കാഞ്ഞങ്ങാട്: അത്യുത്തര കേരളത്തിന് തിരുവോണ സമ്മാനമായി ഓണം മുതല്‍ നീലേശ്വരം കോട്ടപ്പുറത്തുനിന്നും സീപ്ലെയിന്‍ പറന്നുയരും. ഇതു സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതായി ടൂറിസം വൃത്തങ്ങള്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ കൊച്ചി, ആലപ്പുഴ, കൊല്ലം, ബേക്കല്‍ എന്നിവിടങ്ങളിലാണ് സര്‍വ്വീസ് നടത്തുക. സീ പ്ലെയിന്‍ കടലിലും കരയിലും ഇറക്കാനാവും. ഒരേ സമയത്ത് 100 മുതല്‍ 150 വരെ യാത്രക്കാരെ കയറ്റാം.
കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഈ സ്വപ്ന പദ്ധതി നേരത്തെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമായതോടെ മരവിച്ച മട്ടിലായിരുന്നു. പിന്നീട് ടൂറിസം സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടോടെ വീണ്ടും ജീവന് വെച്ചു. മത്സ്യമേഖലയ്ക്ക് ഒരു തരത്തിലും പദ്ധതി ദോഷകമാകില്ലെന്ന് സമിതി കണ്ടെത്തിയതോടെയാണ് സീ പ്ലെയിന്‍ സര്‍വീസിന് വീണ്ടും ജീവന് വെച്ചത്.
ഒരു സീ പ്ലെയിനിന്് 13 കോടി രൂപ വില. കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു ടേക്ക് ഓഫ് ചെയ്യുന്ന സീ പ്ലെയ്ന്‍ എറണാകുളം, ആലപ്പുഴ, കൊല്ലം കായലുകള്‍ക്കു മീതെയാകും പറക്കുക. ആലപ്പുഴയില്‍ വട്ടക്കായലും, നീലേശ്വരം കോട്ടപ്പുറത്തുമായിരിക്കും സീപ്ലെയ്ന്‍ ഹബ്.
ആലപ്പുഴയില്‍ 2013 ജൂണില്‍ ഈ പദ്ധതി ഉദ്ഘാടനം ചെയ്തത്.
കോട്ടപ്പുറത്ത് ഫ്ളോട്ടിങ് ജെട്ടി, റണ്‍വേ, യാത്രക്കാര്‍ക്ക് ഇറങ്ങുന്നതിനുളള വാട്ടര്‍ഡ്രോം എന്നിവ ഒരുക്കിയതുമാണ്. എക്സ്റേ മെഷീന്, മെറ്റല്‍ ഡിറ്റക്ടര്‍ തുടങ്ങിയ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പുറമെ വാട്ടര്‍ഡ്രോം സെക്യൂരിറ്റി ഗ്രൂപ്പിന്റെ രണ്ടു ഓഫീസര്‍മാരേയും രണ്ടുകൊല്ലം മുമ്പ് നിയോഗിച്ചു. സീ പ്ലെയിന്‍ പദ്ധതിക്ക് സര്‍ക്കാര്‍ ഇതിനകം എട്ട് കോടി രൂപയോളം ചെലവഴിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: