കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സാങ്കേതികമായി പറഞ്ഞാല്‍ വിദ്യാഭ്യാസമുണ്ട്. ബിരുദവും ബിരുദാനന്തര ബിരുദത്തിന്റെയുമെല്ലാം രേഖകളും ഹാജരാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ഏട്ടിലെ പശു പുല്ലുതിന്നുകയില്ലെന്നപോലെ വിദ്യാഭ്യാസ രേഖ കൊണ്ടുമാത്രം പ്രയോജനമില്ല. അബ്ദുറബ്ബിനെ പോലെ വിദ്യാഭ്യാസ സര്ട്ടിഫിക്കറ്റൊന്നുമില്ലാത്ത അന്തരിച്ച ചീഫ് വിപ്പ് പി.സീതിഹാജിയായിരുന്നു വിദ്യാഭ്യാസ മന്ത്രിയെങ്കില്‍ ഇത്രത്തോളം ഈ വകുപ്പ് അലങ്കോലമാകില്ല. സീതിഹാജിക്ക് പ്രായോഗിക ബുദ്ധിയും വിവരവുമുണ്ടായിരുന്നു.
റബ്ബിനില്ലാത്തതും ഇതൊക്കെ തന്നെ. പി.കെ.അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായി അധികാരമേറ്റതുമുതല്‍ വിവാദങ്ങളും തലപൊക്കി. ആരോപണങ്ങളും ആവലാതികളും ഒഴിഞ്ഞ നേരമില്ല. പാഠപുസ്തകം, പരീക്ഷാ നടപടികള്‍, മാര്ക്ക്ലിസ്റ്റ് തുടങ്ങി എല്ലാം വിവാദത്തിലെത്തിയതാണനുഭവം. സരസ്വതീക്ഷേത്രമായ വിദ്യാലയങ്ങളുടെ ചടങ്ങില്‍പോലും നിലവിളക്ക് കൊളുത്താന്‍ തയ്യാറാകാത്ത മന്ത്രി മാനവസമൂഹത്തിനുതന്നെ അപമാനമാണെന്ന് പറയേണ്ടിയിരിക്കുന്നു. വാളെടുത്താല്‍ വെളിച്ചപ്പാടാകണം. അതിന് പറ്റില്ലെന്നാണെങ്കില്‍ വാള് താഴെ വയ്ക്കണം. പട്ടി തിന്നുകയുമില്ല പശുവിനെ തീറ്റിക്കുകയുമില്ലെന്ന അവസ്ഥ പൊറുപ്പിക്കാവുന്നതല്ല. ഇത്തവണ പാഠപുസ്തകം തന്നെയാണ് മുഖ്യവിഷയം. അദ്ധ്യയനവര്‍ഷം ആരംഭിച്ച് മാസമൊന്നുകഴിഞ്ഞു. പാഠപുസ്തകത്തിന്റെ അച്ചടിപോലും തീര്‍ന്നില്ല. പ്രൈമറി ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാനുള്ള ഉത്തരവുപോലും ഇറങ്ങിയില്ല. നോമ്പുകഴിഞ്ഞ് ഭക്ഷണം നല്കിയാല് മതി എന്നാകും തീരുമാനം.
ഒരദ്ധ്യയനവര്‍ഷം തുടങ്ങുമ്പോള്‍ത്തന്നെ അടുത്ത അദ്ധ്യയനവര്‍ഷം ആരംഭിക്കേണ്ടതെപ്പോഴെന്നറിയാം. അതനുസരിച്ച് കൃത്യസമയത്ത് നല്കത്തക്കവണ്ണം പാഠപുസ്തകം തയ്യാറാക്കേണ്ട പ്രക്രിയ ആരംഭിക്കാന്‍ സാധിക്കും. മന്ത്രി പുതിയ ആളല്ല. മാത്രമല്ല ഈ സര്‍ക്കാരിന്റെ അവസാനവര്‍ഷം കൂടിയാണ്. വകുപ്പാണെങ്കില്‍ സര്‍വ്വസജ്ജമാണ്. എന്നിട്ടുമെന്തേ പുസ്തകമൊരുക്കാന്‍ കാലതാമസം. ഒരു സംശയവും വേണ്ട, കടുംവെട്ടിന്റെ സമയമാണിത്. കിട്ടാവുന്നത് ഊറ്റിയെടുക്കാനുള്ള ഉത്സാഹത്തിലാണ് വകുപ്പും മന്ത്രിയും. സര്‍ക്കാര്‍ പ്രസുകളെ ആശ്രയിക്കാതെ സ്വകാര്യപ്രസ്സുകളെ തേടിയലഞ്ഞ് വിലപേശിക്കളഞ്ഞ സമയംകൊണ്ട് പാഠപുസ്തകം തയ്യാറാക്കാമായിരുന്നു.
സ്വകാര്യ പ്രസിന് അച്ചടി ജോലി നല്‍കിയത് ആക്ഷേപമായപ്പോഴാണ് വീണ്ടും സര്‍ക്കാര്‍ പ്രസിലേക്ക് അച്ചടി തിരിച്ചെത്തിയത്. ഈ മാസം 20ന് പുസ്തകത്തിന്റെ അച്ചടി തീരുമെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും നടപ്പുള്ള കാര്യമാണെന്ന് തോന്നുന്നില്ല. 50ലക്ഷം വിദ്യാര്‍ത്ഥികളുടെ ഭാവി പണയംവച്ചാണ് സര്‍ക്കാര്‍ വിലപേശുന്നത്. ഓണപ്പരീക്ഷാ തീയതികള്‍ പോലും മാറ്റാന്‍ പോകുന്നു. ഓണത്തിനുശേഷം പരീക്ഷ എന്ന അവസ്ഥ വരുമ്പോള്‍ ഓണാഘോഷം അട്ടിമറിക്കപ്പെടുകയാണ്. ഓണംനാളുകള് വിദ്യാര്‍ത്ഥികള്‍ കടുത്ത സമ്മര്‍ദ്ദത്തിലാകുമെന്ന് ചുരുക്കം. ക്രിസ്തുമസിന്റെയും പെരുന്നാളുകളുടെയും സമയങ്ങളില്‍ ഇങ്ങനെ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുമോ? നിയമസഭ സമ്മേളനത്തിന് വെള്ളിയാഴ്ച നിശ്ചിത സമയത്തില്‍ ഒരു മിനിട്ടുപോലും അധികമെടുക്കാന്‍ സാധിക്കുമോ?
പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും വൈകിയതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.സര്‍ക്കാരിനോട് വിശദീകരണവും തേടി. അച്ചടി പൂര്‍ത്തിയാകാന്‍ മാത്രം ഇനിയും മൂന്നുമാസമെങ്കിലും വേണം. യഥാസ്ഥാനങ്ങളിലെത്തിക്കാന്‍ പിന്നെയും സമയമെടുക്കും. എന്നാല്‍ വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ഈ കാര്യങ്ങള്‍ മറച്ചുവെച്ച് ദിവസങ്ങള്‍ക്കുളളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയാകുമെന്ന് പ്രചരിപ്പിക്കുകയാണ്. നിയമസഭയിലും മന്ത്രി അതാവര്‍ത്തിച്ചു.
ഓണപ്പരീക്ഷ ഓണം കഴിഞ്ഞ് നടത്തുന്നതോടെ പരീക്ഷാനടത്തിപ്പ് താളം തെറ്റും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സെപ്തംബറില്‍ നടത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് കമ്മീഷന് നടത്തുന്ന ക്ലാസുകളില്‍ അധ്യാപകര്‍ പങ്കെടുക്കേണ്ടതായി വരും. മൂന്ന് ഘട്ടങ്ങളിലാണ് തെരഞ്ഞെടുപ്പ് ക്ലാസുകള്‍ നടക്കുക. ഈ സമയത്ത് തെരഞ്ഞെടുപ്പ് പരിശീലനക്ലാസ് വയ്ക്കാന്‍ സാധിക്കില്ല. തൊട്ടടുത്ത ദിവസങ്ങളില്‍ ഗണേശ ചതുര്‍ത്ഥിയും ശ്രീനാരായണ ഗുരുദേവ സമാധിദിനവും വരുന്നുണ്ട്. ഇതുകൂടി ആകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും അവതാളത്തിലാകും. പാഠപുസ്തകം സംബന്ധിച്ച പ്രശ്നം ഇന്നലെ നിയമസഭയിലെത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പും അച്ചടിവകുപ്പും തമ്മിലുള്ള ഭിന്നതയാണ് വെളിച്ചത്തായത്. ഇത് സംബന്ധിച്ച് എന്തെങ്കിലും അഭിപ്രായം പറയാന്‍ മുഖ്യമന്ത്രി തയ്യാറായതുമില്ല.
പാഠപുസ്തകങ്ങള്‍ സംബന്ധിച്ച ഉറപ്പുനല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തതാണ് ഇന്നലെ നിയമസഭ തന്നെ സ്തംഭിക്കാന്‍ കാരണം. പ്രതിപക്ഷ ബഹളത്തിനിടയില്‍ കാര്യപരിപാടിയിലെ ഇനങ്ങളെല്ലാം ഓരോന്നും വായിച്ച് തീര്‍ത്ത് സഭ പിരിയുന്ന സാഹചര്യമാണ് ഉണ്ടായത്. വിദ്യാര്‍ത്ഥികള്‍ തുലഞ്ഞാലും വിദ്യാഭ്യാസമേഖല തകര്‍ന്നാലും ഒരു പ്രശ്നവുമില്ലെന്ന നിലപാടാണ് ഭരണഭാഗത്തു നിന്നും ഉണ്ടായത്. ജനാധിപത്യവിരുദ്ധവും ജനവിരുദ്ധവുമായ ഈ സമീപനം കേരളത്തെ മൊത്തത്തില്‍ പ്രതികൂലമായാണ് ബാധിക്കാന്‍ പോകുന്നത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെവച്ച് പന്താടുന്ന അവസ്ഥ അനുവദിക്കാവുന്നതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: