പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ചെറുകിട ക്ഷേത്രങ്ങളിലെ ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്നു. യുഡിഎഫിന് വേണ്ടത്ര ഹിന്ദു അംഗങ്ങളില്ലാത്തതും കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള അധികാര തര്‍ക്കവുമാണ് ബോര്‍ഡ് പുന:സംഘടനയ്ക്ക് തടസം.
കെ.എ. ചന്ദ്രന് പ്രസിഡണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ കാലാവധി മെയ് 31 ന് അവസാനിച്ചു. തുടര്‍ന്ന് റവന്യു സെക്രട്ടറി ജ്യോതിലാല്‍ സ്പെഷ്യല്‍ കമ്മീഷണറായുള്ള ഉദ്യോഗസ്ഥഭരണമാണ് നടന്നു വരുന്നത്.
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ 1326 ക്ഷേത്രങ്ങളില്‍ 900 ത്തോളം എണ്ണം വരുമാനം കുറഞ്ഞ ചെറുകിട ക്ഷേത്രങ്ങളാണ്. ഇത്തരം ക്ഷേത്രങ്ങളിലെ അടിസ്ഥാന തസ്തികകളില്‍ മൂന്നു വര്‍ഷമായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താന്‍ കഴിഞ്ഞ ബോര്‍ഡ് തീരുമാനമെടുത്തിരുന്നു.
പുതിയ ബോര്‍ഡ് രൂപീകരിക്കാന്‍ വൈകുന്നതിന്റെ മറവില്‍ ഈ തീരുമാനം അട്ടിമറിക്കപ്പെടുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. 10 ലക്ഷത്തില്‍ താഴെ വരുമാനമുള്ള ക്ഷേത്രങ്ങളിലെ ജിവനക്കാരുടെ ശമ്പളത്തിന്റെ 50 ശതമാനം ബോര്‍ഡ് നല്‍കിവരുന്നത്. ഉദ്യോഗസ്ഥ ഭരണത്തിനിടയില്‍ ഇതിലും മാറ്റം സംഭവിക്കുമോ എന്ന ഭയപ്പാടും ജീവനക്കാര്‍ക്കിടയിലുണ്ട്.
പതിനൊന്ന് അംഗങ്ങളുള്ള ബോര്‍ഡില്‍ 7 പേര് മന്ത്രിമാരുടെ നോമിനികളും 2 പേര് എംഎല്‍എമാര്‍ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നവരുമാണ്. കഴിഞ്ഞ ബോര്‍ഡിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പ്രതിപക്ഷത്തു നിന്നുള്ളവരായിരുന്നു. ഭരണപക്ഷത്ത് മതന്യൂനപക്ഷ പ്രതിനിധികള്‍ കൂടുതലും ഹിന്ദു അംഗങ്ങള്‍ കുറവായതുമാണ് പ്രതിപക്ഷ നോമിനികള്‍ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം.
യുഡിഎഫ് സര്‍ക്കാരിന് ഇനി ഒരുവര്‍ഷത്തില്‍ താഴെ മാത്രമാണ് കാലാവധിയുള്ളത്. നിയമപ്രകാരം ബോര്‍ഡ് തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഇപ്പോഴത്തെ നിയമസഭാ സമ്മേളനത്തിനിടെ അതിനുള്ള നിര്‍ദ്ദേശം ഉണ്ടാകേണ്ടതാണ്. ഈ സമ്മേളനം അവസാനിക്കും മുമ്പ് അതുണ്ടായില്ലെങ്കില്‍ ഈ മന്ത്രിസഭയുടെ കാലാവധിക്കുള്ളില്‍ ഇനി പുനസംഘടനയുണ്ടാകില്ല.
അടുത്ത സമ്മേളന കാലത്തിനിടക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങും. പിന്നീട് മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഫലത്തില്‍ അടുത്ത നിയമസഭ രൂപീകരിക്കപ്പെടുന്നതുവരെ മലബാര്‍ ദേവസ്വം ബോര്‍ഡ് നാഥനില്ലാക്കളരിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: