ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി കേന്ദ്രവ്യവസായസുരക്ഷാസേന (സിഐഎസ്എഫ്)യെ നിയോഗിക്കണമെന്ന തമിഴ്നാടിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി.
കേരള സര്‍ക്കാര്‍ ആവശ്യപ്പെടാതെ ഡാമിന്റെ സുരക്ഷയ്ക്കായി സിഐഎസ്എഫിനെ നിയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയത്. ഡാമില്‍ സിഐഎസ്എഫ് പാടില്ലെന്ന് കേരളം നേരത്തെ കോടതിയെ നിലപാടറിയിച്ചിരുന്നു.
ഡാമിന്റെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കേരളത്തില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ സുരക്ഷാക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വം. ക്രമസമാധാനപാലനം ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. തമിഴ്നാടിന്റെ വസ്തുവകകള്ക്കുള്പ്പെടെ കേരളമാണ് സുരക്ഷ നല്‍കുന്നതെന്ന കാര്യം നേരത്തെ തന്നെ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.
ജലവിഭവ വകുപ്പ് സീനിയര്‍ ജോയിന്റ് കമ്മീഷണര്‍ ആദിത്യ ശര്‍മ്മ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ കേരളം നല്കുന്ന സുരക്ഷ തൃപ്തികരമാണെന്നും കേന്ദ്രസേനയെ സുരക്ഷ ഏല്‍പ്പിക്കാനാവില്ലെന്നും പലതവണ തമിഴ്നാടിനോട് വ്യക്തമാക്കിയിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. കേരളം ആവശ്യപ്പെട്ടാല്‍ മാത്രമേ മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കാനാകൂ. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ മേല്‍നോട്ട സമിതിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും കേന്ദ്രസത്യവാങ്മൂലത്തിലുണ്ട്.
അണക്കെട്ടിലേക്കുള്ള വള്ളക്കടവ് റോഡില്‍ അറ്റകുറ്റപ്പണി നടത്താന്‍ തമിഴ്നാടിനെ അനുവദിക്കില്ലെന്ന് അറിയിച്ച് കേരളം സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നല്‍കിയിരുന്നു. വള്ളക്കടവ് റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനായി അനുമതി തേടി തമിഴ്നാട് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിനെ എതിര്‍ത്ത കേരളം റോഡില്‍ അറ്റകുറ്റപ്പണി ആവശ്യമുണ്ടെങ്കില്‍ അതു കേരളം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ അധികാരപരിധിയിലാണ് വള്ളക്കടവ് റോഡ് വരുന്നത്. റോഡ് ഉപയോഗിക്കാന്‍ മാത്രമാണ് തമിഴ്നാടിന് അനുമതി നല്‍കിയത്. മുല്ലപ്പെരിയാല്‍ ഡാമിന്റെ അറ്റകുറ്റപ്പണി നടത്തുന്നതില്‍ നിന്നും തമിഴ്നാടിനെ തടഞ്ഞിട്ടില്ലെന്നും കേരളം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള പരിസ്ഥിതി പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കിയെന്നും എന്നാല്‍ തമിഴ്നാട് ഇടഞ്ഞതോടെ കേന്ദ്രം മലക്കം മറിഞ്ഞെന്നും മാധ്യമങ്ങളും കോണ്‍ഗ്രസും സിപിഎമ്മും ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് കുപ്രചാരണം അഴിച്ചുവിട്ടത്. മുല്ലപ്പെരിയാര്‍ അടക്കമുള്ള വിഷയങ്ങളില്കേന്ദ്രം കേരളത്തിന് എതിരാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതിനിടെയാണ് തമിഴ്നാടിന്റെ ആവശ്യം കേന്ദ്രം പരിപൂര്‍ണ്ണമായി തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: