിയ സാക്ഷികള്‍ വിചാരണക്കിടയില്‍ വീണ്ടും മൊഴി മാറ്റിയിരുന്നു.
സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ.പി.കെ. ഹരിദാസ് ഉള്ളപ്പോഴാണ് 2011 ല്‍ പി.ഡി. രവിയെ പുതുതായി നിയമിക്കുന്നത്. ഇതേ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പ്രതികളുടെ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരായിരുന്നത് അഡ്വക്കറ്റ് പി.ഡി. രവിയായിരുന്നു. ഈ കേസില്‍ പ്രതികളെ വെറുതെ വിട്ടു.
2002 ലെ മാറാട് കലാപത്തില്‍ മുസ്ലിം വിഭാഗക്കാരായവര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. രവിയെ മാറ്റണമെന്ന് വിചാരണ കോടതി മുമ്പാകെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഹര്‍ജി നല്‍കിയിരുന്നു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെയും ഹിന്ദു സംഘടനകളുടെയും ആവശ്യം നിരാകരിച്ചുകൊണ്ട് സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചതിന് പിന്നില്‍ കേസ് അട്ടിമറിക്കാനുള്ള താത്പര്യമാണെന്ന് ഹിന്ദു സംഘടനകള്‍ ആരോപിച്ചിരുന്നു. പ്രധാന കേസിന്റെ അപ്പീലുകള്‍ സുപ്രീം കോടതിയില്‍ വിചാരണയ്ക്ക് വരാനിരിക്കുന്ന സാഹചര്യത്തില്‍ സാക്ഷിമൊഴികള്‍ അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം.
മാറാട് പ്രത്യേക കോടതിയില്‍ കേസിന്റെ ആദ്യ വിചാരണ നടത്തിയത് സ്പെഷ്യല്‍ പ്രോസിക്യൂട്ടറായ പി.കെ. ഹരിദാസായിരുന്നു. 270 സാക്ഷികളെ വിസ്തരിക്കുകയും 788 ല്‍ പരം രേഖകളും 435 ഓളം തൊണ്ടികളും ഹാജരാക്കുകയും ചെയ്ത കേസില്‍ 63 പ്രതികള്‍ ശിക്ഷിക്കപ്പെട്ടു.
പ്രതികളെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യംചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ശിക്ഷ ശരിവെക്കുകയും വിചാരണ കോടതി വെറുതെ വിട്ട 24 പ്രതികള്‍ കൂടി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: