ആലപ്പുഴ: മാതാപിതാക്കള്‍ അകാലത്തില്‍ പൊലിഞ്ഞ രേഷ്മയുടെ എംബിബിഎസ് പഠന സ്വപ്നം സഫലമാകുന്നു; തുണയായത് സേവാഭാരതി. പുന്നപ്ര തെക്ക് ഏഴാം വാര്‍ഡ് വിശ്വകര്‍മ്മ വിലാസത്തില്‍ പരേതരായ രേണുകുമാറിന്റെയും സുലേഖയുടെയും മകളായ രേഷ്മ കോട്ടയത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കിയത്. ഇപ്പോള്‍ ഈ മിടുക്കിക്ക് ഇടുക്കിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചിട്ടുണ്ട്.
അഞ്ചുവര്‍ഷം മുമ്പാണ് രേഷ്മയുടെ മാതാപിതാക്കള്‍ മരിച്ചത്. ഇതിനു ശേഷം മുത്തശി കമലമ്മയുടെ സംരക്ഷണയിലാണ് രേഷ്മയും സഹോദരന് വിഷ്ണുവും. പിതൃസഹോദരനായ പ്രേംലാല്‍ രേഷ്മയുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധാലുവായിരുന്നു. എന്നാല്‍ നാലു വര്‍ഷം മുമ്പ് മരപ്പണിക്കാരനായ പ്രേംലാല്‍ മാവില്‍നിന്നു വീണ് നട്ടെല്ല് ഒടിഞ്ഞ് ചികിത്സയിലായതോടെയാണ് ദുരിതം ഇരട്ടിയായി.
മുത്തശിയായ കമലമ്മ കുടുംബഭാരം ഏറ്റെടുത്ത് മുന്നോട്ടു പോകുന്നതറിഞ്ഞ് സേവാഭാരതി അമ്പലപ്പുഴ താലൂക്ക് സമിതി സഹായഹസ്തവുമായി എത്തുകയായിരുന്നു. പ്ലസ് ടുവിന് ഉന്നത മാര്‍ക്ക് നേടിയ രേഷ്മ ഡോക്ടര്‍ ആകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതോടെയാണ് എന്‍ട്രന്‍സ് കോച്ചിങ്ങിന് സേവാഭാരതി എല്ലാ സഹായവും നല്‍കിയത്. മുത്തശിയായ കമലമ്മ വാര്‍ദ്ധക്യത്തിലും കയര്‍ പിരിച്ചായിരുന്നു കുടുംബചെലവുകള്‍ നോക്കിയിരുന്നത്.
കോട്ടയത്തെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ രേഷ്മയെ ചേര്‍ത്തതും മുഴുവന്‍ ഫീസും അടച്ച് പഠനത്തില്‍ പിന്തുണച്ചതും സേവാഭാരതിയാണ്. എംബിബിഎസിന് പ്രവേശനം ലഭിച്ച സാഹചര്യത്തില്‍ രേഷ്മയ്ക്ക് തുടര്‍ പഠനത്തിനുള്ള മുഴുവന്‍ സഹായവും നല്കാന് തയാറാണെന്ന് സേവാഭാരതി അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് ആര്. ശങ്കരന്‍നായര്‍, സെക്രട്ടറി കെ. ബൈജു, ട്രഷറര്‍ എസ്. സതീഷ്കുമാര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: