ആറന്മുള:ആറന്മുള പുഞ്ചയിലെ പ്രധാന ജലസ്രോതസ്സുകളായ കരിമാരംതോടും ആറന്മുള ചാലും മണ്ണിട്ടുമൂടിയത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്ന നടപടി പ്രഹസനമാകുന്നതായി വിമാനത്താവള വിരുദ്ധ ഏകോപന സമിതി ആരോപിച്ചു.
വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ നേതൃത്വത്തില്‍ റവന്യു, ജലസേചന, സര്‍വ്വേ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച ആരംഭിച്ച നടപടികളാണ് ഇഴഞ്ഞുനീങ്ങുന്നത്.
ആറര ഏക്കറില്‍ സ്ഥിതിചെയ്യുന്ന 14 മുതല്‍ 45 മീറ്റര്‍ വരെ വീതിയുള്ള തോടുകളിലേയും ചാലുകളിലേയും മണ്ണാണ് നീക്കംചെയ്യേണ്ടത്. പൂര്‍വ്വസ്ഥിതിയിലാക്കി നീരൊഴുക്ക് പുനസ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചതായി കാണിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ കേരള ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിട്ടുണ്ട്. എന്നാല്‍ കേസ് പരിഗണിച്ച ഹൈക്കടതി ഡിവിഷന് ബഞ്ച് നടപടികളുടെ പുരോഗതി വിലയിരുത്തുന്നതിനായി കേസ് രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കുവാനാണ് തീരുമാനിച്ചത്.
സമീപത്തുള്ള കരിമാരംകുന്ന് ഇടിച്ചിട്ട മണ്ണുപയോഗിച്ച് തോടും ചാലും മൂടിയത് ഗുരുതരമായ നിയമലംഘനമെന്ന് ചൂണ്ടികാട്ടി അടൂര്‍ ആര്‍ഡിഒ നടപടിയ്ക്ക് ശുപാര്‍ശചെയ്ത ഏബ്രഹാം കലമണ്ണിലിനെയാണ് സ്വന്തം ചെലവില്‍ മണ്ണുമാറ്റുന്നതിന് ജില്ലാ കളക്ടര്‍ നിയോഗിച്ചത്. ഒരു മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച് മന്ദഗതിയിലാണ് പണികള്‍ പുരോഗമിക്കുന്നത്. തോടിന്റെയും ചാലിന്റെയും യഥാര്‍ത്ഥ ആഴത്തിലും വീതിയിലും മണ്ണ് നീക്കം ചെയ്യുവാനാണ് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
എന്നാല്‍ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ആവശ്യത്തിനുള്ള ഉപകരണങ്ങള്‍ എത്തിക്കാതെ മണ്ണെടുപ്പ് നടപടികള്‍ അട്ടിമറിക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കളക്ടറോട് പരാതി ബോധിപ്പിച്ചതായി വിമാനത്താവളവിരുദ്ധ ഏകോപന സമിതി അറിയിച്ചു. മണ്ണെടുപ്പ് നടപടികളുടെ പുരോഗതി നിരീക്ഷിക്കുവാന്‍ ജനകീയ സമിതിയെ ചുമതലപ്പെടുത്തുവാനും ഏകോപനസമിതി തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: