കൊച്ചി: മലപ്പുറം ജില്ലയിലെ മേലാട്ടൂര് സ്വദേശി കരിമ്പനയ്ക്കല്‍ കൃഷ്ണകുമാറും ബള്‍ഗേറിയക്കാരിയായ സ്റ്റെഫ്കാ പാവ്ലോളയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി മേലാറ്റൂര്‍ സബ് രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം നല്കി.
പ്രതിശ്രുത വധു ഇന്ത്യക്കാരിയല്ലാത്തതിനാല് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചുകൊണ്ട് സബ് രജിസ്ട്രാര്‍ ഉത്തരവിട്ടിരുന്നു. സബ്രജിസ്ട്രാറുടെ നടപടി ചോദ്യംചെയ്ത് അഡ്വക്കേറ്റ് ജോര്‍ജ് സെബാസ്റ്റിയന് മുഖേന സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ചുകൊണ്ട് ജസ്റ്റിസ് കെ. വിനോദ്ചന്ദ്രനാണ് വിധിച്ചത്.
പ്രതിശ്രുതവധു ബള്‍ഗേറിയന്‍ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയിട്ടുണ്ടെന്നും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് വരനും വധുവും ഇന്ത്യന്‍ പൗരന്മാരായിരിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അപേക്ഷ സ്വീകരിച്ച് രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: