പ്രാഗ്: അണ്ടര്‍ 20 യൂറോ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വീഡന്. ഇന്നലെ നടന്ന ഫൈനലില്‍ പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് സ്വീഡന് ചരിത്രത്തിലാദ്യമായി അണ്ടര്‍ 21 യൂറോ കപ്പില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധികസമയത്തും കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതിനെ തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സ്വീഡിഷ് യുവനിരയുടെ വിജയം.
ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗലിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട ഗോളി കാള്ഗ്രനാണ് സ്വീഡന്റെ വിജയശില്പി. 1992-ല്‍ സ്വീഡന് ഫൈനലില്‍ കളിച്ചെങ്കിലും ഇറ്റലിയോട് പരാജയപ്പെട്ടു. അതേസമയം പോര്‍ച്ചുഗല്‍ ഫൈനല്‍ കളിച്ച രണ്ട് തവണയും അവര്‍ക്ക് റണ്ണേഴ്സപ്പാവാനായിരുന്നു വിധി. 1994-ലാണ് പോര്‍ച്ചുഗല്‍ ഇതിന് മുമ്പ് അണ്ടര്‍ 21 യൂറോ കപ്പിന്റെ ഫൈനലില്‍ കളിച്ചത്.
ഷൂട്ടൗട്ടില്‍ സ്വീഡന് വേണ്ടി ജോണ്‍ ഗ്വിഡേറ്റി, കീസ് തെലിന്‍, ലുഡ്വിഗ് അഗസ്റ്റിന്‍സണ്‍, വിക്ടര്‍ ലിന്ഡെല്ഫ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ അബ്ദുള്‍ ഖാലിലുടെ കിക്ക് പാഴായി. പോര്‍ച്ചുഗലിന് വേണ്ടി ഗൊണ്‍സാലോ പകിന്സിയ, ടോസെ, ജോ മരിയോ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റിക്കാര്‍ഡോ എസ്ഗെയോ, വില്ല്യം കാര്‍വാലോ എന്നിവര്‍ പാഴാക്കി.
ഫൈനല്‍ മത്സരത്തില്‍ സ്വീഡനേക്കാള്‍ മുന്‍തൂക്കം പോര്ച്ചഗലിനായിരുന്നു. പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ ഉതിര്‍ക്കുന്നതിലും അവര്‍ മുന്നിട്ടുനിന്നെങ്കിലും സ്ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യബോധം പിഴച്ചതാണ് പറങ്കികള്‍ക്ക് തിരിച്ചടിയായത്. ഏഴാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ സെര്‍ജിയോ ഒലിവേര ബോക്സിന് പുറത്തുനിന്ന് പായിച്ച ഷോട്ട് സ്വീഡിഷ് ഗോളിയെ മറികടന്നെങ്കിലും ക്രോസ്ബാറില്‍ത്തട്ടിത്തെറിച്ചു. തുടര്‍ന്നും മികച്ച മുന്നേറ്റങ്ങള്‍ ഇരുടീമുകളും എതിര് ബോക്സിലേക്ക് നടത്തിയെങ്കിലും വല കുലുങ്ങാതിരുന്നതോടെ കളി അധികസമയത്തേക്ക് നീണ്ടു. പിന്നീട് അധികസമയത്തും ഇരുടീമുകള്‍ക്കും വിജയഗോള്‍ നേടാന്‍ കഴിയാതിരുന്നതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: