മാനന്തവാടി: സംസ്ഥാനത്ത് നാട്ടാനകളുടെ പരിപാലനനിയമങ്ങള് കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പരിപാലന മേല്‍നോട്ട ചുമതല സാമൂഹ്യവനവത്ക്കരണ വിഭാഗത്തെ ഏല്‍പ്പിക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ബിസിസി 2-245/2015 നമ്പര്‍ ഉത്തരവ് പ്രകാരം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ആന്റ് വൈല്‍ഡ് ലൈഫ് ജി.ഹരികുമാറാണ് ഉത്തരവിറക്കിയത്.
നിലവില്‍ നാട്ടാനകളുടെ പരിപാലനകാര്യങ്ങള് പരിശോധിക്കാനുള്ള ചുമതല ടെറിട്ടോറിയല്‍ ഡിവിഷനാണ്. പുതിയ ഉത്തരവനുസരിച്ച് ആനകള്‍ക്ക് വിശ്രമിക്കാന്‍ സൗകര്യപ്രദമായ ഷെഡ് നിര്‍മ്മിച്ചുനല്‍കണം.
പ്രകൃതിക്ക് ഇണങ്ങുംവിധം പുല്ല്, പനംപട്ട തുടങ്ങിയവ മാത്രമേ മേല്‍ക്കൂരയായി ഉപയോഗിക്കാന്‍ പാടുള്ളു. ഇത് ലംഘിച്ച് തോട്ടങ്ങളിലും മറ്റ് ഷെഡുകളിലും മഴയത്തും വെയിലത്തും ആനകളെ താമസിപ്പിക്കുന്ന ഉടമകള്‍ക്ക് 25000 രൂപ വരെ പിഴ ചുമത്തും. ഇത്തരം ഷെഡുകള്‍ നിര്‍മ്മിക്കുന്നതിന് മൂന്ന് മാസം വരെ ആന ഉടമകള്‍ക്ക് സമയം അനുവദിക്കും. ഇതിനുശേഷവും നിയമലംഘനം തുടര്‍ന്നാല്‍ പിന്നീടുള്ള ഓരോ ദിവസവും 500 രൂപ വീതം പിഴ അടയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു. തുടര്‍ന്ന് പിഴസംഖ്യ 1000, 2000, 4000 എന്നിങ്ങനെ ഉയര്‍ത്തും.
രണ്ട് മാസത്തിനകവും സുരക്ഷിതവും നിര്ദേശപ്രകാരമുള്ളതുമായ ഷെഡ് നിര്‍മ്മിക്കാന്‍ ഉടമ തയ്യാറായില്ലെങ്കില്‍ ഉടമസ്ഥാവകാശവും മൈക്രോചിപ്പ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കാനും ഉത്തരവില്‍ പറയുന്നു.
എഴുന്നള്ളിപ്പിനായി വാഹനങ്ങളില്‍ കൊണ്ടുപോകുന്ന ആനകളുടെയും നടത്തികൊണ്ടുപോകുന്ന ആനകളുടെയും പരിപാലനനിര്ദേശങ്ങളും ഉത്തരവിലുണ്ട്. 2012 ല്‍ ഫോറസ്റ്ററി കോളേജിലെ ഡോക്ടര്‍ പി.ഒ.നമീര്‍ നടത്തിയ പഠനത്തില്‍ 67 ശതമാനം നാട്ടാനകള്‍ക്കും മതിയായ ഷെല്‍ട്ടറുകളില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: