ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനു തയ്യാറാക്കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സംസ്ഥാന സര്‍ക്കാരുകളുടെ താത്പര്യം പരിഗണിച്ചും ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടുമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
കേരളമടക്കം നാലു സംസ്ഥാനങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്ട്ടിന്മേല് നിലപാട് സമര്‍പ്പിച്ചത്. സംസ്ഥാനങ്ങള്‍ നല്കിയ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം ഉണ്ടാകുക. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ബാധകമാകുന്ന ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രതികരണങ്ങളും കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കും. കേരളത്തിന് പുറമേ ആന്ധ്ര, തമിഴ്നാട്, കര്‍ണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളെയാണ് റിപ്പോര്‍ട്ട് ബാധിക്കുന്നത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളോട് നേരിട്ട് സ്ഥലങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളം മാത്രമാണ് സമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കസ്തൂരിരംഗന്‍ സമിതി കേരളത്തില്‍ പരിസ്ഥിതി ലോലമായി കണ്ടെത്തിയിട്ടുള്ള 123 ഗ്രാമങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്ന് കേരളം നല്കിയ റിപ്പോര്‍ട്ട് പറയുന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അംഗീകരിച്ച് 2014 മാര്‍ച്ച് 10ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയെങ്കിലും പിന്നീട് അധികാരത്തിലെത്തിയ എന്‍ഡിഎ സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, കര്‍ണ്ണാടകവും മഹാരാഷ്ട്രയും റിപ്പോര്‍ട്ട് വൈകിപ്പിച്ചു. മണ്‍സൂണ്‍ കാരണം പഠനം നടത്താന്‍ നിയോഗിച്ച സംഘത്തിന് പ്രവര്ത്തിക്കാനായില്ലെന്നായിരുന്നു രണ്ടു സംസ്ഥാനങ്ങളും പറഞ്ഞത്.
ജൂലൈക്ക് മുമ്പ് തീരുമാനം ഉണ്ടായില്ലെങ്കില്‍ പശ്ചിമഘട്ട സംരക്ഷണത്തിന്റെ കരടു വിജ്ഞാപനം റദ്ദാകുമെന്നതിനാലാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈയാഴ്ച തന്നെ തീരുമാനം എടുക്കുമെന്ന് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: