തിരുവനന്തപുരം: നിയമസഭയില്‍ ഇന്നലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ നിറഞ്ഞു നിന്നത് ഒരു എംഎല്എയുമില്ലെങ്കിലും ബിജെപി. ബജറ്റു വിഹിതം വിവിധ വകുപ്പുകള്‍ക്ക് വീതിക്കാന്‍ ആവശ്യം ഉന്നയിക്കുന്ന ധനവിനിയോഗ ചര്‍ച്ചാ വേളയില്‍ അമഗങ്ങള്‍ ഭരണ-പ്രതിപക്ഷഭേദമില്ലാതെ കിട്ടിയ അവസരം ബിജെപിയുടെ വളര്‍ച്ച വിസ്തരിക്കാന്‍ ചെലവിട്ടു. ഇരുകൂട്ടരുടെയും ബിജെപി പേടിയാണ് ഇതിലൂടെ പുറത്തായത്.
ചര്‍ച്ചയ്ക്ക് തുടക്കമിട്ട ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് അരുവിക്കര ഉപതെരഞ്ഞെടുപ്പു ഫലവും വിശകലനം ചെയ്തു. ഇടതുപക്ഷം തോറ്റതിനെക്കാള്‍ ബിജെപിയുടെ വളര്‍ച്ച എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോരെ ഭീഷണിയാണെന്ന് കുറുപ്പ്. ബിജെപി വളരാന്‍ മണ്ണൊരുക്കുന്നത് കോണ്‍ഗ്രസാണെന്നും കുറുപ്പ് ആരോപിച്ചു.
തുടര്‍ന്ന് സംസാരിച്ച കെ. മുരളീധരന്, ഇ. ചന്ദ്രശേഖരന്, സി. മമ്മൂട്ടി, സി.കെ. നാണു, എന്‍. ജയരാജ്, എം.പി. വിന്‍സന്റ്, പ്രൊഫ സി. രവീന്ദ്രനാഥ്, എന്‍. ഷംസുദീന്‍, ഇ.കെ. വിജയന്, ടി.എന്‍. പ്രതാപന്, എ. പ്രദീപ് കുമാര്‍ എന്നിവര്‍ വാചാലരായത് ബിജെപിയുടെ വളര്‍ച്ചയെക്കുറിച്ചാണ്. സ്വന്തം കാല്‍ക്കീഴിലെ മണ്ണൊലിക്കുന്നെന്നും അത് ബിജെപിയുടെ പറമ്പിലേക്കാണ് ഒഴുകുന്നതെന്നുമുള്ള കാര്യത്തില്‍ ഇരുകൂട്ടര്‍ക്കും രണ്ടഭിപ്രായമുണ്ടായിരുന്നില്ല.
പ്രതിപക്ഷ എംഎല്‍എമാര്‍ പേരിന് ധനാഭ്യര്‍ഥനയെ എതിര്‍ത്തെന്നു വരുത്തി. ഭരണപക്ഷക്കാരാകട്ടെ ബിജെപിക്കെതിരെ വരുംകാലങ്ങളില്‍ കക്ഷിഭേദമില്ലാതെ ഒരുമിച്ചു നിന്ന് പോരാടേണ്ടതിന്റെ പ്രാധാന്യമാണ് ഊന്നിപ്പറഞ്ഞത്. ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവത്തെക്കാള്‍ സംസ്ഥാനത്ത് ബിജെപി രണ്ടുകൂട്ടര്‍ക്കും വെല്ലുവിളി ഉയര്‍ത്തി വളരുകയാണെന്ന് ഇടതുപക്ഷ എംഎല്‍എമാര്‍ പറഞ്ഞു.
യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ ജനങ്ങളെ കൂടുതല്‍ ബോധവത്കരിക്കുന്നത് ബിജെപിയാണെന്നും അവര്‍ പറയാതെ പറഞ്ഞു വച്ചു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും തൊട്ടതിനും പിടിച്ചതിനുമൊക്കെ നടത്തുന്ന സമരവുമാണ് ജനം പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ കാരണമെന്നായിരുന്നു യുഡിഎഫ് എംഎല്‍എമാരുടെ കണ്ടെത്തല്‍. സിപിഎമ്മിനു പകരം ആ സ്ഥാനത്ത് ജനം ബിജെപിയെ കാണുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: