അമേരിക്കയിലും മറ്റും ചിന്മയമിഷന് വിവിധ മതസംഘടനകള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചായോഗങ്ങളില്‍ സജീവമായി പങ്കെടുത്തുവരുന്നു. അതുപോലെ ക്രൈസ്തവരായ ആചാര്യന്മാരെ തങ്ങളുടെ യോഗങ്ങളിലേക്കും അവര്‍ പതിവായി ക്ഷണിക്കാറുണ്ട്. ചിന്മയമിഷനിലെ സ്വാമിമാര്‍ പള്ളികളിലും മറ്റും ചെന്ന് വേദാന്തവിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്താറുമുണ്ട്.
ഭിന്നമതക്കാരുമായി സ്വാമിജി ഇടപഴകിയിരുന്നു. അദ്ദേഹത്തിനു ശിഷ്യന്മാരായി അന്യമതസ്ഥരും നിരവധി പേരുണ്ടായിരുന്നു. എന്നാല്‍ സ്വാമിജി ഒരിക്കലും മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. സ്വന്തം മതത്തിലെ വിശ്വാസപ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ടു ജീവിക്കുക. കൂട്ടത്തില്‍ വേദാന്തവും പഠിക്കുക. അതായിരുന്നു സ്വാമിജി അവര്‍ക്കു നല്കിയ ഉപദേശം. ആത്മവികാസത്തിന് ഏറ്റവും നല്ല വഴിയാണ് വേദാന്തം തുറന്നുകാട്ടുന്നത്.
പക്ഷേ കാപട്യമില്ലാതെ, മുന്‍വിധികളില്ലാതെ അതിനെ സമീപിക്കേണ്ടതുണ്ട്. വേദാന്ത പഠനത്തിലൂടെ ഹിന്ദുവിന് കൂടുതല്‍ നല്ലൊരു ഹിന്ദുവാകാം. ക്രിസ്്ത്യാനിക്ക് കൂടുതല്‍ നല്ലൊരു ക്രിസ്ത്യാനിയാകാം. വേദാന്തം ലക്ഷ്യമാക്കുന്നതും അതുതന്നെയാണ്, മനുഷ്യനെന്നനിലയില്‍ ഓരോ വ്യക്തിയുടേയും പൂര്‍ണമായ വികാസം. അതുകൊണ്ടാണ് ആദ്യം മുതലേ ഹിന്ദുമതത്തില്‍ മതപരിവര്‍ത്തനം എന്നൊരു പതിവില്ലാതിരുന്നത്. മതം മാറുക എന്നത് ഒരു നിലക്കും പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നില്ല.
സ്വാമിജിയുടെ ആദ്യത്തെ രാജ്യാന്തരയാത്ര വലിയൊരു വിജയമായിരുന്നു. അതിനുശേഷം അദ്ദേഹം വീണ്ടും വീണ്ടും പല വിദേശയാത്രകളും നടത്തി. അധികം താമസമുണ്ടായില്ല. വിദേശസഞ്ചാരം സ്വാമിജിയുടെ ജീവിതത്തിന്റെ ഒരു സ്ഥിരം ഘടകമായിത്തീര്‍ന്നു.
ഒരിക്കലൊന്നുകേട്ട് മറക്കാനുള്ളതായിരുന്നില്ല സ്വാമിജിയുടെ ഒരു പ്രഭാഷണവും. മനുഷ്യമനസ്സിനെ സ്പര്‍ശിക്കുന്ന, ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന, ജീവിതത്തെ ചൈതന്യവത്താക്കുന്ന ഏതോ ഒരു ശക്തി ആ വാക്കുകളില്‍ തുടിച്ചുനിന്നിരുന്നു.
അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെ അസാധാരണമാംവിധം ശ്രദ്ധേയമാക്കിയതും. ചെന്നിടത്തെല്ലാം ജിജ്ഞാസുക്കളുടെ ചെറുതും വലുതുമായ നിരവധി സംഘങ്ങള്‍ സ്വാമിജിയുടെ ഒപ്പം കൂടി. അവര്‍ തങ്ങളുടെ ഇടങ്ങളില്‍ ചിന്മയ കേന്ദ്രങ്ങള്‍ രൂപീകരിച്ചു. ഗൗരവപൂര്‍വ്വം വേദാന്തപഠനത്തില്‍ ഏര്‍പ്പെട്ടു. സാംസ്കാരികപരിപാടികളും സാമൂഹ്യസേവനവും ഓരോ കേന്ദ്രത്തിന്റെയും പ്രധാന പരിപാടികളായിരുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: