തിരുവനന്തപുരം/കൊച്ചി: പാഠപുസ്തക വിതരണം താറുമാറായതോടെ ഇത്തവണത്തെ ഓണപ്പരീക്ഷ വൈകും. ഓണത്തിന് മുമ്പ് നടത്തിയിരുന്ന ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഓണത്തിനു ശേഷമാക്കി മാറ്റി. ഓണം കഴിഞ്ഞ് സെപ്തംബര്‍ ഒമ്പതിന് പരീക്ഷ നടത്താനാണ് ഇന്നലെ അഡീ. ഡിപിഐ ജോണ്‍. വി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിദ്യാഭ്യാസ ഗുണനിലവാര മേല്‍നോട്ട സമിതിയില്‍ ധാരണയായത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പാഠപുസ്തകങ്ങള്‍ ലഭിച്ചില്ല എന്നതാണ് കാരണം.
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകിയതില്‍ ഹൈക്കോടതി ഇന്നലെ ആശങ്ക പ്രകടിപ്പിച്ചു. സര്‍ക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്. അച്ചടി പൂര്‍ത്തിയാകാന്‍ മാത്രം ഇനിയും നൂറു ദിവസമെങ്കിലും വേണം. എന്നാല്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഈ കാര്യങ്ങള്‍ മറച്ചുവെച്ച് ദിവസങ്ങള്‍ക്കുളളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകുമെന്ന് പ്രചരിപ്പിക്കുകയാണ്.
ഹൈക്കോടതിയിലും ഇതേ നിലപാടാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. അധ്യയനവര്‍ഷം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും പാഠപുസ്തകം എത്തിയിട്ടില്ല എന്ന് കാണിച്ച് രക്ഷാകര്‍ത്താവ് കെ. ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഇന്നലെ പരിഗണിച്ചു. ജസ്റ്റിസ് വിനോദ്ചന്ദ്രനാണ് ഹര്‍ജി പരിഗണനക്കെടുത്തത്. സര്‍ക്കാര്‍ ഇന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് നടത്തുന്നതോടെ പരീക്ഷാനടത്തിപ്പ് താളം തെറ്റാന്‍ സാധ്യതയുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സെപ്തംബറില്‍ നടത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് കമ്മീഷന് നടത്തുന്ന ക്ലാസുകളില്‍ അധ്യാപകര്‍ പങ്കെടുക്കേണ്ടതായി വരും. മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് ക്ലാസുകള്‍ നടക്കുക. ഓണപ്പരീക്ഷ 9 ന് തുടങ്ങി 16നാണ് സമാപിക്കുക. ഈ സമയത്ത് തെരഞ്ഞെടുപ്പ് പരിശീലനക്ലാസ് വയ്ക്കാന്‍ സാധിക്കില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ഗണേശ ചതുര്‍ത്ഥിയും ശ്രീനാരായണ ഗുരുദേവ സമാധിദിനവും വരുന്നുണ്ട്. ഇതുകൂടി ആകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും അവതാളത്തിലാകും.
ഓണത്തിന് ശേഷമുള്ള പരീക്ഷ ഓണാഘോഷ അന്തരീക്ഷം നശിപ്പിക്കുമെന്നും പരീക്ഷക്കായുള്ള കുട്ടികളുടെ തയ്യാറെടുപ്പിനെ ബാധിക്കുമെന്നും എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ യോഗത്തില്‍ പറഞ്ഞു. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും പാഠപുസ്തകം ലഭിക്കാത്തതിനാല്‍ പരീക്ഷ നേരത്തെ നടത്താനാവില്ലെന്നായിരുന്നു ഭൂരിപക്ഷം അധ്യാപക സംഘടനകളുടെയും വാദം. യോഗത്തില്‍ കെഎസ്ടിയു, കെപിഎസ്ടിയു, കെഎസ്ടിഎ, എകെഎസ്ടിയു, ജിഎസ്ടിയു പ്രതിനിധികള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: