ഇടുക്കി: വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളിയ്ക്ക് കുരിശടി പണിയുവാന്‍ സര്‍ക്കാര്‍ഭൂമി വിട്ടുകൊടുവാന് നീക്കം. കഴിഞ്ഞ 17ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഭൂമി നല്‍കുന്നതിന് നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദ്ദേശം വന്നത്. തീരുമാനം രഹസ്യമാക്കിവയ്ക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പീരുമേട് എംഎല്‍എ ബിജിമോളുടെയും പള്ളിവികാരിയുടേയും അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുപള്ളി പണിയാന്‍ മുതിര്‍ന്നപ്പോള്‍ ഇടുക്കി കളക്ടര്‍ സ്റ്റോപ്പ് മെമ്മോ നല്കിയ വസ്തുവാണ് നിയമവിരുദ്ധമായി വിട്ടുകൊടുക്കാന്‍ നീക്കം നടക്കുന്നത്. നാല് സെന്റ് വസ്തു പള്ളിക്കാരുടെ പേരിലെഴുതി നല്‍കാനാണ് പദ്ധതി.
ഏതെങ്കിലും സംഘടയ്ക്കോ, പ്രസ്ഥാനങ്ങള്‍ക്കോ വസ്തു നല്കുമ്പോള് ആര്‍ക്കും ഇതില്‍ എതിര്‍പ്പില്ലെന്ന റിപ്പോര്‍ട്ട് ജില്ലാകളക്ടര്‍ നല്‍കണം.എന്നാല്‍ വണ്ടിപ്പെരിയാറിലെ സര്‍ക്കാര്‍ ഭൂമിയില്‍ കുരിശുപള്ളി പണിയുന്നതിനെതിരെ ഹിന്ദുഐക്യവേദി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
പരാതിയെത്തുടര്‍ന്നാണ് സ്റ്റോപ്പ് മെമ്മോ നല്കിയതും. കുരിശുപള്ളി പണിയാന്‍ അനുവദിച്ചില്ലെങ്കില്‍ വണ്ടിപ്പെരിയാറില്‍ പണിയാരംഭിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മ്മാണം തുടരേണ്ടെന്ന നിലപാട് ക്രൈസ്തവസഭ സ്വീകരിച്ചിരുന്നു.
കരാറുകാരനോട് പണിനിര്ത്തിവയ്ക്കാന് സഭാനേതൃത്വം ആവശ്യപ്പെട്ട വിവരം നേരത്തെ ‘ജന്മഭൂമി’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിതലത്തില്‍ വസ്തുവിട്ടു നല്‍കാമെന്ന ഉറപ്പ് കിട്ടിയതോടെയാണ് വീണ്ടും പാലംപണിയാന്‍ സാഹചര്യം ഒരുക്കിയത്.പള്ളിക്കാര്‍ക്ക് വസ്തുനല്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദി പ്രത്യക്ഷ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: