തിരുവനന്തപുരം : 2008-നു മുമ്പ് നികത്തിയ നെല്‍വയലുകള്‍ക്ക് അനുമതി നല്‍കുമെന്നും പത്ത് സെന്റ് വരെ ഭൂമിനികത്താനുള്ള അനുമതി നല്കാന് കളക്ടര്‍മാര്‍ക്ക് അധികാരം നല്കുന്ന കാര്യം പരിഗണിക്കുമെന്നും റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പ്രാദേശിക സമിതികള്‍ക്ക് ഈ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും നടപ്പാകുന്നില്ലെന്നും പരിശോധിക്കുമെന്നും മന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞു.
ഭൂനിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിന്റെ ഭാഗമായി നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ന് മുമ്പ് നികത്തിയ നെല്‍വയലുകള്‍ നിശ്ചിത ഫീസ് ഒടുക്കി ക്രമവത്കരിക്കുന്നതിന് ആവശ്യമായ ഫിനാന്‍സ് ബില്‍ തയ്യാറായിട്ടുണ്ട്. കൂടാതെ പൊതു ആവശ്യത്തിനായി നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു ഭേദഗതി ലാന്‍ഡിംഗ് ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.
ഇതില്‍ തീരുമാനമായിട്ടില്ല. അന്തിമമായി പ്രസിദ്ധീകരിച്ച ഡാറ്റാ ബാങ്കില്‍ പരാതി ബോധിപ്പിക്കാനുള്ള സാധ്യത നിയമത്തില്‍ ഉള്‍പ്പെടുത്തും. വയല്‍ നികത്തി വീട് പണിയാനുള്ള അര്‍ഹമായ അപേക്ഷകള്‍ക്ക് പോലും ജില്ലാ തലത്തില്‍ അനുമതി നല്‍കുന്നില്ലെന്നും നിയമ ഭേദഗതിയിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാനാകൂവെന്നും മന്ത്രി പറഞ്ഞു.
2008 ന് മുമ്പ് നികത്തിയ ഭൂമിവിലയുടെ 25 ശതമാനം നല്കിയാല് സാധൂകരിക്കും. എന്നാല്‍ ഇതിന്റെ മറവില്‍ ഇനിമേല്‍ നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. നികത്തിയ വയലുകളും കുളങ്ങളും പഴയ പടിയാക്കാന്‍ നോട്ടീസ് നല്കി വരുന്നുണ്ട്.
നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്ന അന്തിമ ഡാറ്റാ ബാങ്ക് വിജ്ഞാപനം പൂര്‍ത്തീകരിച്ചിട്ടില്ല.
കരട് ഡാറ്റാ ബാങ്ക് ഏറെക്കുറേ തയ്യാറായി. സംസ്ഥാനത്ത് 978 ഗ്രാമപഞ്ചായത്തുകളുള്ളതില് 21 എണ്ണത്തില്‍ നെല്‍വയലുകളോ തണ്ണീര്‍ത്തടങ്ങളോ ഇല്ല. ശേഷിക്കുന്ന 957 പഞ്ചായത്തുകളില്‍ ഏറ്റവും ഒടുവിലെ കണക്കു പ്രകാരം 677 ഗ്രാമപഞ്ചായത്തുകള്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കി. 238 ഗ്രാമപഞ്ചായത്തുകള്‍ ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാദേശിക നിരീക്ഷണ സമിതികള്‍ യഥാസമയം ഡാറ്റാ ബാങ്ക് തയ്യാറാക്കി നല്‍കാത്തതാണ് പ്രസിദ്ധീകരണം വൈകാന്‍ കാരണം. ഡാറ്റാ ബാങ്ക് ഒത്തു നോക്കാന്‍ ഉപഗ്രഹചിത്രങ്ങള്‍ വാങ്ങുന്നതിനുള്ള തുക ബജറ്റില്‍ വകയിരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: