ന്യൂദല്‍ഹി: ഓര്‍മയില്ലേ റോബര്‍ട്ടോ കാര്‍ലോസിനെ… മഴവില്ലു പോലെ വളഞ്ഞു പായുന്ന ഇടങ്കാല് കിക്കുകള്‍ കൊണ്ട് ഫുട്ബോള്‍ കളങ്ങള്‍ അടക്കിവാണ ആ ബ്രസീലിയന്‍ കാനറി പക്ഷിയെ… കളങ്ങളില്‍ കരുത്തിന്റെ പ്രതീകമായ, ചാട്ടുളി പോലെ ഇടതു പാര്‍ശ്വത്തിലൂടെ എതിര് ഗോള്‍മുഖത്തേക്ക് ശരവേഗത്തില്‍ കുതിക്കുന്ന റോബര്‍ട്ടോ കാര്‍ലോസിനെ മാസങ്ങള്‍ക്കപ്പുറം ഇന്ത്യന്‍ മൈതാനങ്ങളില്‍ കാണാം. ഐഎസ്എല്ലില്‍ ഡല്‍ഹി ഡൈനാമോസിന്റെ മാര്‍ക്വീ മാനേജരായി കാര്‍ലോസ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായി. ബ്രസീലിയന്‍ താരവുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ഫലം ശുഭകരമെന്നും ഡൈനാമോസ് അധികൃതരും സ്ഥിരീകരിച്ചു.
കഴിഞ്ഞ സീസണില്‍ ഡച്ചുകാരന് ഹാം വാന്‍ വെല്ഡോവനാണ് ഡൈനാമോസിനെ പരിശീലിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പകരക്കാരനായാണ് കാര്‍ലോസിന്റെ വരവ്. ഖത്തര്‍ ക്ലബ് അല്‍ അറബിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ക്ലബ് അധികൃതര്‍ തന്നെ നിരാകരിച്ചതോടെയാണ് ബ്രസീലിയിന്‍ താരത്തിന്റെ ഇന്ത്യയിലേക്കുള്ള വരവ് ഉറപ്പായത്. കളിക്കളത്തില്‍നിന്ന് വിട്ട ശേഷം തുര്‍ക്കി ക്ലബ്ബുകളായ സിവസ്പോര്, അഖിസര്‍ ബെല്ദെയ്സ്പോര് എന്നിവയുടെ മാനേജരായി പ്രവര്‍ത്തിച്ച പരിചയവും 42കാരനായ കാര്‍ലോസിനുണ്ട്. പ്രതിഫലവും മറ്റുള്ള കാര്യങ്ങളും പുറത്തുവിട്ടിട്ടില്ല. ഈ മാസം 31നാണ് മാര്‍ക്വീ മാനേജര്‍, മാര്‍ക്വീ താരം എന്നിവരുടെ അന്തിമ പട്ടിക ടീമുകള്‍ പ്രഖ്യാപിക്കേണ്ടത്.
ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച ലെഫ്റ്റ് ബാക്കുകളില്‍ ഒരാളായ കാര്‍ലോസ് ബ്രസീലിന്റെ 2002 ലോകകപ്പ്, 1997, 1999 കോപ്പ അമേരിക്ക കിരീട നേട്ടങ്ങളില്‍ പങ്കാളിയാണ്. ക്ലബ് ഫുട്ബോളില്‍ സ്പാനിഷ് ടീം റയല്‍ മാഡ്രിഡിന്റെ തേരാളിയായിരുന്നു ഇദ്ദേഹം. മൂന്നുവട്ടം യൂറോപ്യന്‍ കീരടത്തിലേക്കും, നാല് ലാ ലിഗ കിരീടത്തിലേക്കും ക്ലബ്ബിനെ നയിച്ചു. ഫ്രീ കിക്കുകള്‍ എടുക്കുന്നതില്‍ അഗ്രഗണ്യനായിരുന്നു ഇദ്ദേഹം. 1997ല്‍ ഫ്രാന്‍സിനെതിരെ 30 വാര അകലെ നിന്ന് ഫ്രീ കിക്കിലൂടെ നേടിയ ഗോള്‍ ചരിത്രത്തിലെ ഏറ്റവും മഹത്തരമെന്നു ഫുട്ബോള്‍ പണ്ഡിതരുടെ വിശേഷണമേറ്റുവാങ്ങി.
മണിക്കൂറില്‍ 137 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ ഷോട്ട്, ഫ്രാന്‍സിന്റെ വിഖ്യാത ഗോളി ഫാബിയന്‍ ബാര്‍ത്തേസിനെ നിഷ്പ്രഭനാക്കി. ഫ്രീ കിക്കുകളിലെ ഈ മികവ് ബുള്ളറ്റ് മാന്‍ എന്ന വിശേഷണവും ഇദ്ദേഹത്തിന് നേടിക്കൊടുത്തു. ഫെനര്‍ബാഷെ, കൊറിന്ത്യന്‍സ്, ആന്‍ഷി മഖ്ചെല തുടങ്ങിയ ക്ലബ്ബുകള്‍ക്കായും കളിച്ചു. 2012ല്‍ മുപ്പത്തിയൊമ്പതാം വയസില്‍ പ്രൊഫഷണല്‍ ഫുട്ബോളിനോട് വിട പറഞ്ഞ് പരിശീലക രംഗത്തേക്കു തിരിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: