തിരുവനന്തപുരം : പൊതുമരാമത്ത് കരാറുകാര്‍ക്ക് 2284.88 കോടി രൂപ കുടിശികയുണ്ടെന്ന് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിയമസഭയില്‍ അറിയിച്ചു. ഫെബ്രുവരി 28 വരെയുള്ള കണക്കാണിത്. നിരത്തുകളും പാലങ്ങളും വിഭാഗത്തില്‍ 1711.19 കോടിയും കെട്ടിട വിഭാഗത്തില്‍ 477.97 കോടിയും ദേശീയപാത വിഭാഗത്തില്‍ 45.72 കോടിയും കൊടുക്കാനുണ്ട്.
സാമ്പത്തിക പ്രതിസന്ധി പൊതുമരാമത്തു വകുപ്പിനെ ബാധിച്ചിട്ടില്ല. റോഡുകളുടെ നവീകരണ പ്രവര്‍ത്തികള്‍ സ്തംഭിച്ചിട്ടില്ല. എന്നാല്‍ കരാര്‍ കുടിശിക കാരണം പുതിയ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ കരാറുകാര്‍ മടി കാണിച്ചിരുന്നു. ഇതു പരിഹരിക്കാനായി ബില്‍ ഡിസ്കൗണ്ടിങ് സമ്പ്രദായം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തൃപ്തി ന്യായവില ഭക്ഷണശാലകള്‍ സംസ്ഥാനത്ത് താലൂക്കടിസ്ഥാനത്തില്‍ നടപ്പിലാക്കുമെന്ന ബജറ്റ് പ്രഖ്യാപനം നടപ്പിലാക്കാനായിട്ടില്ലെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിനായി താലൂക്കുകളില്‍ സ്ഥലം കണ്ടെത്താനാകാത്തതാണു കാരണം. ഇതിനായി കുടുംബശ്രീ പ്രൊജക്റ്റ് തയ്യാറാക്കുകയും യൂണിറ്റുകള്‍ ഇതിനു സന്നദ്ധരായി രംഗത്തുവരികയും ചെയ്തിരുന്നു. ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ ക്രമാതീതമായ വില വര്‍ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതു നിയന്ത്രിക്കുന്നതിനുള്ള നിയമ നിര്‍മാണത്തിനായി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടു പരിശോധന നടത്തി കരടുബില്‍ തയ്യാറാക്കുന്നുണ്ട്.
2014-15 ല്‍ രണ്ടാം വിളയില്‍ 406828 ടണ്‍ നെല്ലുസംഭരിച്ച വകയില്‍ 181.09 കോടി ഇനി നല്‍കാനുണ്ട്. ജൂണ്‍ 24 വരെ 591.61 കോടി രൂപ നല്‍കിയിട്ടുണ്ട്. റേഷന്‍കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന വാഹനങ്ങളെ നിരീക്ഷിക്കാനായി ഏര്‍പ്പെടുത്തിയ ജി പിഎസ് സംവിധാനം സംസ്ഥാനം മുഴുവന്‍ വ്യാപിപ്പിക്കും. സ്വകാര്യഗോഡൗണുകളിലേക്ക് റേഷനരി കടത്തുന്നത് തടയാന്‍ രാത്രികാല സ്ക്വഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറുമാസത്തിനിടെ 19 പേരെ അറസ്റ്റു ചെയ്തു. കരിഞ്ചന്തയിലേക്ക് പോയ ആയിരത്തോളം എല്‍പിജി സിലിണ്ടറുകള്‍ പിടിച്ചെടുത്തു. അട്ടപ്പാടി അടക്കമുള്ള ആദിവാസി ഊരുകളില്‍ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അര്‍ഹര്‍ക്ക് ബിപിഎല്‍ കാര്‍ഡ് ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കും.
70,000 അനര്‍ഹരെ ബിപിഎല്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടണ്ട്. കാന്‍സര്‍ രോഗികളെ സാമ്പത്തികശേഷി പരിശോധിച്ച് ബിപിഎല്‍ പട്ടികയില്‍പ്പെടുത്തും. 641 കോടിയുടെ ഭക്ഷ്യധാന്യങ്ങള്‍ ചോര്‍ന്നുവെന്ന കേന്ദ്ര റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രവിഹിതം കുറയുന്ന സമയത്തു ലഭിച്ചവ വകമാറ്റേണ്ടി വരുന്നുവെന്നായിരുന്നു മന്ത്രിയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: