കൊച്ചി: മിമിക്രി കാണാന്‍ കൂടുന്ന ആളുകള്‍ വോട്ടുചെയ്യുമെന്ന് കരുതരുതെന്ന് പിണറായി വിജയന്. നേതൃത്വം നയം തിരുത്താതെ കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജയം അസാധ്യമെന്ന് വി.എസ്. അച്യുതാനന്ദന്. അരുവിക്കരയിലെ തോല്‍വിയോടെ തുടര്‍ച്ചയായ പരാജയങ്ങള്‍ സിപിഎമ്മില്‍ പുതിയ കലാപം സൃഷ്ടിക്കുകയാണ്.
വിഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ കൂടുന്ന ആള്‍ക്കൂട്ടം വോട്ടാകുന്നില്ലെന്ന് പിണറായി വിജയന് പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കുന്നു. വിഎസ് അനിവാര്യനല്ല എന്നു തെളിയിക്കുകയാണ് ലക്ഷ്യം. അടുത്ത നിയമസഭ തെരഞ്ഞടുപ്പില്‍ വിഎസ് പ്രചാരണത്തിന് ഉണ്ടായാലും ഇല്ലെങ്കിലും അത് വലിയ മാറ്റമൊന്നും സൃഷ്ടിക്കാന്‍ പോകുന്നില്ല. അതുകൊണ്ട് വിഎസിന് റിട്ടയര്‍മെന്റ് നല്കുന്നതില് ഭയക്കേണ്ടതില്ല, പിണറായിയും കൂട്ടരും നിരത്തുന്ന വാദമിതാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ വിഎസിനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കാനും പിണറായിയെ എല്‍ഡിഎഫ് കണ്‍വീനറാക്കി പാര്‍ലമെന്ററി രംഗത്ത് അവതരിപ്പിക്കാനുമാണ് നീക്കം.
അതേസമയം അരുവിക്കര തോല്‍വി നേതൃത്വത്തിന്റെ കഴിവുകേട് കൊണ്ടാണെന്ന് വിഎസ് വിശദീകരിക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് അയച്ച കത്തില്‍ വിഎസ് ഇത് വ്യക്തമാക്കുന്നു.
സോളാര്‍, ബാര്‍ കോഴ, മലബാര്‍ സിമന്റ്സ് ആരോപണങ്ങളിലെല്ലാം യുഡിഎഫുമായി പാര്‍ട്ടി നേതൃത്വം ഒത്തുകളിക്കുകയായിരുന്നു. ഇതുമൂലം പ്രതിപക്ഷം എന്ന നിലക്ക് ജനം പാര്‍ട്ടിയെ വിശ്വാസത്തിലെടുത്തില്ല, കത്ത്് ചൂണ്ടിക്കാണിക്കുന്നു.
വിഎസിന്റെ സാന്നിദ്ധ്യമാണ് പാര്‍ട്ടിയെ വലിയ നാണക്കേടില്‍ നിന്ന് കരകയറ്റിയതെന്നും അദ്ദേഹത്തിനോടടുപ്പമുള്ളവര്‍ അവകാശപ്പെടുന്നു. പരാജയവും പരസ്പരം വെട്ടിവീഴ്ത്താന്‍ ആയുധമാക്കുകയാണ് ഇരുപക്ഷവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: