തിരുവനന്തപുരം: അരുവിക്കരയില്‍ നിന്നു വിജയിച്ച യുഡിഎഫിലെ കെ എസ് ശബരീനാഥന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. സ്പീക്കര്‍ എന്‍ ശക്തന് സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭയില്‍ രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. ചടങ്ങ് വീക്ഷിക്കാന്‍ ശബരിയുടെ അമ്മ എം ടി സുലേഖയും സഹോദരന് അനന്തപദ്മനാഭനും ബന്ധുക്കളും സന്ദര്‍ശക ഗ്യാലറിയിലുണ്ടായിരുന്നു.
നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗമാണ് മുപ്പത്തിയൊന്നുകാരനായ ശബരീനാഥന്. ഇതുവരെ ഈ റെക്കോഡ് ഹൈബി ഈഡനായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 19ന് ഹൈബി ഈഡന് 32 വയസ്സ് പൂര്‍ത്തിയായി.
രാവിലെ എട്ടേമുക്കാലോടെ സഭയിലെത്തിയ ശബരീനാഥനെ ആശ്ളേഷിച്ചും ഹസ്തദാനം ചെയ്തുമാണ് ഭരണപക്ഷാംഗങ്ങള്‍ സ്വീകരിച്ചത്. ഭരണ, പ്രതിപക്ഷ നേതാക്കളെ അഭിവാദ്യം ചെയ്തശേഷമാണ് ശബരി സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് സ്പീക്കറുടെ ഡയസിലെത്തി അനുഗ്രഹം വാങ്ങി. ഭരണകക്ഷിയംഗങ്ങള്‍ അദ്ദേഹത്തെ ഇരിപ്പിടത്തിലേക്ക് നയിച്ചു.
ഇന്നത്തെ സത്യപ്രതിജ്ഞയ്ക്ക് മറ്റൊരു പ്രത്യേക കൂടിയുണ്ട്. ഒരേ നിയമസഭയില്‍ അച്ഛനും മകനും സത്യവാചകം ചൊല്ലിക്കൊടുത്ത റെക്കോഡ് സ്പീക്കര്‍ എന്‍. ശക്തനാണ്. 2011 ജി. കാര്ത്തികേയന് എം.എല്‍.എയായപ്പോള്‍ പ്രോടേം സ്പീക്കറായിരുന്ന ശക്തന്റെ മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.
മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെത്തുടര്‍ന്ന് അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിനെ 10,128 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണു ശബരീനാഥന് നിയമസഭയിലെത്തിയത്. ശബരിക്ക് 56,448 വോട്ടും എം. വിജയകുമാറിനു 46,320 വോട്ടുമാണു ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: