കൊച്ചി: മലയാള സാഹിത്യത്തിലെ സുല്‍ത്താനും വിശ്വസാഹിത്യകാരനുമായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി ഒന്നാം ചരമവാര്‍ഷികം നാളെ രാവിലെ 10 ന് ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ നടക്കും.
ബഷീറിന്റെ മാതൃ വിദ്യാലയമായ തലയോലപ്പറമ്പ് ഗവ. യു.പി സ്കൂള്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ബഷീര്‍ സ്മാരക സമിതി ചെയര്മാന് കിളിരൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ബഷീറിന്റെ എം. പി പോള്‍ എന്ന കൃതിക്ക് അവതാരിക എഴുതിയ സാഹിത്യകാരന് പ്രൊഫ. മാത്യു ഉലകംതറ ഉത്ഘാടനം ചെയ്യും. സാഹിത്യത്തില്‍ സമഗ്ര സംഭാവന നല്‍കിയിട്ടുള്ളവര്‍ക്ക് ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ‘ബാല്യകാല സഖി’ പുരസ്ക്കാരവും 10001 രൂപ ക്യാഷ് അവാര്‍ഡും കെ.എല്‍ മോഹന വര്‍മ്മയ്ക്ക് മോന്‍സ് ജോസഫ് എംഎല്‍എ നല്‍കും.
ബഷീര്‍ അമ്മ മലയാളം ചലച്ചിത്ര പുരസ്ക്കാരം തിരാക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമായ പ്രമോദ് പയ്യന്നൂരിന് ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് ജോഷി മാത്യു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാന വിതരണം കെ. അജിത്ത് എംഎല്‍എ യും ബാല്യകാലസഖി വിദ്യാഭ്യാസ എന്‍ഡോവ്മെന്റ് വിതരണം ആകാശവാണി കൊച്ചി നിലയം പ്രോഗ്രാം എക്സിക്യൂട്ടീവ് ജി. ഹിരണും നിര്‍വ്വഹിക്കും.
ചടങ്ങില്‍ ഡി.ബി കോളേജ് മലയാള വിഭാഗം അദ്ധ്യാപിക ഡോ. അംബിക എ.നായര്‍ എഴുതിയ ‘തൃപ്പൂണിത്തുറയുടെ ചരിത്ര സാംസ്ക്കാരിക പാരമ്പര്യം’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. മാത്യു ഉലകംതറ നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മയ്ക്കും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ സൂര്യഉദയന് എഴുതിയ ‘ഒരു പതിനേഴുകാരിയുടെ കവിതകള്‍’ എന്ന പുസ്തകം കിളിരൂര്‍ രാധാകൃഷ്ണനും നല്കി പ്രകാശനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: