ഗുരുവായൂര്‍: കണ്ണന്റെ കരിവീരന്മാര്ക്ക് സുഖചികിത്സ തുടങ്ങി. ഇനിയുള്ള ഒരു മാസക്കാലം ആനത്താവളത്തിലെ ആനകള്‍ സുഖചികിത്സയുടെ സ്നേഹച്ചൂടിലാകും. ഔഷധക്കൂട്ടുകളടങ്ങിയ ഭക്ഷണക്രമവും വിശേഷ വിധിയോടെയുള്ള കഴുകിത്തുടക്കലുമെല്ലാമുള്ള സുഖചികിത്സയിലൂടെ കരിവീരന്മാര് നവോന്മേഷവും ഓജസും കരുത്തും വീണ്ടെടുക്കും. ചോറും ചെറുപയറും ഔഷധക്കൂട്ടുകളുമടങ്ങിയ ഉരുള ആനകളുടെ വായില്വെച്ചതോടെയാണ് ചികിത്സക്ക് തുടക്കമായത്.
1986- ലാണ് ശാസ്ത്രീയമായ ആയുര്‍വേദ-അലോപ്പതി മരുന്നുകള്‍ സംയോജിപ്പിച്ച സുഖചികിത്സക്ക് ഗുരുവായൂരില്‍ തുടക്കം കുറിച്ചത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഏഴ് അംഗ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് സുഖചികിത്സ തുടങ്ങാന്‍ നിമിത്തമായത്. അതിനുമുമ്പ് ചില ആനകള്‍ക്ക് ആയൂര്‍വേദമരുന്നുകള്‍ മാത്രം അടങ്ങിയ ചികിത്സാവിധികള്‍ നടത്തിയിരുന്നു. ആയൂര്‍വേദ, അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയ സമീകൃതാഹാരമാണ് സുഖചികിത്സാക്കാലത്ത് ആനകള്‍ക്ക് നല്‍കുന്നത്.
ആനകളുടെ ശരീരഭാരമനുസരിച്ചാണ് നല്കുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിച്ചിട്ടുള്ളത്. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും വൈറ്റമിന്‍ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്.
ഇത്തവണത്തെ സുഖചികിത്സക്കായി പത്ത് ലക്ഷം രൂപയാണ് ദേവസ്വം മാറ്റിവെച്ചിട്ടുള്ളത്. കൊമ്പന് കേശവന്‍കുട്ടിക്ക് ആദ്യ ഉരുള നല്കി ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന് സുഖചികിത്സ ഉദ്ഘാടനം ചെയ്തു. വനം ചീഫ് കണ്‍സര്‍വേറ്റര്‍ ഫണീന്ദ്രറാവു, നടന് സുരേഷ്കൃഷ്ണ എന്നിവര്‍ മുഖ്യാതിഥികളായി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ എം.ശിവശങ്കരന്, അഡ്മിനിസ്ട്രേറ്റര്‍ ബി.മഹേഷ്, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം.ശിവദാസ്, മാനേജര്‍ വി.മുരളി, ആന വിദഗ്ധന്‍ അവണപറമ്പ് മഹേശ്വരന് നമ്പൂതിരിപ്പാട്, എം.എന്‍.ദേവന് നമ്പൂതിരിപ്പാട്, ഡോ.കെ.സി.പണിക്കര്‍, ഡോ.കെ.വിവേക്, ഡോ.ടി.എസ്.രാജീവ്, ഡോ.പി.ബി.ഗിരിദാസ്, കുന്നംകുളം നഗരസഭ ചെയര്മാന് സി.കെ.ഉണ്ണികൃഷ്ണന്, ഗുരുവായൂര്‍ നഗരസഭ സെക്രട്ടറി രഘുരാമന് ചടങ്ങില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: