തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ കെ ബി ഗണേശ് കുമാര്‍ എംഎല്‍എയുടെ വീടിനുനേരെയും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും നടത്തിയ ആക്രമണം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സിപിഎമ്മിലെ പി. ശ്രീരാമകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
ഇന്നലെ പത്തനാപുരത്തെ ഗണേശിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. ഗണേശനുവേണ്ടി സിപിഎം അടിയന്തരപ്രമേയം കൊണ്ടുവന്നത് ശ്രദ്ധേയമായി. അരുവിക്കര തെരഞ്ഞെടുപ്പില്‍ ഇടതുസ്ഥാനാര്ത്ഥിയ്ക്കുവേണ്ടി ഗണേശനും ആര് ബാലകൃഷ്ണപിള്ളയും പ്രചാരണം നടത്തിയിരുന്നു. ഇന്നലെ തലസ്ഥാനത്താണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്. വോട്ടെണ്ണല്‍ കേന്ദ്രമായ സ്വാതിതിരുനാള്‍ സംഗീത കോളേജിനുമുന്നില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ സിഇഒ എം വി നികേഷ് കുമാര്‍ അടക്കമുള്ള മാദ്ധ്യമ പ്രവര്‍ത്തകരെയാണ് ആക്രമിച്ചത്. ഈ വിഷയത്തിനൊപ്പമാണ് ഗണേശിന്റെ വിഷയവും ഉന്നയിച്ചത്.
അതേസമയം, മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നോട്ടീസിന് മറുപടി പറഞ്ഞു. മാദ്ധ്യമങ്ങള്‍ക്ക് സംസ്ഥാനത്ത് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ മന്ത്രി ദൃശ്യ മാദ്ധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്കിയാല് തിരുത്താന്‍ തയ്യാറാവുന്നില്ലെന്നും കുറ്റപ്പെടുത്തി. അരുവിക്കര ഫലം കൊണ്ട് എല്ലാം ഭദ്രമാണെന്നും കരുതുന്നില്ല. തെറ്റുകളുണ്ടെങ്കില്‍ തിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഗണേശിന്റെ വീടാക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാത്ത പ്രതിപക്ഷം വാക്കൗട്ട് നടത്തുകയായിരുന്നു.
രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടു ബഹളം തുടങ്ങിയിരുന്നു. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നു സ്പീക്കര്‍ എന്‍.ശക്തന് അഭ്യര്‍ത്ഥിച്ചതോടെ സഭാനടപടികളോടു സഹകരിക്കാന്‍ പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. പിന്നീട് റേഷന്‍ സാധനങ്ങള്‍ കരിഞ്ചന്തയില്‍ മറിയുന്നുവെന്നാരോപിച്ചും പ്രതിപക്ഷം ബഹളമുണ്ടാക്കി. ഭക്ഷ്യമന്ത്രി അനൂപ് ജേക്കബിന്റെ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: