ന്യൂദല്‍ഹി: ഭീകരപ്രവര്‍ത്തനത്തിനു പണം നല്കുന്ന പാക്കിസ്ഥാനെ രക്ഷിക്കാനുള്ള ചൈനീസ് ശ്രമം ഭാരതം തടഞ്ഞു. ഭീകരരുമായുള്ള പാക്കിസ്ഥാന്റെ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷമമായി പരിശോധിക്കാനുള്ള ഏഷ്യ പസഫിക് ഗ്രൂപ്പിനെ തടയാനുള്ള ചൈനയുടെ ശ്രമമാണ് ഭാരതം തകര്‍ത്തത്. അടുത്തിടെ നടന്ന യോഗത്തില്‍ ഓസ്ട്രേലിയയുടെ പിന്തുണയോടെയാണ് പാക്കിസ്ഥാനെ അനുകൂലിച്ച് ചൈന രംഗത്തെത്തിയത്. എന്നാല്‍, യുഎസ് അടക്കമുള്ള സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഭാരതം നീക്കം തടഞ്ഞു. ഇനി എഫ്എടിഎഫ് നേരിട്ടാകും പരിശോധന നടത്തുക.
പാക്കിസ്ഥാന് നല്കിയ പല രേഖകളും ആധികാരികമല്ലെന്ന് ഭാരതം വാദിച്ചു. പേരുകള്‍ വെളിപ്പെടുത്താത്ത, ഉദ്ദേശ്യം വ്യക്തമാക്കാത്ത അക്കൗണ്ട് വിവരങ്ങളാണ് അവര്‍ നല്‍കിയത്. ഭീകര സംഘടനകളായ ലഷ്കര്‍ ഇ തോയ്ബയും ജമാഅത്ത് ഉദ് ദവയും ഹാഫിസ് സയീദിന്റെ റാലിക്കായി പണം പിരിച്ചിരുന്നു. എന്നാല്‍ ഇതിന്റെരേഖകള് പാക്കിസ്ഥാന് നല്കിയ രേഖകളില്‍ ഇല്ലെന്ന് ഭാരതം ചൂണ്ടിക്കാട്ടി. മുംബൈ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഹാഫിസ് സയീദ്, സഖിയൂര്‍ റഹ്മാന് ലഖ്വി, 1993 മുംബൈ സ്ഫോടന പരമ്പരകളുടെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹിം തുടങ്ങിയവരുടെ അക്കൗണ്ടുകളും വസ്തുവകകളും മരവിപ്പിച്ചിട്ടില്ലെന്നും ഭാരതം വാദിച്ചു. യുഎസും ഇതിനെ പിന്തുണച്ചതോടെ ചൈനയുടെ വാദങ്ങള്‍ തള്ളിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: