ന്യൂദല്‍ഹി: ബിജെപിയെ നേരിടാനുള്ള ശേഷി കോണ്‍ഗ്രസിനില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ എച്ച്.ആര്. ഭരദ്വാജ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ നിലവിലെ അവസ്ഥയില്‍ കോണ്‍ഗ്രസിനാകില്ലെന്നും ഇംഗ്ലീഷ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ഭരദ്വാജ് ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശനത്തിനിരയായി. യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാന്‍ രാഹുലിനാകുന്നില്ല. രാഹുല്‍ യുവാവാണ്. യുവാക്കളെയാണ് അദ്ദേഹം നയിക്കേണ്ടത്. മുതിര്‍ന്ന നേതാക്കളോട് അകലം പാലിക്കുന്നു. ശക്തമായ സംഘടനയുടെ പിന്തുണയോടെ മുന്നേറുന്ന മോദിയെ തളയ്ക്കാന്‍ ഇപ്പോഴത്തെ സ്ഥിതി മതിയാകില്ല.
ബിജെപിയുടെ തെരഞ്ഞെടുപ്പ് നേട്ടത്തിനു കാരണം മോദിയെന്ന താര പ്രചാരകനും ശക്തമായ സംഘടനാ സംവിധാനവുമാണ്- ഭരദ്വാജ് പറഞ്ഞു. ലളിത് മോദി വിവാദത്തില്‍ പാര്‍ലമെന്റ് സ്തംഭിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെയും മുന്‍ നിയമ മന്ത്രി കണക്കറ്റ് വിമര്‍ശിച്ചു. പാര്‍ലമെന്റ് ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വേദിയാണ്. അവിടെ ചര്‍ച്ചകള്‍ നടക്കണം. മറ്റു വിഷയങ്ങള്‍ക്ക് നിയമപരമായ പരിഹാരമാണ് തേടേണ്ടതെന്നും ഭരദ്വാജ് തുടര്‍ന്നു.
മുതിര്‍ന്ന നേതാവിന്റെ പരാമര്‍ശം കോണ്‍ഗ്രസിന്റെ നയങ്ങള്‍ പൊളിച്ചെഴുതേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ബിജെപി പ്രതികരിച്ചു. സ്വന്തം പാര്‍ട്ടിയെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നും ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു.
രാജ്യത്തെ മുതിര്‍ന്ന നേതാക്കളിലൊരാളാണ് കര്‍ണാടകയില്‍നിന്നുള്ള എച്ച്.ആര്. ഭരദ്വാജ്. അഞ്ചുവട്ടം രാജ്യസഭയിലെത്തിയിട്ടുള്ള ഇദ്ദേഹം, കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമ മന്ത്രിയായി. പിന്നീട്, അദ്ദേഹത്തെ യുപിഎ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി ഗവര്‍ണറായി നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: