ന്യൂദല്‍ഹി: അമര്‍നാഥ് യാത്രയെ പാക് ചാവേര്‍ ഭീകരര്‍ ആക്രമിക്കുമെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഭീകരരെ കണ്ടു പിടിച്ച് വകവരുത്താന്‍ സൈന്യം ഓപ്പറേഷന് ശിവ ആരംഭിച്ചു. പാക് ഭീകര സംഘടനകള്‍ ജമ്മുകശ്മീരിലേക്ക് ചാവേറുകളെ അയച്ചുകഴിഞ്ഞുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ജാഗ്രത പുലര്‍ത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടും അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആയിരക്കണക്കിന് തീര്‍ഥാടകരാണ് തെക്കന്‍ കശ്മീരില്‍ ഹിമാലയത്തിലുള്ള അമര്‍നാഥിലേക്ക് നിത്യേന പോകുന്നത്. ഭീകരാക്രണം തടയാന്‍ ഓപ്പറേഷന് ശിവയുടെ ഭാഗമായി, 7500 സൈനികരെയാണ് കരസേന അയച്ചിരിക്കുന്നത്. അതിര്‍ത്തി കടന്നു വരുന്ന ഭീകരരെ കണ്ടെത്തി നശിപ്പിക്കുകയാണ് ലക്ഷ്യം. സൈനികര്‍ക്കു പുറമേ പതിനായിരത്തോളം അര്‍ദ്ധസൈനികരെയും പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. അമര്‍നാഥിലേക്കുള്ള രണ്ടു പാതകളും സൈന്യത്തിന്റെയും അര്‍ദ്ധ സൈന്യത്തിന്റെയും നിരീക്ഷണത്തിലാണ്. ലഷ്ക്കര്‍ ഇ തൊയ്ബ പതിനഞ്ചോളം ഭീകരരെ അമര്‍നാഥ് യാത്ര ആക്രമിക്കാന്‍ അയച്ചുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
ഇന്നലെ ശ്രീനഗറില്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സുരക്ഷ അവലോകനം ചെയ്തു. 59 ദിവസത്തെ യാത്ര ഇന്നാണ് അനന്തനാഗില്‍ നിന്ന് തുടങ്ങുക.
ഭീകരര്‍ തീര്‍ഥാടകര്‍ക്കു പുറമേ ടെലികോം സംവിധാനങ്ങള്‍ ആക്രമിക്കുമെന്നും ആശങ്കയുണ്ട്. മെയില്‍ സോപ്പോറിലെ ടെലികോം സംവിധാനങ്ങള്‍ ഭീകരര്‍ ആക്രമിച്ച് നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: