ആലപ്പുഴ: സംസ്ഥാനത്തെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന കുട്ടനാട്ടിലെ പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം വള്ളംകളി തര്‍ക്കത്തെത്തുടര്‍ന്ന് ഇത്തവണയും അലങ്കോലപ്പെട്ടു. തുടര്‍ച്ചയായി രണ്ടാം തവണയാണ് വള്ളംകളി ഉപേക്ഷിക്കുന്നത്. സംഘാടകരുടെ വീഴ്ചയാണ് ആചാരപ്പഴമയുള്ള മൂലം വള്ളംകളിയെ നിരന്തരമായി തര്ക്കവേദിയാക്കുന്നത്.
അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളുടെ ഭാഗമായി നൂറ്റാണ്ടുകള്‍ മുമ്പ് ആരംഭിച്ച മൂലം വള്ളംകളിയെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നടക്കുന്നത്.
സംഘാടക സമിതിയംഗത്വം കുത്തകയാക്കിയ ചിലരും ഇതിന് ഒത്താശ ചെയ്യുന്നു. ഏറെ വൈകി മൂന്നരയോടെ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷമാണ് ആദ്യ ഹീറ്റ്സ് മത്സരങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്നു നടന്ന വെപ്പ് എ-ഗ്രേഡ് മത്സരത്തില്‍ ആശാ പുളിക്കകളം, കോട്ടപ്പറമ്പന്‍, ചെത്തിക്കാടന്‍ എന്നീ വള്ളങ്ങള്‍ മത്സരിച്ചെങ്കിലും ചമ്പക്കുളം പള്ളിക്കു സമീപം എത്തിയപ്പോള്‍ കോട്ടപ്പറമ്പനും ചെത്തികാടന്‍ വള്ളവും മുങ്ങി. ഒരേ ട്രാക്കില്‍ വള്ളങ്ങള്‍ തുഴയെറിഞ്ഞതാണ് മുങ്ങാന്‍ കാരണമായത്.
ചുണ്ടന് വള്ളങ്ങളുടെ ആദ്യ ഹീറ്റ്സ് മത്സരം പരാതി രഹിതമായി നടന്നെങ്കിലും ഫൈനല്‍ മത്സരത്തില്‍ സ്റ്റാര്ട്ടിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം മത്സരം ഉപേക്ഷിക്കുന്നതിനു കാരണമായി. സംഘാടകരുടെ നിര്‍ദേശങ്ങള്‍ തുഴച്ചില്‍ക്കാര്‍ അനുസരിക്കാതെ ഫൈനലില്‍ തുഴയെറിയുകയായിരുന്നു. ഒടുവില്‍ മത്സരം ഉപേക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. മത്സരഫലം പിന്നീട് അറിയിക്കുമെന്ന് എഡിഎം അനൗണ്‍സ് ചെയ്തു. കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലുള്ള വിഷയങ്ങളുണ്ടായതിന്റെ പേരില്‍ മത്സരം ഉപേക്ഷിച്ചിരുന്നു.സബ് കളക്ടര്‍ ബാലമുരളി വള്ളംകളി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്തംഗം ജേക്കബ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. എഡിഎം: ടി.ആര്. ആസാദ് പതാകയുയര്‍ത്തി. സാംസ്കാരിക സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാര്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: